Monday, September 30, 2013

കുടജാദ്രി

കുടജാദ്രി പോവാന്‍ നിശ്ചയിച്ചിരുന്നു...ഒരുപാട് പ്ലാന്‍ ചെയ്യാന്‍ ഒന്നും പോയില്ല...!! കുറച്ചു ദിവസമായി ഞാനും തിരക്കില്‍ ആയിരുന്നു...കഴിഞ്ഞ വെള്ളിയാഴ്ച്ച ശ്രീകാന്ത്, സോണി, അനൂപ്‌, മനു പിന്നെ എന്‍റെ പുതിയ സുഹൃത്ത് ശ്യാം, ഇവരോടോത്ത് ടെന്റും സ്ലീപ്പിംഗ് ബാഗും കൊണ്ട് യാത്രക്കിറങ്ങി... ബാംഗ്ലൂരില്‍ നിന്നും നേരെ കൊല്ലൂര്‍ക്ക്...അവിടെ സൌപര്‍ണികയില്‍ കുളിച്ചു ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് നഗോടി എന്ന സ്ഥലത്തേക്ക് വണ്ടി കയറി... അവിടെ നിന്നും ഏതാണ്ട് ആറു കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് ഒരു ഹോട്ടലില്‍ എത്തി... സന്തോഷ്‌ ഹോട്ടല്‍....., വരുന്ന വഴിക്കെല്ലാം അട്ടയുടെ ആക്രമണം... ചോര ഒത്തിരി പോയി... അതിനു പരിഹാരമായി ഓരോരുത്തരും രണ്ട് കുറ്റി പുട്ടും കടലയും കഴിച്ചു... ഹല്ലാ പിന്നെ..!!

ചോദിച്ചറിഞ്ഞപ്പോള്‍ പിന്നെയും അഞ്ചാറു കിലോ മീറ്റര്‍ പോവാന്‍ ഉണ്ട്... അതും കുറച്ചു കൂടെ കഠിനമായ വഴിയില്‍..., പോരാത്തതിന് അട്ടയാണ് അവിടെയും താരം...ഭക്ഷണം കഴിഞ്ഞു കാട്ടിലൂടെ യാത്ര തുടര്‍ന്നു... ചെങ്കുത്തായ കയറ്റങ്ങള്‍, കോട മൂടിയ പുല്‍മേടുകള്‍, പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങള്‍..., തെന്നുന്ന വഴികള്‍. ഇവയെല്ലാം യാത്രക്ക് കൂടുതല്‍ നിറമേകി...

വൈകീട്ട് ഞങ്ങള്‍ കുടജാദ്രിയില്‍ എത്തി... കുറച്ചു കൂടെ മുകളില്‍ ചെന്ന് ടെന്റ് കെട്ടാന്‍ ആയിരുന്നു വിചാരിച്ചത്, പക്ഷെ അവിടം ഇപ്പൊ കടുവാ സാങ്കേത കേന്ദ്രമാക്കിയത്തില്‍ പിന്നെ ആരെയും ടെന്റ് കെട്ടാന്‍ അനുവദിക്കാറില്ലത്രേ...!! ഞങ്ങളുടെ പ്രതീക്ഷകള്‍ മങ്ങി... എങ്കിലും തല്‍ക്കാലം അവിടത്തെ പൂജാരിയുടെ വീട്ടില്‍ താങ്ങാന്‍ നിശ്ചയിച്ചു...ആള്‍ക്ക് നൂറു രൂപ വാടക, ഒരു പായ തരും അത്ര മാത്രം...വീട്ടില്‍ താമസിക്കാം, കക്കൂസും കുളിമുറിയും ഉപയോഗിക്കാം...അറുപതു രൂപക്ക് രാത്രി ശാപ്പാട്...!!

കെട്ടും ഭാണ്ടവും എല്ലാം അവിടെ വച്ചു ക്യാമറ മാത്രം എടുത്തു കൊണ്ട് വീണ്ടും മല കയറി...അസ്തമയം കാണാന്‍ പോയി... മനോഹരമായിരുന്നു അത്.. !! ചക്രവാളത്തില്‍ നിറങ്ങള്‍ വാരി തൂകിയ ഒരു തണുത്ത സായാഹ്നം...!! നിറയെ ഫോട്ടോ എടുത്തു ഇരുട്ടി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മലയിറങ്ങി...!!

കിട്ടിയ ഭക്ഷണവും കഴിച്ചു തുടര്‍ന്ന് കൊണ്ടിരിന്നു തമാശകളുടെ അകമ്പടിയോടെ എല്ലാരും സ്ലീപ്പിംഗ് ബാഗിലേക്കു ഉള്‍വലിഞ്ഞു ഉറക്കത്തെ തേടിപ്പിടിച്ചു...കൂട്ടിനു നല്ല തണുപ്പും...!!

പുലര്‍ച്ചെ അഞ്ചു മണിക്ക് എണീറ്റ്‌ വീണ്ടും മല മുകളിലേക്ക്...നല്ല മഞ്ഞും തണുപ്പും...!! ചെറു ടോര്‍ച്ച് വെളിച്ചത്തില്‍ കിട്ടിയ വഴിയില്‍ ഉദയം കാണാനുള്ള വെമ്പലില്‍ വീടും മല കയറി...സൂര്യന്‍ കണ്‍വെട്ടത്തു വരാന്‍ തുടങ്ങിയപ്പോഴേക്കും മേഘവും കോടയും വന്നു കാഴ്ച്ച മറിച്ചു.. പിന്നെ ഞങ്ങള്‍ സര്‍വജ്ഞപീഠം കാണാന്‍ പോയി... കാഴ്ച്ച മറച്ച കോടകളെ കൈത്തലം കൊണ്ട് വകഞ്ഞു മാറ്റി ഞങ്ങള്‍ നീങ്ങി...മല മുകളില്‍ സര്‍വജ്ഞപീഠം..!!

അതും കഴിഞ്ഞു തിരിച്ചു ബാഗും എടുത്തു പൊതുവേ ജീപ്പുകള്‍ വരുന്ന വഴി എട്ടൊന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചു തിരിച്ചും..പിന്നീടു ബസ്‌ യാത്ര...!!മൂകാംബികയില്‍ വീണ്ടും ദര്‍ശനം...!!

ഒരുകൂട്ടം നല്ല സുഹൃത്തുകളുടെ കൂടെ ഉണ്ടായ രണ്ട് ദിവസങ്ങള്‍, കാടും പുല്‍മേടുകളും, നിറഞ്ഞു നിന്ന തമാശകള്‍, മൂകാംബിക ദര്‍ശനം...!! ഹാ...!! എല്ലാം കൊണ്ടും ഈ വാരാന്ത്യം മനോഹരം...!! അട്ടകളുടെ ആക്രമണം വലതു കാലില്‍ നീര് വരുത്തിച്ചിരിക്കുന്നു...!! മിക്കവാറും നാളെ ലീവ് ആയതു തന്നെ...!!അങ്ങനെയെങ്കില്‍ നാളെ തന്നെ ഫോട്ടോസ് ഫേസ്ബുക്കില്‍ ഇടാം...!!

Thursday, September 26, 2013

വിയര്‍പ്പിന്‍റെ വില, ജീവിതം...

പ്രവാസികള്‍ ആണ് എന്‍റെ സുഹൃത്തുക്കളില്‍ കൂടുതലും... അവരുടെ വികാരങ്ങള്‍ അവരുടെ പോസ്റ്റില്‍ കൂടെ കാണാറും അറിയാറും ഉണ്ട്...എന്‍റെ സഹമുറിയനും (പ്രമോദ്) ഒരു പ്രവാസിയായിരുന്നു... അല്ലെങ്കില്‍ വീണ്ടും പ്രവാസിയാവാന്‍ വിധിക്കപ്പെടുന്നവന്‍...., പാവം...!!!

അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് അറബിക്കഥ എന്ന സിനിമ കണ്ടത്... പ്രമോദും കൂടെ ഉണ്ടായിരുന്നു... അവന്റെ ആത്മഗതം,

"അളിയാ, ഈ പടം ആദ്യം കണ്ടപ്പോ വെറും പുച്ഛം മാത്രമായിരുന്നു... പക്ഷെ ഇപ്പോഴാ ഈ പടത്തിന്റെ വില അറിയുന്നത്.."

