Monday, June 13, 2016

മല്ലള്ളിയില്‍ നീരാട്ട്

മന്സരബാദില്‍ നിന്ന് യാത്രയുടെ തുടര്‍ച്ച....
നേരത്തെ നിശ്ചയിച്ച ഒന്നായിരുന്നില്ല മല്ലള്ളി കാണാനുള്ള തീരുമാനം. മന്സരബാദില്‍ നിന്ന് എങ്ങോട്ട് എന്ന അന്വേഷണത്തില്‍ വഴിവാണിഭക്കാരാണ് ഞങ്ങളുടെ കാഴ്ച്ച കാണാനുള്ള വിശപ്പിനെ മല്ലള്ളിയെന്ന ബിരിയാണി കാണിച്ച് കൊതിപ്പിച്ച് വഴി തിരിച്ച് വിട്ടത്. മന്സരാബാദില്‍ നിന്ന് ഇടത്തോട്ട് തിരിയുന്ന ചെറിയ വഴിയിലായിരുന്നു ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നത്. താഴെ വലിയ വഴി ഉണ്ടായിട്ടും, അതുവഴി തന്നെ മുന്‍പോട്ടു പൊയ്ക്കൊള്ളാന്‍ പറഞ്ഞ് വീണ്ടും ഗൂഗിള്‍ അമ്മാച്ചി സാനിദ്ധ്യം അറിയിച്ചു. അതൊരു വന്‍ "ചതി" ആയിരുന്നു. കുറച്ച് ദൂരം മുന്‍പോട്ടു പോയി, വണ്ടി അറഞ്ചം പുറഞ്ചം കുഴികളില്‍ വീണ്, ടാറുള്ള റോഡിന്‍റെ ഭാഗം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് വരെ ഞങ്ങള്‍ അത് തിരിച്ചറിഞ്ഞില്ല. വയറിന്‍റെ വിളി പതിവ് സമയത്ത് തന്നെ തുടങ്ങി. വഴികളില്‍ ഹോട്ടലുകള്‍ ഒന്നും തന്നെ കാണുന്നില്ല. ഒടുവില്‍ വനങ്കൂര്‍ എന്ന ചെറിയ ടൌണില്‍‌ എത്തി. നാട്ടിലെ മക്കാനികളെ ഓര്‍മ്മിപ്പിക്കും വിധം ബെഞ്ചും മേശയും ചില്ലലമാറയും ഭരണികളും ഒക്കെയുള്ള ആ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് വാഴയിലയില്‍ ചൂട് ചോറും കറികളും മീന്‍ വറുത്തതും കൂട്ടി ഊണ്. കിട്ടിയ മീന്‍ ഭംഗി പോര എന്നും പറഞ്ഞ് കെ കെ യും പ്രവിയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കൈ കഴുകി ഇടുങ്ങിയ അടുക്കളയിലേക്ക് കിളി വാതില്‍ വഴി എത്തി നോക്കിയപ്പോള്‍ അടുപ്പത്ത് വരിവരിയായി വറുക്കാന്‍ ഇട്ടിരിക്കുന്ന മീനുകള്‍.
അല്‍പ്പം വിശ്രമിച്ച്‌ ഞങ്ങള്‍ മല്ലള്ളിയിലേക്കുള്ള വളവുള്ള കയറ്റങ്ങള്‍ കയറിത്തുടങ്ങി.
