Sunday, December 27, 2015

ചാര്‍ളി

ചാര്‍ളി ഒരു നൂലില്ലാ പട്ടമാണ്. അവന്‍ ഒരു നാട്ടില്‍ നിന്ന് പലനാട്ടിലേക്കും ഒരു മനസ്സില്‍ നിന്ന് പല മനസ്സുകളിലേക്കും, തൊട്ട് തലോടി അറിഞ്ഞ് ആസ്വദിച്ച് സഞ്ചാരം തുടരുന്നു. ചിന്തിക്കുന്ന, ചിന്തിപ്പിക്കുന്ന ചാര്‍ളി. വാക്കുകളില്‍ മാസ്മരികതയും ആകര്‍ഷണവും തത്വവും നിറച്ചു വച്ച്, ജീവിതത്തിനോട് കൊതി കൂട്ടുന്ന ചാര്‍ളി. എടുപ്പിലും നടപ്പിലും ചിരിയിലും ചിന്തയിലും കണ്ടു പരിചയിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നനായ ചാര്‍ളി. തന്‍റെ മരണമറിഞ്ഞ് ഒരുനോക്ക് കാണുവാന്‍ വരുന്ന സ്നേഹങ്ങളെ കാണാതെയും അറിയാതെയും അനുഭവിക്കാതെയും പോവാതിരിക്കാന്‍ സ്വയം ചരമ പരസ്യം കൊടുത്ത് പിറന്ന നാളില്‍ തന്നെ  അവ നേടിയെടുക്കുന്ന ചാര്‍ളി.

സിനിമ തുടങ്ങി അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ എന്‍റെ കണ്ണില്‍ വിസ്മയം തീര്‍ത്തത് പക്ഷെ ചാര്‍ളി അല്ല. ജയശ്രീ എന്നാ കലാ സംവിധായികയാണ്. ചാര്‍ളിയുടെ ആ മുറിയില്‍ തുടങ്ങിയ വിസ്മയം ക്ലൈമാക്സ്‌ വരെ നീണ്ടു. ജയശ്രീക്ക് ഒരു ബിഗ്‌ സല്യൂട്ട്. ഉണ്ണിക്കും മാര്‍ട്ടിന്‍ പ്രക്കാട്ടിനും അഭിമാനിക്കാവുന്ന ഒരു സൃഷ്ടി തന്നെ ആണ് ചാര്‍ളി. പതിവ് പോലെ ജോമോന്‍ ടി ജോണ്‍ കാഴ്ചയുടെ ഒരു സദ്യ തന്നെ ഒരുക്കി. ഗോപിസുന്ദറും പതിവ് തെറ്റിച്ചില്ല. അഭിനയിച്ചു മലമറിക്കാന്‍ ഒന്നും ഇല്ലെങ്കിലും ഡിക്യു അല്ലാതെ മറ്റൊരാളെ ചാര്‍ളി ആയി സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് പറ്റുന്നില്ല. ഒട്ടനേകം കഥാപാത്രങ്ങള്‍ വന്നു പോവുന്ന ചാര്‍ളിയുടെ ജീവിതത്തില്‍ പാര്‍വതിയും നെടുമുടിയും സൗബിനും തങ്ങളുടെ മുദ്ര പതിപ്പിചിരിക്കുന്നു.

ജീവിതം കാണിച്ചു തന്ന് വല്ലാതെ കൊതിപ്പിച്ചത് കൊണ്ടാണോ, ചാര്‍ളിയുടെ ഊരുതെണ്ടി ജീവിതം കുറച്ചൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ഈ സിനിമയില്‍ വലിയ കുറവുകളൊന്നും എനിക്ക് തോന്നിയില്ല. അത്രയേറെ എന്നെ ഭ്രമിപ്പിച്ചു കളഞ്ഞു ചാര്‍ളി. സിനിമക്ക് മാര്‍ക്കിടാം പക്ഷെ ജീവിതത്തിനു മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല.