പ്രവാസത്തിന്റെ വിഷമം അറിയുന്ന ഓരോ വ്യക്തിക്കും പറയാന്‍ ഉള്ളത് ഒരുപക്ഷെ ഇത് തന്നെ ആയിരിക്കും...കൊള്ളാവുന്ന താമസ സൌകര്യവും ശമ്പളവും കിട്ടിയിരുന്ന അവന്‍ ഇങ്ങനെ പറഞ്ഞെങ്കില്‍ എന്താവും ലേബര്‍ ക്യാമ്പിലെ ജീവിതം...!!

ഇട്ടാവട്ടത്തിലെ ജീവിതം, ഒന്ന് മുള്ളണം എങ്കില്‍ കൂടെ ക്യു നില്‍ക്കേണ്ട അവസ്ഥ... സ്വകാര്യത എന്നത് ബാത്ത് റൂമിലെ അനുവദിക്കപ്പെട്ട പത്തു മിനുട്ട് മാത്രം..!! കുബ്ബൂസും തൈരും സദ്യ...!! ഇതെന്‍റെ കേട്ടറിവ്..!!

ഒരു പച്ചപ്പുള്ള സീന്‍ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, ഇത് ദുബായിയുടെ ഏതോ ഘുതാമില്‍ ഉള്ള സ്ഥലം ആണ് എന്നാണ്... അവിടെ എത്തണമെങ്കില്‍ തന്നെ "മ്മ" "ണ" "ങ്ങ" "ജ്ജ" എന്നൊക്കെ മൂക്ക് കൊണ്ട് വരക്കണം ത്രേ...!!

ഉള്ള ഒരു ജീവിതം ഹോമിച്ച് പ്രവാസം അനുഭവിക്കുന്ന ഓരോ പ്രവാസിക്കും ഞാന്‍ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...കൂടെ എന്‍റെ അച്ഛനും...!! നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ബീഹാറിക്കും ബംഗാളിക്കും കൂടെ ചേര്‍ത്ത് ആവട്ടെ ഈ സമര്‍പ്പണം...!! നിങ്ങളുടെ വിയര്‍പ്പില്‍ ഞങ്ങള്‍ ജീവിക്കുന്നു...!!

Wednesday, September 25, 2013

ചെക്കനെ കാണിക്കല്‍ വിത്ത് സോങ്ങ്..

ഈ ചടങ്ങിനു പെണ്ണ് കാണല്‍ എന്ന് പറയാന്‍ പറ്റില്ല, പകരം നമുക്ക് ഇതിനെ ചെക്കനെ കാണിക്കല്‍ എന്ന് വിളിക്കാം...അച്ഛന്‍ വന്നതിനു ശേഷം എന്നെ കെട്ടിക്കാന്‍ പാട് പെടുകയാണ്... തിരുവോണം ആണ്, ഒരു പെണ്ണ് വീട്ടില്‍ പോവാന്‍ ഉണ്ട്... പെണ്ണ് സ്ഥലത്തില്ല, വീട്ടുകാരെ കാണാം, എന്നെ അവര്‍ക്ക് കാണിച്ചു കൊടുക്കാം...

ജാതകം ചേരും, ആദ്യ അന്വേഷണത്തില്‍ കൊള്ളാം എന്ന് തോന്നിയത് കൊണ്ട് പോയി കാണാന്‍ തീരുമാനിച്ചു...ഞാനും സമ്മതിച്ചു...പക്ഷെ പ്രശ്നം തീര്‍ന്നില്ല... പിടിവാശിയും കൊണ്ട് അച്ഛന്‍ എത്തി... നിബന്ധനകള്‍ നിരത്തി...!!

ഒന്ന്, താടി വടിച്ചിട്ട് വേണം പോവാന്‍
രണ്ട്, പോവുന്നതിനു മുന്‍പ് കയ്യില്‍ കെട്ടിയിരിക്കുന്ന കൂതറ ബാന്റുകള്‍ അഴിച്ചു മാറ്റണം
മൂന്ന്, ഞാന്‍ ഇസ്തരി ഇട്ടുകൊണ്ടിരുന്ന മുണ്ടിനു പകരം അച്ഛന്‍ പറഞ്ഞ മുണ്ട് ഉടുത്തു വരണം..

കൊള്ളാം, അല്ലെങ്കിലും കഴിഞ്ഞ ജന്മത്തിലെ ശത്രുവിന്‍റെ മകനായിട്ടാണല്ലോ ഈ ജന്മം...!!ഇതല്ല, ഇതിനപ്പുറം സംഭവിക്കും...!!

ആദ്യത്തെ രണ്ട് നിബന്ധനകള്‍ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു... പാവം അച്ഛനല്ലേ, പുള്ളിയുടെ ഒരു ആഗ്രഹമല്ലേ മൂന്നാമത്തേത് ഒകെ...!!

അങ്ങനെ പച്ച ഷര്‍ട്ടും പച്ചക്കര മുണ്ടും ഉടുത്ത് കുട്ടപ്പനായി ഞാന്‍ റെഡി... സ്ഥിരം വിളിക്കാറുള്ള രാജേട്ടന്‍ ബിസിയാണ്... അതുകൊണ്ട് വേറെ ടാക്സി വിളിച്ചു...മുഹമ്മദ്‌ഇക്ക വണ്ടിയും കൊണ്ട് വന്നു...ഞാന്‍ മുന്‍പില്‍ തന്നെ കയറി ഇരുന്നു... അച്ഛന്റെ ഉപദേശങ്ങള്‍ സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഞാന്‍ മ്യൂസിക്‌ പ്ലെയെര്‍ ഓണാക്കി...ഇക്ക ആള് കൊള്ളാം.. നല്ല കിടിലന്‍ പാട്ടുകള്‍, അതും പഴയത്....എന്താണെന്ന് അറിയില്ല, ഏതാണ്ട് ആ പാട്ടുകളെ പോലെ ആയിരുന്നു പിന്നീടുള്ള സംഭവങ്ങളും....!!

കല്യാണി കളവാണി, ചോല്ലമ്മിണി...
ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍...
എന്നെ പഴയ കാമുകിയുടെ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി... അവള്‍ (നന്നായി പാട്ട് പാടുന്ന കൊച്ചായിരുന്നു) പാടുന്നത് പോലെ മാധുരിയമ്മയുടെ ഈ പാട്ട് അനുഭവപ്പെടു... ചില പഴയ പ്രണയ ഓര്‍മ്മകളും പൊടി മാറി തെളിഞ്ഞു വന്നു...!!

മാനസമൈനെ വരൂ....
ചിത്രം: ചെമ്മീന്‍ സംഗീതം: സലീല്‍ ചൌധരി രചന: വയലാര്‍
ഏതോ ഒരു നിമിഷത്തില്‍ വേര്‍പിരിയേണ്ടി വന്ന എല്ലാ കാമുകിമാര്‍ക്കും വേണ്ടി ഞാന്‍ മനസ്സില്‍ അത് പാടി...കടലിലെ ഓളം പോലെ നിങ്ങളുടെ ഓര്‍മ്മകളും മരിക്കാതെ എന്നില്‍ നില്‍ക്കുന്നു...!!

ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഒറ്റപ്പാലത്തെ ആ വീട്ടില്‍ എത്തി...നല്ല സ്വീകരണം, നല്ല പെരുമാറ്റം, എല്ലാവരില്‍ നിന്നും..കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കി...

ആടാം പാടാം ആരോമല്‍ ചേകവര്‍ പണ്ടങ്കം..
ചിത്രം: ആരോമല്‍ ഉണ്ണി സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍
എന്‍റെ വീര കഥകള്‍ പാടി ആ വീട്ടുകാരെ അച്ഛനും അമ്മയും കോള്‍മയിര്‍ കൊള്ളിച്ചു...ചായയുടെയും ചിപ്സിന്റെയും അകമ്പടിയോടു കൂടെ ഞാനും അത് ആസ്വദിച്ചു...ചിപ്സ് അത്ര പോരായിരുന്നു ട്ടോ...ഇനിമുതല്‍ കാറ്റ് കയറാത്ത പാത്രത്തില്‍ ഇട്ട് വക്കാന്‍ ശ്രദ്ധിക്കണം...!!