മല്ലള്ളിയിലേക്കുള്ള മണ്‍പാതയില്‍ പണി നടക്കുകയാണ്, വണ്ടി കൊണ്ടുപോവാം എന്ന് പല ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും അത് വേണ്ട എന്ന് വച്ചു. അത് നന്നായി എന്ന് മുന്‍പോട്ടുള്ള വഴികളില്‍ നടന്നപ്പോള്‍ മനസ്സിലായി. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ നടത്തമുണ്ട് മല്ലള്ളിയുടെ മുകള്‍ ഭാഗത്തേക്ക്‌. മുന്‍പൊരിക്കല്‍ മറ്റൊരു യാത്രക്കിടയില്‍ മല്ലള്ളിയുടെ ദൂരക്കാഴ്ച കണ്ടിട്ടുണ്ട്. അന്ന് അവിടെ സന്ദര്‍ശനം സൗജന്യമായിരുന്നു. ഇന്നുപ്പോ അവിടേക്ക് ചെറിയ ഒരു പ്രവേശന ഫീസ്‌ ഉണ്ട്. രണ്ടു കടകളും തുറന്നിരിക്കുന്നു. മുകളില്‍ നിന്ന് മുന്‍പ് ഞാന്‍ മഴക്കാലത്ത്‌ കണ്ട ആ വലിയ വെള്ളച്ചാട്ടം വേനലില്‍ വല്ലാത്ത മെലിഞ്ഞിരിക്കുന്നു. എങ്കിലും സുന്ദരി തന്നെ.!!
മുകളില്‍ നിന്ന് വെള്ളച്ചാട്ടത്തിനു കീഴെ വരെ പുതുതായി പണിത സിമെന്റ് പടികള്‍, ഞങ്ങള്‍ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. ഒരല്‍പം താഴെയായി ഒരു ചെറിയ വ്യൂ പോയന്‍റ് പോലെ ഒരു മുനമ്പ്, ഞങ്ങള്‍ കുറച്ച് ഫോട്ടോ എടുത്തു. ഒരല്‍പ്പം സാഹസികത ഉണ്ട് അവിടത്തെ നില്‍പ്പിനു. താഴേക്ക് വീണാല്‍ പിന്നെ സ്വാഹ..!! അത് വഴിവന്ന മുറിമലയാളം അറിയാവുന്ന ഒരു സ്ത്രീ ഞങ്ങളെ ഉപദേശിച്ചു. ഇവിടെ നിന്ന് വീണ് ചവണോ എന്നൊക്കെ ചോദിച്ചു. അവിടെ നിന്നുള്ള മനോഹര മരണവും പാണ്ടി ലോറി കയറിയുള്ള ഭീകര മരണവും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു പ്രവിയുടെ തിരിച്ചുള്ള മറുപടി. ഭര്‍ത്താവിനൊപ്പം "ടൂറിസ്റ്റ്" ആയി വന്ന അവര്‍ കൂടുതല്‍ ഒന്നും പറയാതെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി. പുറകെ ഞങ്ങളും. പത്തു പടികള്‍ കഴിഞ്ഞില്ല, താഴേക്കുള്ള പടികളും ദൂരവും കണ്ട നെടുവീര്‍പ്പില്‍ അവര്‍ താഴേക്ക്‌ പോവാനുള്ള ഉദ്യമം അവസാനിപ്പിച്ചു. കഷ്ടപ്പെടാന്‍ വയ്യ...!! ഞങ്ങള്‍ താഴേക്ക്‌ വീണ്ടും നടന്നു.
മല്ലള്ളിയുടെ മടിത്തട്ടില്‍ എത്തി. കയ്യില്‍ വടിയേന്തിയ ഒരാള്‍ വെള്ളച്ചാട്ടത്തിനു അടുത്ത് നിന്ന് കൈ വീശി വഴി കാണിച്ചു. ഒരു വലിയ പാറപ്പുറത്ത് വെള്ളം താഴെ പതിക്കുന്നതിന് അടുത്ത് ഞങ്ങള്‍ കുറച്ച് വിശ്രമിച്ചു. കുറച്ച് നേരം ഞങ്ങള്‍ക്ക് വഴി കാണിച്ചു തന്ന ആളോട് കുശലം പറഞ്ഞു. ആ മലക്ക് കീഴെയുള്ള ഒരു കൃഷിക്കാരനാണ്‌ അയാള്‍. കയ്യില്‍  മദ്യമുണ്ടോ എന്ന ഞങ്ങളോടുള്ള ചോദ്യത്തിന് അയാള്‍ക്ക് സന്തോഷമുള്ള ഒരുത്തരം കിട്ടാതെ അയാളുടെ മുഖം വാടി. കുറച്ച് നേരം അയാളോട് സംസാരിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി ഞങ്ങള്‍ എണീറ്റു. അവിടെ കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതിലും നല്ലത് കുറച്ച് കൂടെ താഴെ പോയി ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത് എന്ന് തോന്നി ഞങ്ങള്‍ കുറച്ച് കൂടെ താഴേക്ക്‌ ഇറങ്ങി.