Tuesday, September 1, 2015

പൂരാടത്തിലെ പൂരപ്പാട്ട്

ഉത്രാടത്തലേന്ന് വീട്ടിലേക്കുള്ള യാത്രക്കൊരുങ്ങി കാരമലാരം റെയില്‍വേ സ്റ്റേഷനില്‍ ഒരുമണിക്കൂര്‍ മുന്‍പേ വന്നു നിലയുറപ്പിച്ചു ഞാന്‍. നിലവിലെ സ്ഥാന-അവസ്ഥാന്തരങ്ങള്‍ അപ്പപ്പോത്തന്നെ നാട്ടിലുള്ള രേഷ്മയെ വിളിച്ചറിയിച്ചു കൊണ്ടിരുന്നു. സ്റ്റേഷനില്‍ നേരത്തെ എത്തിയാല്‍ പൊതുവേ രണ്ടു കാര്യങ്ങളാണ് സമയം കൊല്ലാന്‍ പ്രയോഗിക്കാറ്. ഒന്ന്, ഏതെങ്കിലും  ഒരു പരിചയക്കാരനെ കിട്ടും, പിന്നെ ഭാവി ഭൂത വര്‍ത്തമാന വിശേഷങ്ങളില്‍ മസാല പുരട്ടി, സ്ഥിരമായി വൈകി വരാറുള്ള വണ്ടിയേയും കുറ്റം പറഞ്ഞ്,  വണ്ടിയുടെ സൈറന്‍ കേള്‍ക്കുന്നത് വരെ നിന്ന്, പറഞ്ഞു കൊണ്ടിരുന്ന കാര്യം മുഴിമിക്കാന്‍ നില്‍ക്കാതെ വണ്ടി കേറി യാത്രയാവും. രണ്ട്, താരാട്ടിന്‍റെ ഈണം മൂളി പാറിപ്പറന്ന് കൂര്‍ത്ത കൊമ്പുകൊണ്ട് തൊലിക്കട്ടിയളക്കുന്ന കൊതുകിന്‍റെ മുതുകത്ത് തട്ടി നിത്യ നിദ്രയേകുന്ന കര്‍മ്മത്തില്‍ നിരതനാവും.

ഇത്തവണ പരിചയക്കാരെ കണ്ടില്ല, കൊതുക് തന്നെ ശരണം. പക്ഷെ ഇത്തവണ കൊതികിനെ മൂളല്‍ കേള്‍ക്കുന്നതിനു മുന്‍പ് കേട്ടത് ഒരു ഞെരക്കമാണ്. തറയില്‍ "ഗ" പോലെ പുളഞ്ഞു കിടക്കുന്നു ഒരു മലയാളി പുംഗവന്‍. മുണ്ടും ഷര്‍ട്ടും വേഷം. അതും മുഷിഞ്ഞത്. വയറ്റില്‍ നിറഞ്ഞ്, വിയര്‍പ്പില്‍ കവിഞ്ഞ റമ്മിന്‍റെ നാറ്റം. കണ്ടതും  കാര്യം പിടികിട്ടി. ഉസ്താത് ഫ്ലാറ്റാണ്..!! കൂടെ നാലഞ്ച് പേര്‍ ഉണ്ടെങ്കിലും അവര്‍ക്കിനിയും "ഫ്ലാറ്റ്" കിട്ടിയിട്ടില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ എന്തോ താല്‍ക്കാലിക ജോലിക്ക് വന്നവരാണ് എല്ലാവരും. നമ്മുടെ കഥാനായകന്‍ എന്തൊക്കെയോ പറയുന്നുണ്ട്, പക്ഷെ വാക്കുകള്‍ വെറുതെ ചേര്‍ന്നാല്‍ വരികളാവില്ലാലോ..!! 

"കു" "മ" "പൂ" "ത" "പൊ" "കൊ""ന" എന്നൊക്കെ ആദ്യാക്ഷരം ചേര്‍ത്തു പാലക്കാടന്‍ ശൈലിയില്‍ മൂപ്പര് ശ്രേഷ്ഠ ഭാഷ ഉറക്കെ ചൊല്ലി...!! സഭ്യതയുടെ അതിരുകള്‍ കടന്നപ്പോള്‍ പണ്ടേ ഇത്തിരി തിളപ്പുള്ള ചോര പൊള്ളയിട്ടു തിളച്ചിരമ്പി... അടുത്തുള്ള കുടുംബമായി യാത്ര ചെയ്യാന്‍ ഇരുന്നവരെ ഞാനൊന്ന്  നോക്കി, അവിടെ ആര്‍ക്കും ഒരു ഭാവവ്യത്യാസമില്ല. ഇതൊന്നും അവര്‍ കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. ന്യുജെന്‍ പടങ്ങള്‍ കണ്ട്  തെറിയൊന്നും കേള്‍ക്കുന്നത് ഒരു വിഷയമേ അല്ലാതായിരിക്കുന്നു. അല്ലെങ്കില്‍ പലരെയും പോലെ  ബാംഗ്ലൂര്‍ നഗരം അവരെയും പ്രതികരിക്കാന്‍ അറിയാത്തവരായി തീര്‍ത്തിരിക്കുന്നു. പിന്നെ ഞാന്‍ മാത്രം എന്തിന്?? എന്നിലെ തീ കെടുത്തി ഞാന്‍ തിള മാറ്റി. 