പെരിയാറെ പെരിയാറെ, പര്‍വ്വത നിരയുടെ പനിനീരേ...
ചിത്രം: ഭാര്യ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍
സ്ഥലത്തില്ലാതെ പോയ ആ പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്നു.. തനി നാടന്‍ പെണ്‍കുട്ടി...കാഴ്ച്ചയില്‍ ഒരു ഗ്രാമത്തിന്‍റെ എല്ലാ വിശുദ്ധിയും ഉണ്ട്... എനിക്ക് സുന്ദരിയായും അനുഭവപ്പെട്ടു...ഒരു തനി മലയാളിപ്പെണ്,,,!! (തനിക്കൊണം പടച്ചോനറിയാം)

ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉള്ള പെണ്‍കുട്ടിയെ അവധി കഴിഞ്ഞു തിരിച്ചെത്തി നേരിട്ട് കാണാം എന്ന് തീരുമാനിച്ചു...വീട്ടുകാര്‍ തമ്മിലും താല്‍പ്പര്യം അറിയിച്ചു... കാണാന്‍ മനോഹരമായ ആ നാട്ടില്‍ നിന്നും മടങ്ങിയപ്പോള്‍ വല്ലാത്ത ഒരു സന്തോഷം...!!

പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ...
ചിത്രം: അനുഭവങ്ങള്‍ പാളിച്ചകള്‍ സംഗീതം: ദേവരാജന്‍ മാസ്റ്റര്‍ രചന: വയലാര്‍...
ഒരു ദിവസം കഴിഞ്ഞു അവരുടെ വീട്ടില്‍ നിന്നും വിളി വന്നു.. പതിവിനു വിപരീതമായി ഇത്തവണ മറുഭാഗത്ത്‌ നിന്നും സത്യസന്ധമായ മറുപടി വന്നു...പെണ്ണിന് താല്പര്യം ഇല്ല...!! എന്‍റെ ഫേസ്ബുക്ക്‌ എങ്ങാനും കണ്ടു കാണുമോ, അതോ എന്നെക്കുറിച്ച് കാര്യമായി അന്വേഷിച്ചോ...?? എന്തായാലും അത് ഒരു തീരുമാനം ആയി...
 ഇനി അല്‍പ്പം ഫിലോസഫിക്കല്‍ ആവാം അല്ലെ, പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ...പ്രപഞ്ച സൃഷ്ടികളെ പറയൂ പ്രകാശമകലെയാണോ...??

Monday, September 23, 2013

ഈ ഓണക്കാലം...

ഒന്‍പതു ദിവസം പോയത് അറിഞ്ഞില്ല... സുഖവാസം ആയിരുന്നു, കൂടെ ഒരു നൂറു പ്രശ്നങ്ങളും...!! ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ ഹരിയെയും കൂട്ടി ബൈക്കില്‍ ഇറങ്ങി...മൈസൂരും ഗുണ്ടല്‍പെട്ടും ബന്തിപൂരും മുതുമലയും താണ്ടി നാടുകാണി ചുരം ഇറങ്ങി ഞാന്‍ വീട്ടില്‍ എത്തി... ബൈക്കില്‍ ആവും വരവ് എന്ന് ആരും നിനച്ചില്ല... അതിനുള്ളത് പതിയെ പതിയെ അച്ഛന്റെ കയ്യില്‍ നിന്നും കിട്ടി തുടങ്ങി...!!

പൂരത്തിന് വീട്ടില്‍ തന്നെ കൂടി... ഓണക്കോടി കിട്ടി, അളിയന്‍റെ വക രണ്ട് ഷര്‍ട്ട്‌, അനിയത്തിയുടെ വക ഒന്ന്, അച്ഛന്റെ വക ഒരു ഷര്‍ട്ടും ജീന്‍സും...!! കെങ്കേമം..!! പകരം അമ്മക്ക് ഒരു സാരി മാത്രം (അത് അനിയത്തി അടിച്ചു മാറ്റും എന്ന് ഒരു കരകമ്പി ഉണ്ട്)...അന്ന് രാത്രി അച്ഛന് ഗള്‍ഫില്‍ കൊണ്ട് പോവാനുള്ള മാങ്ങ അച്ചാറിനു അരിയല്‍ ചടങ്ങ് നടന്നു... പേരിനു കൂടെ ഇരുന്ന് പ്രധാന ഭാഗം അളിയന്‍റെ തലയില്‍ ഇട്ട് ഞാന്‍ മുങ്ങി..!! പാവം അളിയന്‍..

ഉത്രാടത്തിന് കിടിലന്‍ സദ്യ, അമ്മ വക...!! അത് കഴിഞ്ഞ് അമ്മമ്മയെ കാണാന്‍ പോയി, കൂടെ അമ്മാവന്‍മാരുടെ വീട്ടിലും...!!

തിരുവോണം സ്പെഷ്യല്‍ പെണ്ണ് കാണല്‍, അല്ലെങ്കില്‍ ചെക്കനെ കാണിക്കല്‍..., അത് വിസ്തരിച്ചു നാളെ പറയാം...പിന്നെ, അളിയന്‍റെ വീട്ടില്‍ ഓണസദ്യ...!! ഭേഷായി വയറു നിറച്ചു നാട്ടിലെത്തി, ഒരു സിനിമ കാണല്‍ അത് കഴിഞ്ഞു പുറത്തു നിന്നും ഫുഡ്‌...

അവിട്ടം പരിപൂര്‍ണ്ണ ശാന്തം... ഏടത്തിഅമ്മയുടെ വീട്ടില്‍ പോയി...വെടി പറഞ്ഞും കുറച്ചു ഫോട്ടോ സെഷന്‍ നടത്തിയും ഒരു പകല്‍ പോയി.. വൈകീട്ട് രതീഷിന്റെ വീട്ടില്‍ പോയി ദോശയും ചിക്കനും അടിച്ചു

ചതയം വല്യമ്മയുടെ വീട്ടില്‍, നല്ല കിടിലന്‍ ചിക്കനും കൂട്ടി ഊണ്...പാചക കുറിപ്പ് വാങ്ങിച്ചിട്ടുണ്ട്, ഒന്ന് പരീക്ഷിക്കണം...അനിയത്തിയും അളിയനും ആ വഴിക്ക് തിരിച്ചു പോയി..

പിറ്റേന്ന് അച്ഛന് തിരിച്ചു മസ്കറ്റില്‍ പോയി... ഞാന്‍ തൃശ്ശൂരിലേക്ക് തിരിച്ചു, അന്ന് അവിടെ പുലിക്കളി ഉണ്ട്... ക്യാമറ ഒപ്പിച്ചു, പുലിക്കളി കണ്ടു ഫോട്ടോ എടുത്തു നട്ടപാതിരക്ക് വീട്ടില്‍ എത്തി...ഫോട്ടോ വഴിയെ ഉണ്ട്...

വ്യാഴാഴ്ച്ച മടിപിടിച്ചു തുടങ്ങി... അന്ന് ഒരു സിനിമയും കണ്ടു...കൂടുതല്‍ ഒന്നും ചെയ്യാതെ ആ ദിവസം അവസാനിച്ചു...

വെള്ളിയാഴ്ച്ച രാവിലെ നേരത്തെ എഴുന്നേറ്റു അങ്കിളിനെയും കൂട്ടി അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോയി...കുറെ നാളുകള്‍ക്ക് ശേഷം വിസ്തരിച്ചു നീന്തി കുളിച്ചു...ക്ഷേത്ര ദര്‍ശനവും കഴിച്ചു...!! നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ അനുഭൂതി...!! ഇളയൂരിലെ തറവാട്ടിലും അന്ന് പോയി, അവിടം ആകെ മാറിയിരിക്കുന്നു...!! കുറച്ചു ഫോട്ടോ എടുത്തു തിരിച്ചു വന്നു... പക്ഷെ ആ വലിയ മാറ്റത്തെ എനിക്ക് വേദനയോടെ ഉള്‍ക്കോളേണ്ടി വന്നു...!! രാത്രി ആയപ്പോഴേക്കും പ്രമോദ് എന്ന സഹമുറിയന്‍ വീട്ടില്‍ എത്തി...