നല്ല ചൂടുള്ള സമയത്ത് നടന്ന ക്ഷീണം തീരാന്‍ ആ തണുത്ത ജലധാരയുടെ ഒരു സ്പര്‍ശനം മതിയായിരുന്നു. മുക്കാലും നഗ്നമായ ഞങ്ങളുടെ ശരീരങ്ങള്‍ പാറകളിലൂടെ വേഗത്തില്‍ താഴേക്ക്‌ കുതിച്ച ആ വെള്ളച്ചാട്ടത്തില്‍ ഒളിപ്പിച്ചു. ഒരുവശത്ത് കെട്ടി കിടക്കുന്ന വെള്ളത്തില്‍ കുറച്ച് നേരം നീന്തി. നല്ല വഴുക്കുള്ള പാറയില്‍ വീഴാന്‍ ഊഴം വന്നത് പ്രവിക്ക്. നേരത്തെ ഉപദേശിച്ച ചേച്ചിയുടെ പ്രാക്കാനെന്നും പറഞ്ഞ് നൊന്തയിടം തടവി അവന്‍ വേദനയമര്‍ത്തി. സുബിയും കെകെ യും ഫോട്ടോ എടുത്ത് മരിച്ചു. ഒരുപാട് വൈകാതെ സന്ധ്യക്ക്‌ മുന്‍പ് ഞങ്ങള്‍ തിരിച്ച് കയറി.
തിരിച്ച് കയറും വഴി സുബി പടികള്‍ ഒഴിവാക്കി മറ്റൊരു മണ്‍പാത വഴി കയറാം എന്ന ആശയം വച്ചു. അത് "കൊല ചതി" ആയിരുന്നു. മെലിഞ്ഞിരിക്കുന്ന അവന്‍ ഓടിക്കേറി പോയി. സാമാന്യം തടിയുള്ള ഞാനും കെ കെ യും നന്നേ പാട് പെട്ടു. അത്രയ്ക്ക് കുത്തനെ ആയിരുന്നു ആ കയറ്റം. കിതപ്പ് കാരണം മിണ്ടാന്‍ പറ്റാത്തത് അവന്‍റെ ഭാഗ്യം, പച്ച തെറി ആയിരുന്നു മനസ്സില്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. അതിന്‍റെ ഭാവമാറ്റങ്ങള്‍ ആ ക്ഷീണത്തിലും ഞങ്ങളുടെ മുഖത്തുണ്ടായിരുന്നു. മുകളിലെത്തി ഒരു കടയില്‍ നിന്ന് വെള്ളവും കപ്പ വറുത്തതും കഴിച്ച ആശ്വാസത്തില്‍ സുബിയോടുള്ള ദേഷ്യം മറന്നു പോയി.
ഇരുട്ടാകും മുന്‍പ് തിരിച്ച് വണ്ടി വരെ നടന്നെത്തി. വണ്ടിയില്‍ കയറും മുന്‍പ് തൊട്ടടുത്തു കണ്ട തോട്ടില്‍ കാല്‍ കഴുകി, എന്താ ഒരു സുഖം..!! ഈ വേനലിലും എന്താ ആ വെള്ളത്തിന്‌ തണുപ്പ്...!! വണ്ടിയെടുത്ത് വീണ്ടും വനങ്കൂരിലേക്ക്, എന്തെങ്കിലും കഴിക്കണം, നല്ല ക്ഷീണമുണ്ട്, പെട്ടന്ന് തല ചായ്ക്കാന്‍ സ്ഥലം കണ്ടെത്തണം..!!
(തുടരും..)