വണ്ടി വരാന്‍ പത്തു മിനിറ്റുകള്‍ ഉണ്ട്, തെറി പറയുന്നതിനിടയില്‍ കിടപ്പ് മാറ്റി നായകന്‍ കഷ്ട്ടപ്പെട്ട് രണ്ടു കാലില്‍ നില്‍ക്കാന്‍ തുടങ്ങി, തെക്കന്‍ കാറ്റില്‍ ശീമക്കൊന്ന ആടുന്നത് പോലെ..!! താഴെ വീഴാതെ ഒരുവിധം അയാള്‍ നിന്നു. മുണ്ട് മുറുക്കുന്നതിനിടയില്‍ അയാളുടെ മടിക്കുത്തില്‍ നിന്നും ചുരുട്ടി വച്ച പണം താഴെ വീണു. ഒരുപക്ഷെ അയാള്‍ ബാംഗ്ലൂര്‍ വരെ വന്നത് ആ താഴെ വീണ പണത്തിനു വേണ്ടിയാകാം, പക്ഷെ തന്നോടോ സമൂഹത്തോടോ ഒരു പ്രതിഭദ്ധതയുമില്ലാതെ മൂക്കറ്റം കുടിച്ചു ഉച്ചത്തില്‍ തെറി പറഞ്ഞ അയാളോട് എനിക്ക് ഒരു സഹതാപവും തോന്നിയില്ല. അതുകൊണ്ട് തന്നെ താഴെ പണം വീണ കാര്യം ഞാന്‍ അയാളെ അറിയിച്ചില്ല..

വണ്ടി അനൌണ്‍സ് ചെയ്തു, പെട്ടന്ന് അത് വഴി സുഖമില്ലാത്ത മകനുമായി തോളില്‍ പഴകിയ ബാഗും  തൂക്കി വന്ന ഒരമ്മ, തന്‍റെ കയ്യില്‍ നിന്ന് വീണതെന്ന മട്ടില്‍ ആ പണമെടുത്ത് നടന്നു. അവരുടെ കണ്ണില്‍ പൊന്നിന്‍ തിളക്കം..!! അപ്പോഴും മലയാളക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിയെടുത്ത് തെറിയാക്കി റമ്മിന്‍റെ കിക്കില്‍ പൂരപ്പാട്ട് പുലമ്പിക്കൊണ്ടിരുന്നു അയാള്‍. തന്നില്‍ നിന്ന് പൊഴിയുന്നതൊന്നും അറിയാതെ...!!