പിറ്റേന്ന് രാവിലെയും അമ്പലക്കുളത്തില്‍ പോയി നീന്തി കുളിച്ചു അമ്പലം കയറി..!! അമ്മയുടെ കൈപുണ്യം ഒരിക്കല്‍ കൂടി അറിഞ്ഞു തിരിച്ചു ബൈക്കും എടുത്തു യാത്ര തിരിച്ചു... ഇറങ്ങിയ ചുരവും വഴികളും തിരിച്ചു കയറി...!! തിരിച്ചു ബാംഗ്ലൂരില്‍, പട്ടികള്‍ മേയുന്ന തെരുവിലേക്ക്, മടുപ്പിക്കുന്ന ഐടി ജീവിതത്തിലേക്ക്...!! നഷ്ടപ്പെടുന്നത് പച്ചപ്പ്‌ നിറഞ്ഞ നല്ല നാടാണെന്ന് അറിഞ്ഞിട്ടും സമ്പത്ത് വേട്ടയാടാന്‍ വിധിക്കപ്പെട്ടു പൊടി പറക്കുന്ന ഈ നഗരത്തിലേക്ക്...!!

Tuesday, September 17, 2013

ഏഴാമത്തെ (വൈകിയ) വരവ്

എം ടി-ഹരിഹരന്‍, എന്തോ വലിയ കാര്യമാവും എന്ന് കരുതിയാണ് ഏഴാമത്തെ വരവ് കാണാന്‍ ഇന്നലെ രാത്രി ഇറങ്ങിയത്‌.. വലുത് പോയിട്ട് ഒരു ചെറുത്‌ പോലും ഇല്ല എന്നതായിരുന്നു അവസ്ഥ...!! പത്തു മുപ്പതു കൊല്ലം മുന്‍പ് ഇറങ്ങേണ്ട ഒരു പടം, ഇന്നത്‌ ഇച്ചിരി "ന്യൂ ജെനറേഷന്‍" പൊടിയിട്ടു തിളപ്പിച്ചെടുത്ത രുചിയില്ലാത്ത ഒരു പേരില്ലാ വിഭവമായിപ്പോയി... !!

സുരേഷ് കൃഷണയെ വിളിച്ചു വരുത്തി ഊണില്ല എന്ന് പറഞ്ഞത് പോലെ തോന്നി, വല്ല ജൂനിയര്‍ ആര്ടിസ്റ്റും ചെയ്യേണ്ട വേഷം കൈകാര്യം ചെയ്യാന്‍ സുരേഷിനെ നിയോഗിച്ചത് അദ്ദേഹത്തെ അപമാനിച്ചത് പോലെയായി.. മമ്മുകോയക്ക് കൊടുത്ത വിഗ്ഗും വേഷവും ഒരുപോലെ, രണ്ടും അദ്ദേഹത്തിനു ചേര്‍ച്ചയില്ല...!!

ഒന്നുമില്ലാ എന്ന് കണ്ണും പൂട്ടി പറയാന്‍ പറ്റില്ല... എസ് കുമാറിന്‍റെ ക്യാമറ എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു... കാടും അതിന്‍റെ വശ്യഭംഗിയും ഒപ്പിയെടുക്കുന്നതില്‍ കുമാര്‍ ഒട്ടും മടികാണിച്ചിട്ടില്ല... എം ടി എന്ന തിരക്കഥാകൃത്ത് തീര്‍ത്തും പരാജയം ആയിരുന്നെങ്കിലും, അദ്ദേഹം എഴുതിയ സംഭാഷണങ്ങളിലെ മലയാള സാഹിത്യ സൗന്ദര്യം അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് വീണ്ടും വര്‍ദ്ധിപ്പിക്കും...!! ഇന്ദ്രജിത്ത് എന്ന നടന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്...!! ഈ നടന്‍ നമ്മളെ വീണ്ടും വീണ്ടും അത്ഭുതപെടുത്തുന്നു...!!

ഓരോന്നിനും അതിന്‍റെതായ സമയമുണ്ട്... ഈ സിനിമ ഇറങ്ങേണ്ടിയിരുന്നത് ഒരു മുപ്പതു വര്‍ഷമെങ്കിലും മുന്‍പായിരുന്നു...അത് മനസ്സിലാക്കാന്‍ വൈകിയിടത്താണ് ഈ സിനിമ പരാജയപ്പെടുന്നതും...!!

പിന്‍കുറിപ്പ്: എം ടി യുടെ പേര് എഴുതികാണിചപ്പോള്‍ കൂവാനും ചിലര്‍ ഉണ്ടായിരുന്നു എന്‍റെ നാട്ടില്‍...!! ഇത്രേം വലിയ അരസികന്മാരുടെ കൂടെ ഇരുന്നു പടം കാണേണ്ട ഗതികേടും എനിക്കുണ്ടായി...!!

Thursday, September 12, 2013

പുള്ളുവന്‍ പാട്ട് (ഭാഗം 2)

(തുടരുന്നു..)

പുള്ളുവോര്‍ കുടത്തിന്റെ മുഴക്കം പോലെ മുഴങ്ങുന്നു ഓര്‍മ്മകള്‍....,  തിരിയുഴിച്ചുല്‍ എന്നപോലെ തന്നെയാണ് മുറമുഴിച്ചില്‍.., അരിയും തുളസിയും പൂജ ചെയ്തു സര്‍പ്പക്കളത്തിനു ചുറ്റും ഉഴിയുന്ന ചടങ്ങാണ് മുറമുഴിച്ചില്‍...,.. ഈ ചടങ്ങുകള്‍ എല്ലാം ചേര്‍ന്നതാണ് പാട്ട് എന്ന ചടങ്ങ്... പുള്ളുവന്‍ ആണ് ഈ ചടങ്ങിലെങ്ങും താരം... മിഴിവാര്‍ന്ന കളമിടുന്നതും അവന്‍, പാട്ട് പാടുന്നതും അവന്‍, കുടവും വീണയും വായിക്കുന്നതും അവന്‍, കിളിക്കൂട്‌ തത്ത എന്നിങ്ങനെ കുരുത്തോല നെയ്യുന്നതും അവന്‍.....,.... പുള്ളുവനില്ലാതെ ഇത്തരം കളംപാട്ട് അസാധ്യം എന്ന് തന്നെ പറയാം..

കളം മായ്ച്ചു കാവ് തീണ്ടി വന്ന കന്യകമാര്‍ പാട്ട് കഴിഞ്ഞു വീണു കഴിഞ്ഞാല്‍ അവര്‍ വലിച്ചു താഴെയിട്ട തത്തയും കൂടും എല്ലാം പെറുക്കി എടുക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ഓടി അടുക്കും...

ഒരാഴ്ചയോളം തുടരുന്ന ഈ പാട്ട് പല തറവാടുകളുടെ വഴിപാടാണ്... അതിലൊന്നില്‍ ഞങ്ങളുടെ തറവാടായ ചോലക്കല്‍ എന്ന പേരുള്ള വീടിന്‍റെ വകയായിരുന്നു... അന്നേ ദിവസം പുള്ളുവന്മാരുടെ ഊണ് ഞങ്ങളുടെ വീട്ടില്‍ ആയിരുന്നു... അന്നത്തെ ഊണ് കഴിഞ്ഞു ആ വീട്ടിലെ ആളുകളുടെ പേരില്‍ നാവൂറു പാടുമായിരുന്നു... ആ തറവാട്ടങ്കങ്ങളുടെ നാഗ ദോഷം തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു അത്...

അക്കാലത്ത് ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ താരങ്ങള്‍ ആയി തിളങ്ങി നിന്നിരുന്നത് അന്ന് വന്ന പുല്ലുവന്മാര് തന്നെയാണ്... അന്നത്തെ ഞങ്ങളുടെ കളികള്‍ പോലും പുള്ളുവന്‍ പാട്ടുകള്‍ ആയിരുന്നു.. പുല്ലുവനെ പോലെ ഇരുന്നു  "ബ്രം ബ്രം ബ്രം" എന്ന് പാടുന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ പതിവ്..

എല്ലാ ദിവസത്തെയും പാട്ട് കഴിഞ്ഞു അവസാനത്തെ ദിവസം കാവില്‍ ആണ് അവസാനത്തെ ഉത്സവം...അന്ന് പൂതം ഇറങ്ങും... ഉണക്ക വഴയില വഴനാരില്‍ കെട്ടി പാള (കവുങ്ങിന്‍ മടല്‍),) മുഖത്ത് കെട്ടി വാദ്യ അകമ്പടിയോടെ പൂതം  ഇറങ്ങും...