Wednesday, March 23, 2016

മന്സരബാദ് കോട്ട

രണ്ടു മാസം മുന്‍പാണ്, മാസത്തില്‍ ഒരു യാത്രയെങ്കിലും നടത്തുക എന്ന തീരുമാനം എടുത്തത്‌. കഴിഞ്ഞ മാസം വയനാട്ടിലെ ഊരുതെണ്ടി മീറ്റ്‌ കഴിഞ്ഞപ്പോഴേ ബാംഗ്ലൂര്‍ ഊരുതെണ്ടി യുണിറ്റിനോട് ഒരുങ്ങി ഇരുന്നു കൊള്ളാന്‍ പറഞ്ഞതാണ്. മറ്റാരും വന്നില്ലെങ്കിലും സുബിത്തും കൂട്ടരും വരും എന്ന് എനിക്ക് അറിയാമായിരുന്നു.. അത് തന്നെ സംഭവിച്ചു, വേറെ ആരും വന്നില്ല, സുബിത്തും കൂട്ടരും വന്നു... കൂട്ടര്‍ എന്നുവച്ചാല്‍ കെ കെ (കരുവാരകുണ്ട് ചുരുക്കിയത്) എന്ന ജിനേഷും (ജിനു എന്ന് അവന്‍ സ്വയം വിളിക്കും) പ്രവി എന്ന പ്രവീണും. ഹാസ്സന്‍ ജില്ലയിലെ സ്ഥലങ്ങള്‍ കാണാം എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങള്‍ ഒന്നും ഇല്ലായിരുന്നു, ഷെട്ടിഹള്ളി അല്ലാതെ. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ 5 മണി ഞാന്‍ കാറും എടുത്ത് വീട്ടില്‍ നിന്നിറങ്ങി. കാര്‍ത്തിക് നഗറില്‍ നിന്നും ബാക്കി ഉള്ളവരും കൂടെ കൂടി. ആദ്യം എവിടെ പോവണം എന്ന് അപ്പോള്‍ മാത്രമാണ് ചിന്തിക്കാന്‍ തുടങ്ങിയത്. സുബിത് ആണ് പറഞ്ഞത് മന്സരബാദ് കോട്ട കാണാന്‍ പോവാം എന്ന്. പലവട്ടം സകലെഷ്പൂര് പോയിട്ടുണ്ടെങ്കിലും ഇതുവരെ ആ കോട്ട കാണാന്‍ കഴിഞ്ഞിരുന്നില്ല. ഓരോന്നിനും അതിന്‍റെതായ സമയമുണ്ടല്ലോ, അല്ലെ ദാസാ...!!
 നെല്‍മംഗല കഴിഞ്ഞു ഹാസ്സന്‍ ഹൈവേ കയറി ആദ്യത്തെ ടോള്‍ കഴിഞ്ഞ് പെട്രോള്‍ അടിക്കാന്‍ നിര്‍ത്തി. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹൈവേകളില്‍ കാണിക്കുന്ന ചില സ്ഥിരം നമ്പറും തട്ടിപ്പും അവര് ഞങ്ങളുടെ അടുത്തും പയറ്റാന്‍ നോക്കിയെങ്കിലും, കട്ടക്ക് നിന്നത് കൊണ്ട് കബളിപ്പിക്കപ്പെട്ടില്ല. അത് കഴിഞ്ഞു തൊട്ടടുത്തുള്ള ചെറിയ ഹോട്ടലില്‍ കയറി ബാംഗ്ലൂരില്‍ നിന്നുള്ള യാത്രകളില്‍ സ്ഥിരമുള്ള പ്രാതലായ തട്ടേ ഇടലി തട്ടി. നേരത്തെ എഴുന്നേറ്റതുകൊണ്ടാവാം, ഭക്ഷണ ശേഷം ചെറിയ മയക്കം തോന്നി. വണ്ടി പ്രവിയെ ഏല്‍പ്പിച്ച് ഞാന്‍ കുറച്ച് നേരം പിന്‍സീറ്റില്‍ ഇരുന്ന് മയങ്ങി. മയങ്ങി ക്ഷീണിച്ച കെകെ വീണ്ടും മയങ്ങി എനിക്ക് കൂട്ട് തന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വണ്ടി ആകെ ഒന്ന് ഉലഞ്ഞു... നിരനിരയായി ഉണ്ടായിരുന്ന ഒരു ഹമ്പിന്‍കൂട്ടത്തിനു മുകളിലൂടെ അത്യാവശ്യം നല്ല വേഗത്തില്‍ "പട്കൊപടുകൊപട്കോ" എന്നും പറഞ്ഞ് വണ്ടി പാഞ്ഞു. ആ ഉലച്ചിലില്‍ എന്‍റെയും കെകെ യുടെയും ഉറക്കത്തിന് അതിസാരമായി പരിക്കേറ്റു. ഞങ്ങളുടെ ഉറക്കം തടസ്സപ്പെടാനായി പ്രവി മനപൂര്‍വ്വം ബ്രേക്ക്‌ ഇടാത്തതാണ് എന്ന ആരോപണം ഇന്നും നിലനില്‍ക്കുന്നു. വണ്ടി ഒന്ന് നിര്‍ത്തി വിശ്രമിക്കാന്‍ ഒരു തണല്‍ അന്വേഷിച്ച് കുറെ നേരം നോക്കി. നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിന്‍റെ അരികില്‍ ഒരു തണല്‍ കണ്ടെത്താന്‍ ഞങ്ങള്‍ നന്നേ പാട് പെട്ടു. പിന്നെ ഒരു കുഞ്ഞ് മരത്തിന് കീഴില്‍ വിശ്രമിച്ചു, ശേഷം ഞാന്‍ ഡ്രൈവിംഗ് ഏറ്റെടുത്തു.
ഹാസ്സന്‍ കഴിഞ്ഞു സകലെഷ്പൂര് അടുക്കുംതോറും റോഡിനു ഇരുപുറവും കാപ്പിത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി. ഈ വേനലിലും അവിടങ്ങളില്‍ പച്ചപ്പ്‌ കണ്ടു. സകലെഷ്പൂര്‍ കഴിഞ്ഞു കോട്ട അന്വേഷിച്ചു, ഗൂഗിള്‍ അമ്മച്ചി ഭാഗ്യത്തിന് കൃത്യം സ്ഥലം തന്നെ കാണിച്ചു തന്നു. വണ്ടി അവിടെ റോഡരികില്‍ നിര്‍ത്തി ഞങ്ങള്‍ കോട്ടയിലേക്ക് നടന്നു. മുകളിലേക്ക് കയറുന്ന വഴിക്ക് ഇരുപുറവും മലമൂത്ര വിസര്‍ജനം നടത്തി ഇന്ത്യക്കാര്‍ മാതൃകയായി. കൂട്ടിനു വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും മാലിന്യങ്ങളും. "സ്വച്ച ഭാരതം."