Monday, August 31, 2015

കുഞ്ഞിരാമന്‍റെ കഥ അഥവാ കുഞ്ഞിരാമായണം

വലിയ താരനിരകളില്ല.. കേട്ടറിവുകളും നന്നേ കുറവ്, എന്നിട്ടും കുഞ്ഞിരാമായണം കാണാന്‍ പോയി.. ആനക്കെടുപ്പത് പ്രതീക്ഷകളുമായി.. കാരണം ഒരു ഫേസ്ബുക്ക്‌ സുഹൃത്ത് തന്നെ.. ദീപു പ്രദീപ്‌ എന്ന  വ്യക്തിയെ അയാളുടെ ബ്ലോഗ്‌ വായിച്ച് ഇഷ്ടപ്പെട്ട് ഫേസ്ബുക്കില്‍ കൂടെ കൂട്ടിയപ്പോള്‍ ഒരിക്കലും കരുതിയില്ല, ഇങ്ങേരൊരു സിനിമക്ക് അക്ഷരമൊരുക്കുമെന്ന്.. അത് സംഭവിച്ചപ്പോള്‍ കാണാതിരിക്കാന്‍ കഴിഞ്ഞില്ല.. കണ്ടല്ലോ, ഇനി അഭിപ്രായം പറഞ്ഞേക്കാം...!!
ഒരു വന്‍ സംഭവമൊന്നുമല്ല ഈ രാമായണം... വിഡ്ഢികളുടെ ഗ്രാമത്തിലെ ഒരു കുഞ്ഞിരാമന്റെയും സുഹൃത്തുക്കളുടെയും ശത്രുക്കളുടെയും കഥ.. അതിലുടെനീളം കുഞ്ഞ് നര്‍മ്മങ്ങള്‍... ഗ്രാമം പ്രണയം അങ്ങാടിക്കൂട്ടം ഗ്രാമസൗഹൃദം അങ്ങനെ മലയാളി സിനിമയില്‍ കാണാന്‍ മറന്നു തുടങ്ങിയ പലതിന്‍റെയും പുതിയ  ആവിഷ്കാരം..!! മദ്യവും പുകവലിയും എമ്പാടും ഉണ്ടെങ്കിലും കണ്ടാല്‍ അറക്കാത്ത രീതിയില്‍ വലിയ സ്ക്രീനില്‍ കാണാം..!! ദീപു ബ്ലോഗ്ഗില്‍ പയറ്റി പരിചയിച്ച ശൈലി തന്നെയാണ് സിനിമയിലും എനിക്ക് ദൃശ്യമായത്..
എടുത്തു പറയേണ്ടത്, ക്ലൈമാക്സ്‌ തന്നെ.. നിനച്ചിരിക്കാതെ മുന്‍പിലെത്തിയ രണ്ടു പേരും ഞെട്ടിച്ചു..!! വിനീത് ശ്രീനിവാസനിലെ "ശ്രീനിവാസനാണ്" മുഴുവന്‍ പടത്തിലും അഭിനയിക്കാന്‍ എത്തിയത്..!! വിനീതാണ് നായകനെങ്കിലും എന്‍റെ മനസ്സ് കൂടെ സഞ്ചരിച്ചത് മണ്ടനായ ലാലുവിന്‍റെ കൂടെയാണ്.. ലാലുവായ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍ എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇപ്പോഴും ഇഷ്ടം... ശശി എന്ന ദീപക് ആണ് പിന്നെ എടുത്തു പറയേണ്ട അഭിനേതാവ്.. നിങ്ങ പ്വോളിച്ചു ബ്രോ..!! നീരജും പണി വൃത്തിയായി ചെയ്തു...
മുഴചിരിക്കുന്നത്, ഇടയ്ക്കിടെ ചില ഇഴചിലുകള്‍ രാമായണത്തില്‍ കടന്നു കേറി.. അജു വര്‍ഗ്ഗീസ് കഥാപാത്രം മാറിയിട്ടും രസിപ്പിചെങ്കിലും  ഒരു ക്ലീഷേ വേഷമായി, അജുവിന്‍റെ വെറ്റില മുറുക്കി അഭിനയം വെറും അഭിനയമായ പോലെ, ഒടിവില്‍ ഉണ്ണികൃഷ്ണന്‍ പണ്ട് മുറുക്കിത്തുപ്പി അഭിനയിച്ച(ജീവിച്ച)തൊക്കെ ഒന്ന് കണ്ടു നോക്കിയാല്‍ അത് മനസിലാവും..പല നടന്മാരും കാര്യമായി ഒന്നും ചെയ്യാനില്ലാതെ വന്നു പോയത് കാണാം, ശശി കലിംഗയും ബിജുക്കുട്ടനും എല്ലാം ഉദാഹരണം..!!

സംഗീതവും പശ്ചാത്തല ഈണവും കിറുകൃത്യം..!! മനോഹരമായി ക്യാമറ പിടിച്ചു വിഷ്ണു..!! ഒന്നുകൂടെ ഇരുന്ന് ശ്രമിച്ചാല്‍ അഭ്രപ്പാളിയില്‍ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ ദീപുവിനും ബേസിലിനും വലിയ ബുദ്ധിമുട്ടില്ല..!! പ്രതിഭയുണ്ട്, അതിങ്ങു പോരട്ടെ..!! മനസ് തുറന്നു ചിരിക്കാവുന്ന കുഞ്ഞിരാമായണത്തിനു  3.5/5