മറ്റു ചടങ്ങുകള്‍ കാവിനു മുന്‍പില്‍ ആണ്... കാവ് തീണ്ടുന്ന കന്യകമാര്‍ അപ്പോഴും ഉണ്ടാവും... അവര്‍ ഉലക്കയെടുത്തു ഉരലില്‍ പലജാതി കിഴങ്ങുകള്‍ മഞ്ഞള് കൂട്ടി ഇടിക്കും... അത് കഴിഞ്ഞു വീണ്ടും അവര്‍ കാവ് തീണ്ടും....അത് കഴിഞ്ഞാല്‍ പാട്ടിനു അവസാനമായി...!!

ഞാന്‍ അത് കണ്ടിട്ട് വര്‍ഷങ്ങള്‍ ആയി... എന്‍റെ എന്ന പോലെ പലരുടെ മനസ്സിലും പെട്രോ മാക്സ് വെളിച്ചത്തില്‍ കണ്ട പാട്ടും, കാവ്‌ തീണ്ടലും പൂതങ്ങളും തിരിയുഴിച്ചലും മുറമുഴിചിലും പുള്ളുവപ്പാട്ടും കുരുത്തോല തത്തയും കൂടും നാവൂറു പാട്ടും എല്ലാം ഉണ്ട്...!! എന്നോ നഷ്ടപ്പെട്ട ഓര്‍മ്മയില്‍ അതൊന്നു തിരികെ കാണാന്‍ കൊതിക്കുന്ന കൂട്ടത്തില്‍ ഞാനും നില കൊള്കട്ടെ...

ഇന്ന് ഞാന്‍ ചിലരെ ഓര്‍ത്ത് പോവുന്നു, പള്ളിയാളിലെ പ്രശാന്തെട്ടനെയും അപ്പുവിനെയും, കന്യകമാരായിരുനു ബിജി ചേച്ചിയെയും ധന്യച്ചെച്ചിയെയും പുള്ളുവന്‍ കേശവനെയും അവര്‍ക്ക് സ്ഥലമൊരുകിയ വേലയുധേട്ടനെയും അവര്‍ക്ക് സഹായം കൊടുത്ത കുഞ്ഞനെയും ദാക്ഷ്യയനി അമ്മയെയും പേര് പറയാതെ പോയ പല അച്ഛന്മാരെയും അമ്മമാരെയും ചേച്ചിമാരെയും ചേട്ടന്മാരെയും അനിയന്മാരെയും അനിയത്തിമാരെയും ..!! നിങ്ങള്‍ എന്‍റെ ബാല്യം നിറച്ചാര്‍ത്തണിയിച്ചിരിക്കുന്നു....!!

Wednesday, September 11, 2013

പുള്ളുവന്‍ പാട്ട്- ഭാഗം 1

ചോലക്കല്‍ എന്ന ഇളയൂരിലെ എന്‍റെ തറവാട്ടിലേക്ക് പോവുന്ന വഴിക്ക് ഇരു പുറവും രണ്ടു കാവുകള്‍ ഉണ്ട്... ഇടതൂര്‍ന്ന മരങ്ങളും പുറ്റുകളും നാഗത്തറയും ഉള്ള രണ്ടു കാവുകള്‍..., വടം പോലുള്ള വള്ളികള്‍ നിലം തൊടുന്ന കാവുകള്‍...,...!! സന്ധ്യക്ക് സ്കൂള്‍ വിട്ടു വരുമ്പോള്‍ പലപ്പോഴായി ചേരയും മൂര്‍ക്കനും മറ്റും ഉണക്ക ഇലയിലൂടെ സീല്‍ക്കാരമുണ്ടാക്കി ഇഴഞ്ഞു പോയി എന്നെ പേടിപ്പിച്ചിരുന്നതും ഈ കാവുകള്‍ക്കിടയിലൂടെ വീട്ടിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു...!!

വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നഗത്താന്‍ പാട്ട് എന്ന് ആഘോഷം ഉണ്ടാവും... പുള്ളുവന്‍ കേശവന്റെ നേതൃത്വത്തില്‍  നടന്നിരുന്ന ആ ചടങ്ങിന്‍റെ മിഴിവ് ഇന്നും ഞാന്‍ മറന്നിട്ടില്ല... കടും ചായക്കൂട്ടുകള്‍ കൊണ്ട് കളമെഴുതി കുരുത്തോലകെട്ടി വിളക്കുകളും കവുങ്ങിന്‍ കൂമ്പും വഴത്തണ്ടും അലങ്കാരമേകിയ പള്ളിയാളില്‍ എന്നറിയപ്പെടുന്ന വീടിന്‍റെ മുറ്റത്തായിരുന്നു ചടങ്ങുകള്‍ നടന്നിരുന്നത്, ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട ചടങ്ങുകള്‍ ആയിരുന്നു എന്നതാണ് എന്‍റെ ഓര്‍മ്മ... ഓല മെടഞ്ഞു തട്ടിട്ട പന്തലിനു കീഴെ ചാണകമെഴുകിയ മുറ്റത്ത് ഞങ്ങള്‍ ചടങ്ങ് കാണാന്‍ ഇരിക്കും... കേശവന്‍ പുള്ളുവന്റെ നേതൃത്തത്തില്‍ പാട്ട് തുടങ്ങും... അകമ്പടിക്ക്‌ പുള്ളുവോര്‍ കുടങ്ങളും നാഗ വീണയും ഇലത്താളവും...!!

ഇടയ്ക്കു തിരിയുഴിച്ചില്‍ എന്ന ചടങ്ങും നടക്കും....എനിക്ക് ഏറ്റവം ഇഷ്ടമുള്ള ചടങ്ങാണ് തിരിയുഴിച്ചില്‍..., ഒരു വാഴത്തണ്ടിനു അകത്തു വെളിച്ചെണ്ണയില്‍ മുക്കിയ തിരികള്‍ വരിഞ്ഞു കെട്ടി കത്തിച്ചു ദേഹത്തിലൂടെ പായിച്ചു നടത്തുന്ന ഒരു സാഹസിക ചടങ്ങായിരുന്നു അത്... ഇടയ്ക്കു ആ തീ നാളം പുള്ളുവന്‍ വായില്‍ കടത്തി വയ്ക്കും...പിന്നെ ഒരു ഓട്ടു താലം കയ്യില്‍ വച്ചുള്ള അഭ്യാസം... നിറഞ്ഞ അത്ഭുതത്തോടെ ഞാന്‍ അത് നോക്കി നിന്നു...!! അത് ചെയ്തിരുന്ന പുള്ളുവനായിരുന്നു അന്നത്തെ എന്‍റെ ഹീറോ...!!

പിന്നെ കന്യകമാര്‍ താറുടുത്തു കയ്യില്‍ കവുങ്ങിന്‍ പൂക്കുലയും പിടിച്ചു കളത്തില്‍ ഇരിക്കും... പാട്ട് മുറുകുമ്പോള്‍ അവര്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങും പിന്നെ മുടിയും പൂക്കുലയും വച്ചും നിരങ്ങിയും ആ മനോഹരമായ കളം മുഴുവന്‍ മായ്ക്കും... അതും കഴിഞ്ഞു ഓടിപ്പോയി കാവ് തീണ്ടി വന്നു മാഞ്ഞു പോയ കളത്തിനു ചുറ്റും തൂക്കിയിട്ട കുരുത്തോല തോരണങ്ങള്‍ വലിച്ചു താഴെയിടും അതും കഴിഞ്ഞു ബോധമറ്റ്‌ താഴെ വീഴും...!! ഇതായിരുന്നു ചടങ്ങ്‌..

പാട്ട് തുടങ്ങിയാല്‍ പിന്നെ ആ പറമ്പിലും ചുറ്റുവട്ടത്തും ചെറിയ കച്ചവടങ്ങള്‍ തുടങ്ങും... നിലക്കടലയും കോലൈസും മറ്റുമായി...!! കട്ടു പറിച്ച അണ്ടി വിറ്റ കാശ് വല്ലതും ബാക്കിയുണ്ടെങ്കില്‍ അത് വാങ്ങും, ഇല്ലെങ്കില്‍ അത് കണ്ടു വായില്‍ വെള്ളമൊലിപ്പിച്ചു നടക്കും...