ഞങ്ങള്‍ കോട്ടയ്ക്കു താഴെ എത്തി. പിന്നങ്ങോട്ട് പടികള്‍ ആണ്, കോട്ടയുടെ കവാടം വരെ. അതിനു വലതു വശത്തായി കണ്ട നടവഴിയിലൂടെ ഞങ്ങള്‍ ആദ്യം കയറി തുടങ്ങി. വഴി തീര്‍ന്നപ്പോള്‍ പടിയിലേക്ക് മാറ്റി നടത്തം. നല്ല ചൂടുണ്ട്, കയ്യില്‍ വെള്ളം എടുക്കാതെ ഇരുന്നത് അബദ്ധമായി. പിന്നെ കോട്ട ചുറ്റി നടന്നു കണ്ടു. ഞങ്ങളുടെ ഔദ്യോഗിക ഫോട്ടോ പിടുത്തക്കാരന്‍ സുബിത്ത് പടമെടുത്തു കൊണ്ടേ ഇരുന്നു,
പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു നിര്‍മ്മിച്ചതാണ് ഈ കോട്ട, മംഗലാപുരം ഭാഗത്ത്‌ നിന്ന് വരുന്ന ബ്രിട്ടീഷ് സൈന്യത്തെ പ്രതിരോധിക്കാന്‍. കോട്ടയുടെ ആകൃതി ആണ് ഏറ്റവും വലിയ പ്രത്യേകത, നക്ഷത്രത്തിന്‍റെ ആകൃതിയാണ് കോട്ടക്ക്. സൈന്യത്തിനും കുതിരകള്‍ക്കും ഉള്ള വിശ്രമ സ്ഥലങ്ങള്‍,  നക്ഷത്രത്തിന്റെ ഓരോ പാര്‍ശ്വങ്ങളിലും ശത്രുവിന്‍റെ വരവ് വീക്ഷിക്കാനുള്ള സ്ഥലങ്ങള്‍, ഒച്ചുകള്‍ ഇന്ന് സ്വന്തമാക്കിയ ഇരുണ്ട അറകള്‍, താഴെ വരെ പടികള്‍ ഉള്ള കിണര്‍, ചുറ്റിലും ഉള്ള നടപ്പാത, കമാനങ്ങളും ഇടനാഴികളും, പായല് പിടിച്ച ഭിത്തികള്‍. മനസ് ചരിത്രത്തിലേക്ക് പിടിച്ചു വലിച്ചു. ആ മനോഹര ചിന്തകളെ നിഷ്പ്രഭമാക്കാന്‍ പോന്ന ഈ കാലത്തിന്റെ എഴുത്തുകളും അവിടെ ഉണ്ട്. ഭിത്തി നിറയെ, പറയാന്‍ മറന്നതോ എഴുതി ഓര്‍മ്മിക്കേണ്ടതോ ആയ പ്രണയ വാക്യങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. കഴിവതും നാശമാക്കിയിരിക്കുന്നു.
കുറച്ച് നേരം ആ ചരിത്ര ഭൂവില്‍ നിന്ന ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി.
ടൂറിസ്റ്റുകള്‍ ധാരാളം വരുന്ന ലക്ഷണം താഴെ കാണാം. നിറയെ കടകള്‍ ഉണ്ട് ഇന്ന്. കോട്ടയുടെ താഴെ ചെന്ന് ചുടും ക്ഷീണവും ശമിപ്പിക്കാന്‍ ഇളനീര്‍ കുടിച്ചു. അതും പോരാഞ്ഞ് സുബിത്ത് മുന്തിരി ജൂസിന്റെ നിറമുള്ള ഒരു വെള്ളം മേടിച്ചു, അവിടത്തെ ലോക്കല്‍ ജ്യൂസ്‌ ആണത്രേ. എന്തായാലും നല്ല രുചി ഉണ്ടായിരുന്നു. നേരം ഉച്ചയാവാറായി, വിശപ്പ്‌ പതിയെ തലപൊക്കി തുടങ്ങി. തല്കാലം കിട്ടിയ ചെറു കടികള്‍ കഴിച്ചു വിശപ്പിനെ അടക്കി.
ഇനി എങ്ങോട്ട് പോവണം...??? വലിയ താമസം ഇല്ലാതെ ആ ചോദ്യത്തിന് ഉത്തരം കിട്ടി. മല്ലള്ളി വെള്ളച്ചാട്ടം.. അതെ ഇനി യാത്ര അങ്ങോട്ട്‌..!! ഇനി ഒരിക്കല്‍ മഴക്കാലത്ത് പച്ച പുതച്ച കോട്ടയെ കാണാന്‍ വീണ്ടും വരാം എന്ന് നിനച്ച്, മുന്‍പൊരിക്കല്‍ മഴക്കാലത്ത്‌ ദൂരെനിന്നു കണ്ട, നിറഞ്ഞു നിന്ന മല്ലള്ളിയെ  അടുത്ത് കാണാന്‍ ഈ വേനല്‍ കാലത്തില്‍ വീണ്ടും ഒരു യാത്ര. (തുടരും)