മിക്കവാറും ദിവസങ്ങളില്‍ രണ്ടു തവണ കളംപാട്ട് നടക്കും... ആദ്യത്തേത് എട്ടു എട്ടരയോടെ തീരും, അടുത്തത് തുടങ്ങുന്നത് തന്നെ ഒന്‍പതര കഴിഞ്ഞിട്ടാണ്... നേരത്തെ ഉറങ്ങുന്നതാണ് ശീലമെങ്കിലും പിറ്റേന്നു സ്കൂള്‍ ഇല്ലെങ്കില്‍ നേരം വൈകി തുടങ്ങുന്ന രണ്ടാമത്തെ പാട്ടും കാണാന്‍ ഞാന്‍ പോവും... മിക്കവാറും പാട്ട് തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും...ആരെങ്കിലും അവസാനം വന്നു കുത്തി എഴുന്നെല്‍പ്പിക്കുമ്പോള്‍ ആണ് ഞാന്‍ ഉറക്കം ഉണരാറ്...!! സത്യം പറഞ്ഞാല്‍ ഇത് വരെ ഞാന്‍ രണ്ടാമത്തെ പാട്ട് മുഴുവനും കണ്ടിട്ടില്ല...!!

(ഇനിയും പാട്ടിനെ കുറിച്ച് പറയാനുണ്ട്, കേള്‍ക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ നാളെ വരെ കാത്തിരിക്കൂ)

Saturday, September 7, 2013

ചോലക്കലിലെ ഓണം...

ഇന്നത്തെ ദിവസം ഞാന്‍ നൊസ്റ്റാല്‍ജിയക്ക്‌ കടം കൊടുക്കുന്നു... വെറും മുന്നൂറ്റി അമ്പതു കിലോമീറ്റര്‍ അപ്പുറത്തെങ്കിലും ഞാനും ഒരു പ്രവാസിയാണല്ലോ... മുന്‍പ് ആഘോഷിച്ച ഏതു ആഘോഷവും ഒരു പ്രവാസിക്ക് ഓര്‍മ്മകളെ വിളിച്ചുണര്‍ത്തലുകള്‍ ആണ്..

അത്തവും ഓണവും എന്‍റെ ഓര്‍മ്മകളെ കൂട്ടിക്കൊണ്ടു പോവുന്നത് എളയൂരിലേക്ക് തന്നെ ആണ്... കാരണം, എന്‍റെ ബാല്യം അവിടെ ആയിരുന്നു എന്നത് തന്നെ... ഓണം തുടങ്ങിയാല്‍ പിന്നെ രാവിലെ നേരത്തെ തന്നെ പൂപറിക്കാന്‍ ഇറങ്ങും.. ചിലപ്പോഴൊക്കെ എന്‍റെ അനിയത്തിയും കൂട്ടിനുണ്ടാവും... ഞങ്ങള്‍ കുന്നുംപുറത്തും ചില അയല്‍പക്കത്തും കറങ്ങി, അത്യാവശ്യം പൂക്കളും ഒപ്പിച്ചു വരും.. !!

ഹനുമാന്‍ കിരീടം, നങ്ങ്യാര്‍ വട്ടം, ചെമ്പരത്തി, തുളസിയില, ഓണത്തുമ്പ അങ്ങനെ കുറച്ചു നടന്‍ പൂക്കള്‍ ഞങ്ങള്‍ ശേഖരിച്ചിരുന്നു... ഒരു പ്ലാസ്റിക് കവറില്‍ ഇതും ഒപ്പിച്ചു ഞങ്ങള്‍ എത്തുമ്പോഴേക്കും മുറ്റത്ത് വട്ടത്തില്‍ ചാണകം മെഴുകി ഒരുക്കാന്‍ അമ്മമ്മ ഉണ്ടായിരിക്കും.... വേഗം പോയി ചോലയിലെ തണുത്ത വെള്ളത്തില്‍ ലൈഫ്ബോയ്‌ സോപ്പിട്ടു കുളിച്ചു തോര്‍ത്തി വന്നിട്ട് തേഞ്ഞു തീരാത്ത ചന്ദനമുട്ടി വെള്ളം കൂട്ടി നിലത്തുരച്ചു കിട്ടിയ ചന്ദനം നെറ്റിയില്‍ തൊട്ട് നനവ്‌ മാറാത്ത ചാണക നിലത്ത് വട്ടത്തില്‍ ഒരു ചെറിയ പൂക്കളമിട്ടിരുന്നു ഞാന്‍...., അതേ, കാശു കൊടുത്ത് തമിഴന്‍റെ മല്ലികയും ചെണ്ടുമല്ലിയും മുല്ലയും ജമന്തിയും വാങ്ങി ഇന്‍റര്‍നെറ്റില്‍ കണ്ട പൂക്കോലത്തിനു ചായം കൊടുത്തതിലും ഭംഗിയുണ്ടായിരുന്നു അന്ന് ഞാനിട്ട പൂകളങ്ങള്‍ക്ക്...!!

പൂരാടം മുതല്‍ പിന്നെ മുറ്റത്തെ പൂക്കളത്തിന്റെ സ്ഥാനം അരിമാവ് കോലങ്ങളും തൃക്കാകരയപ്പനും കയ്യടക്കും... അത് തയ്യാറാക്കിയിരുന്നത്  അമ്മയായിരുന്നു... മരപ്പലകയില്‍ മണ്ണുകൊണ്ടോ മരംകൊണ്ടോ ഉണ്ടാക്കിയ തൃക്കാക്കരയപ്പന്‍ അരിമാവ് കോലത്തിനു നടുക്ക് കുടചൂടി നില്‍ക്കും... അപ്പോഴേക്കും വെക്കേഷന് വല്യമ്മമാരുടെ മക്കള്‍ എത്തിയിട്ടുണ്ടാവും, കുഞ്ഞുമോളും, ബിജുവേട്ടനും, ബിജേഷേട്ടനും, ശ്രീജുവും എല്ലാം... അവധി പറഞ്ഞു മഴ മാറി നിന്നെങ്കിലും അത് ബാക്കി വച്ച പച്ചപ്പ്‌ അപ്പോഴും അവിടെ തളിര്‍ത്തു നിന്നിരുന്നു... അവയ്ക്കിടയില്‍ കോടി ചുറ്റി ഓടിക്കളിക്കുന്ന ഞങ്ങള്‍...

ബാല്യകാലത്തെ ചുരുക്കം ചില നല്ല ഓര്‍മ്മകളില്‍ ഒന്നാണ് ഓണവും... ഇന്ന് ആളൊഴിഞ്ഞ ഒരു കളിമുറ്റമുണ്ട് ഇളയൂരിലെ ചോലക്കല്‍ തറവാട്ടില്‍.., പൂക്കളമില്ലാതെ ഓടിക്കളിക്കാന്‍ ആളില്ലാതെ ഓണസദ്യക്ക് അടുപ്പെരിയാതെ... ആ നാടന്‍ പൂക്കള്‍ ഇന്നും പൂക്കാറുണ്ടോ ആവോ...??

Friday, September 6, 2013

മരണം പായുന്ന വഴികള്‍

വീണ്ടും ഒരു റോഡ്‌ ദുരന്തം...!! ഇന്ന് വേറെ എന്തൊക്കെയോ എഴുതാന്‍ നിനച്ചിരുന്നതാ, പക്ഷെ ഇന്നിത് എഴുതിയേ പറ്റൂ എന്ന് തോന്നി... റോഡില്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് ഇരയായി തീരുന്നത് പല വ്യക്തികള്‍, കുടുംബങ്ങള്‍...,...!! ഇവരൊക്കെ ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തക്കപ്പുറത്ത് നമ്മുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കാറില്ല... നമുക്കൊന്നും അതിന്‍റെ ആവശ്യവും ഇല്ല...!!

മരിച്ചു പോയ ആത്മാക്കള്‍ക്ക് മുതലക്കണ്ണീര്‍ പൊഴിച്ച് പോവുന്നതിനു പകരം നമുക്ക് ഒന്ന് ആലോചിച്ചു നോക്കാം, ഇതിന്‍റെ മൂല കാരണങ്ങള്‍...

1. റോഡിന്‍റെ ദുരവസ്ഥ..
   ഇതിനെ കുറിച്ച് മറിച്ചൊരു വാദം വരാന്‍ സാധ്യത കുറവാണ്... കുണ്ടും കുഴിയും മാത്രമല്ല, സ്ഥാനം തെറ്റിയ ഡിവൈടെര്‍, ഇല്ലാതെ പോയ അപകട സൂചനാ ബോര്‍ഡുകള്‍, റിഫ്ലക്ടരുകള്‍ വെള്ള വരയിടാത്ത ഹമ്പുകള്‍ അങ്ങനെ പലതും..

2. അറിവിലായ്മ്മ...
   വണ്ടിയും കൊണ്ട് റോഡില്‍ ഇറങ്ങുന്ന എത്രപേര്‍ക്ക് ട്രാഫിക് നിയമങ്ങളെ പറ്റി ബോധ്യമുണ്ട്?? എഴുത്ത് പരീക്ഷയില്‍ പോലും പാതി മാര്‍ക്ക് വാങ്ങിയവര്‍ക്ക് നമ്മള്‍ ലൈസന്‍സ് കൊടുക്കുന്നു.. എന്ന് വച്ചാല്‍ അവനു പാതി ട്രാഫിക് നിയമങ്ങളെ അറിയൂ, അവനറിയാത്ത മറുപാതി മതി ഒരു അപകടവും മരണവും എല്ലാം ഉണ്ടാക്കാന്‍..

3. സമയം
   റൂട്ടില്‍ ഓടുന്ന ബസ്സ്‌ മാത്രമല്ല, എല്ലാരും മത്സര ഓട്ടത്തില്‍ ആണ്, ഓഫീസിലും സ്കൂളിലും എന്നിങ്ങനെ ലക്ഷ്യ സ്ഥാനത്ത് സമയത്ത് എത്താന്‍ പെടാപാട് പെടുന്നവരുടെ നാടാണിത്.. ബസ്സുകളുടെ കാര്യം പറയണ്ട, അമ്പതു കിലോമീറ്റര്‍ ഓടാന്‍ നാല്‍പ്പതു മിനുട്ട് കൊടുക്കുന്നവര്‍ ആണ് നമ്മുടെ ആര്‍ ടി ഓ മാര്‍..., പിന്നെ ജീവന്‍ കൊടുത്തും എടുത്തും ബസ്‌ ഓടിക്കുക എന്നത് ഓടിക്കുന്നവന്റെ കര്‍ത്തവ്യമായി മാറുന്നു...

4. മദ്യം
   വ്യക്തിപരമായി ഞാന്‍ മദ്യത്തിന് എതിരല്ല.. പക്ഷെ മദ്യപിച്ചു വണ്ടിയോടിക്കുന്നതിനു തീര്‍ത്തും എതിരാണ്.. മദ്യം ആത്മവിശ്വാസം കൂട്ടും, ആത്മവിശ്വാസം നല്ല ഡ്രൈവിങ്ങിനു നല്ലതാണ്... പക്ഷെ അമിതമായ ആത്മവിശ്വാസം ഒന്നിനും നന്നല്ല...ലഹരി തലയ്ക്കു കയറിയാല്‍ റിഫ്ലെക്സ്‌ കുറയും, അത് തന്നെയാണ് മദ്യം വാഹനാപകടത്തിനു കാരണമാവുന്നതും.. പൊടുന്നനെ നമ്മുടെ മുന്‍പിലേക്ക് പഞ്ഞടുക്കുന്ന വണ്ടിയെയോ വ്യക്തിയെയോ ഒരു അപകടത്തിനു കാരണമാവാതെ ഒഴിവാക്കാന്‍ നല്ല റിഫ്ലെക്സ്‌ വേണം.. ഇല്ലെങ്കില്‍ അപകടം സുനിശ്ചയം... കോഴിക്കോട് ബസ്‌ സ്റ്റാന്ടിനു തൊട്ടടുത്തുള്ള അമൃത ബാറില്‍ ഒന്ന് കയറിയാല്‍ അറിയാം എത്ര ഡ്രൈവര്‍മാര്‍ അവിടെ ഉണ്ട് എന്ന്... ആളെ കൊല്ലുന്ന രീതിയില്‍ വണ്ടിയോടിക്കുന്ന കോഴിക്കോട്-ത്രിശൂര്‍, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-ഗുരുവായൂര്‍, കോഴിക്കോട്-കണ്ണൂര്‍ വണ്ടികളിലെ ഡ്രൈവര്‍മാര്‍ ആണ് അത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിഷേദിക്കാന്‍ നിങ്ങള്‍ പാട് പെടും..

5. അഹങ്കാരം
   റോഡ്‌ തന്‍റെ തറവാട്ടു സ്വത്താണ് എന്ന രീതിയില്‍ ആണ് പലരും വണ്ടി ഓടിക്കുന്നത്...വലിയ വണ്ടികളില്‍ പോവുന്നവന് താരതമ്യേന ചെറിയ വണ്ടികള്‍ വഴി മാറിയിരിക്കണം എന്ന മാടമ്പി വ്യവസ്ഥ ഇന്നും ഉണ്ട്..

6. ഉറക്കം
    ഉറക്കം എപ്പോ വരുന്നു എന്ന് നമ്മള്‍ക്കറിയാം... അതറിഞ്ഞിട്ടും നിര്‍ബന്ധ ബുദ്ധിയോടെ പലരും വണ്ടി ഓടിക്കുന്നു.. അത് പലപ്പോഴും ശാശ്വതമായ ഉറക്കത്തിലേക്ക് നമ്മളെ എത്തിക്കുന്നു...ഉറക്കം വരുമ്പോള്‍ വണ്ടി നിര്‍ത്തി ആവശ്യത്തിനു ഉറങ്ങിയോ മുഖം കഴുകി ഉറക്കം കളഞ്ഞോ യാത്ര ചെയ്യുന്നത് നമ്മുടെ മാത്രമല്ല, വേറെ പലരുടെയും ജീവന് രക്ഷയാകുന്നു...

7. മൊബൈല്‍ എന്ന ശത്രു
   വാഹനം ഓടിക്കുമ്പോഴും റോഡില്‍ നടക്കുമ്പോഴും ഏറ്റവും കൂടുതല്‍ വേണ്ടത് ശ്രദ്ധ തന്നെ ആണ്, അത് തെറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ കാരണക്കാരന്‍ ആവുന്നത് മൊബൈല്‍ തന്നെ ആണ്... വണ്ടി ഓടിക്കുമ്പോഴോ റോഡ്‌ മുറിച്ചു കടക്കുമ്പോഴോ മൊബൈല്‍ തീര്‍ത്തും ഒഴിവാക്കുക... ഒരു പത്തു നിമിഷത്തില്‍ കൂടുതല്‍ കാത്തിരിക്കാന്‍ ആവാത്ത അത്യാവശ്യം ഒന്നും മറുഭാഗത്ത് ഇല്ല എന്ന വസ്തുത മനസ്സിലാക്കുക... ഇനി ഉണ്ടങ്കില്‍ തന്നെ അതിനു ഒരു ജീവന് മീതെ വിലയും ഇല്ല...

ഒരു വളരെ ചെറിയ ശതമാനം അപകടങ്ങള്‍ക്ക് കാരണമായി വണ്ടികളിലെ സാങ്കേതിക പ്രശ്നങ്ങളും ഉണ്ട് എന്നത് വാസ്തവം ആണ്... അമിത വേഗത പോലെ ആവശ്യത്തിനു വേഗത ഇല്ലയ്മ്മയും അപകടം ക്ഷണിച്ചു വരുത്തും... റോഡ്‌ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നത് മാത്രമാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് മുന്‍പിലെ മാര്‍ഗം...

നല്ല റോഡുകളില്‍ തിരക്ക് കുറഞ്ഞ അവസരങ്ങളില്‍ നൂറിനു മുകളില്‍ വണ്ടി ഓടിക്കുന്നതിനെ തെറ്റ് പറയാന്‍ ആവില്ല.. പക്ഷെ അനവസരങ്ങളില്‍ ആളുകളുടെ ജീവന് മേലെ നാം പറന്നിറങ്ങുമ്പോള്‍ ഒന്നാലോചിക്കുക അവര്‍ക്കും ഒരു കുടുംബമുണ്ട്, കാത്തിരിക്കാന്‍ ആളുകള്‍ ഉണ്ട്...നമ്മെ പോലെ തന്നെ...!!

Thursday, September 5, 2013

എന്‍റെ ആനച്ചിന്തകള്‍

ഞാന്‍ ഇന്നു പുനര്‍ജനിക്കുന്നു...നായയോ നരിയോ നരനോ ആയിട്ടല്ല...പകരം ഒരു ആനയായി...ഒരു വലിയ ജനക്കൂട്ടത്തിനു മുന്‍പില്‍ അവരുടെ ഗജരാജനായി ഞാന്‍ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി... എനിക്ക് വേണ്ടി ആര്‍പ്പു വിളിച്ച അവരറിഞ്ഞില്ല, അവരോടുള്ള സ്നേഹമല്ല, മറിച്ചു എന്‍റെ ചെവിക്കു താഴെ അസ്വസ്ഥതയുടെ തരംഗങ്ങള്‍ അഴിച്ചുവിട്ട പാപ്പന്റെ തോട്ടിയായിരുന്നു അവര്ക്കു മുന്‍പില്‍ എന്നെ തലയുയര്‍ത്തി നില്ക്കാന്‍ പ്രേരിപ്പിച്ചത് എന്ന്...

കഴിഞ്ഞ ജന്മത്തില്‍ എന്‍റെ കൂടെ മിണ്ടാനും പറയാനും എത്രപേര്‍ ...അവരെ ഞാന്‍ പേരു വിളിച്ചിരുന്നു... അവര്‍ എന്നെയും പേരു വിളിച്ചിരുന്നു... എന്നെ ഇന്നും പലരും പേരു വിളിക്കുന്നുണ്ട്.. പക്ഷെ അതൊന്നും എന്‍റെ പേരെന്ന് പറയാന്‍ പറ്റില്ല...നാളെ മറ്റൊരു മുതലാളി എന്നെ വാങ്ങികഴിഞ്ഞാല്‍ അവര്‍ എന്‍റെ പേരു മാറ്റും... ഇന്ന് അയ്യപ്പന്‍, നാളെ മണികണ്ഠന്‍, പിന്നെ കേശവന്‍ ഗണപതി അങ്ങനെ പേരുകള്‍ മാറിക്കൊണ്ടേ ഇരിക്കും...  പേരിനൊപ്പം കൂടെ മാറിയത് തറവാടും നാടുമൊക്കെ  ആയിരുന്നു, മങ്കലാംകുന്നിലെയും തിരുവംബാടിയിലെയും ശങ്കരങ്ങ്കുളങ്ങരയിലേയും പാമ്പടിയിലെയും ഒക്കെ അങ്കമാവുകയായിരുന്നു, ഞാന്‍ അറിയാതെ തന്നെ...!!

നെറ്റിപ്പട്ടവും വര്‍ണ്ണക്കുടയും വെഞ്ചാമരവും എന്നെ കൂടുതല്‍ സുന്ദരനാക്കി... പുറത്തു കയറ്റിയ തിടന്മ്പ് എന്നെ കൂടുതല്‍ മിടുക്കനാക്കി...ചെത്തി വൃത്തിയാക്കിയ കൊമ്പുകളും, കഴുകി വെടിപ്പാക്കിയ ശരീരവും എന്നില്‍ കണ്ണേറുകള്‍ വീഴ്ത്തി.... ഗജപൂജയും സുഖചികിത്സയും എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടി ആയിരുന്നു... ഇതിനു പുറമേ ഉച്ചസ്ഥായിയില്‍ താള മേളങ്ങള്‍... അന്തരീക്ഷത്തില്‍ മുഴങ്ങിയതും എനിക്ക് വേണ്ടി...

പക്ഷെ, ഒന്നിലും സന്തുഷ്ടനാവാന്‍ എന്നെ അനുവദിക്കാതിരുന്നത് കാലിലെ കൂച്ച് വിലങ്ങുകള്‍ ആയിരുന്നു... ആ കൂറ്റന്‍ ചങ്ങലകള്‍ പലപ്പോഴും മുറിവുകള്‍ ഉണ്ടാക്കി, ആ വ്രണങ്ങളെ അവ വീണ്ടും നോവിച്ചു കൊണ്ടേ ഇരുന്നു... നട്ടുച്ചയ്ക്ക് പൊള്ളുന്ന റോഡില്‍ കാല്‍ വച്ച് നീങ്ങുമ്പോഴും, തൊട്ടടുത്ത് നാല് ദിക്കും ഞെട്ടുമാറുച്ചത്തില്‍ ഖദീനകള്‍ പൊട്ടുമ്പോഴും അനുസരണ എന്ന അടിമത്തത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്നു...പച്ചപ്പ്‌ നിറഞ്ഞ കാടുകളില്‍ സ്വച്ഛന്തം വിഹരിക്കുന്ന എന്‍റെ വര്‍ഗത്തോടു എനിക്ക് അസൂയ തോന്നുന്നു... മനുഷ്യന്‍ അണിഞ്ഞു തന്ന മേലാപ്പുകള്‍ ഇല്ലാതെ സ്വാതന്ത്ര്യം എന്ന അമൃത് വേണ്ടുവോളം സേവിക്കുന്നവര്‍ അവര്‍..., അതിനപ്പുറം ഉള്ള ഒരു സൌഭാഗ്യവും ഈ പുരുഷാരത്തിനു നടുക്ക് എനിക്ക് ലഭിക്കുന്നില്ല....!!

Tuesday, September 3, 2013

അറബിയും കരിക്കും

നാട്ടില്‍ പോയത് എന്‍റെ പ്രിയ സുഹൃത്ത് രതീഷിന്റെയും ഐശ്വര്യയുടെയും കല്യാണം കൂടാന്‍ ആയിരുന്നു... കല്യാണവും വിരുന്നും എല്ലാം കഴിഞ്ഞു... ബിരിയാണിയും കോഴി വറുത്തതും കഴിച്ചു വയറു പോട്ടാറായി... തീറ്റ ക്ഷീണം മാറ്റി ഞാനും ഷിജുവും കൂടി ബൈക്കില്‍ വെന്നിയൂരില്‍ നിന്നും തിരൂരിലേക്ക് പോവുന്ന വഴി... രാത്രി ട്രെയിനിന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു...

കൊഴിചെന്ന കഴിഞ്ഞ് ഇറക്കത്തില്‍ ഇടതു വശത്ത്‌ ഒരു ഇന്നോവ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു... അതിനു പുറത്തു ഒരു വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാള്‍, കയ്യില്‍ വിലകൂടിയ മൊബൈല്‍, കണ്ടാല്‍ തന്നെ അറിയാം ആള് "റിച്ച്" ആണ് എന്ന്...അയാള്‍ റോഡിനു മറു വശത്തുള്ള ആരെയോ കാത്തിരിക്കുകയാണ്...

ഞങ്ങള്‍ റോഡിനു വലതു വശത്തേക്ക് നോക്കി, അവിടെ വഴിയോരത്തെ ഒരു ഇളനീര്‍ കടയില്‍ ഒരു അറബി (വേഷം കണ്ടു മനസ്സിലായതാ) മൂക്ക് ചെത്തിയ ഒരു കരിക്കിന്റെ മധുര വെള്ളം ഒരു സ്ട്രോ ഇട്ടു വലിച്ചു കുടിക്കുന്നു....

ഷിജു പറഞ്ഞു, "അറബി ഇളം കരിക്ക് കുടിക്കാന്‍ ഇറങ്ങിയതാ..."

"ഹ ഹ ഹ.." മനസ്സില്‍ ഒന്നും തോന്നിയിട്ടല്ലെങ്കിലും ഞാന്‍ ചിരിച്ചു... നിങ്ങളുടെ മനസ്സില്‍ വല്ലതും തോന്നിയോ....??

— feeling ഈ പെണ്‍അറബികള്‍ക്ക് ഇവിടെ വന്നു അറബിക്കല്യാണം കഴിച്ചുകൂടെ...?