Friday, June 28, 2013

നവീന്‍, ഇന്നും ഞാന്‍ നിന്നെ ഓര്‍ക്കുന്നു, സ്നേഹിക്കുന്നു..

വിവേക്, നവീന്‍, നസീം, രാകേഷ്...ഇതൊരു സങ്കീര്‍ണമായ സമവാക്യമായിരുന്നു.... വായപ്പാറപ്പടിയിലെ ഒരേ തലമുറയിലെ ദളങ്ങള്‍ ആയിരുന്നു ഞങ്ങള്‍...... ഒരേ സ്കൂളില്‍ ഒരേ തലത്തില്‍ പഠിക്കുന്ന ഒരുമിച്ചു സ്കൂളില്‍ പോവുന്ന ഒരേ ട്യൂഷന്‍ ക്ലാസ്സില്‍ പോവുന്ന ഒരേ നാട്ടുകാര്‍..., ഒരുമിച്ചു കളി, ഒരുമിച്ചു പഠനം, വീട്ടുകാര്‍ തമ്മിലും നല്ല ബന്ധം..

ഏതു കൂട്ടുകെട്ടിലും ഒരാള്‍ തടിയനാവണം, ഇത് ഒരു പക്ഷെ പ്രപഞ്ച നിയമമായിരിക്കണം...ഞങ്ങളുടെ കൂട്ടത്തിലും ഒരാള്‍ തടിയനായിര്‍ന്നു...നവീന്‍...

അവനെ കുറിച്ചാണ് ഇന്നത്തെ കുറിപ്പ്..തടിച്ച കുട്ടികളോട് എന്നും അദ്ധ്യാപകര്‍ക്ക് ഒരു കൂടുതല്‍ സ്നേഹം ഉണ്ടായിരുന്നു..അത് നവീനിനും കിട്ടി..ഇതില്‍ അങ്ങനെ ഒരു ആനുകൂല്യവും കിട്ടാതിരുന്ന എനിക്ക് അസൂയ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ നിഷേധിക്കില്ല...ചെറിയ ചില ഉരസലുകള്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു...അങ്ങനെ ഒരിക്കന്‍ ആ ഉരസലില്‍ തീ ചീറി അത് അടിയായി... പൊതുവേ മെലിഞ്ഞിരുന്ന ഞാന്‍ തടിച്ച നവീനിനെ ഇടിച്ചു താഴെ വീഴ്ത്തി...ആ വീഴ്ച്ചക്ക് കുറച്ചു ശബ്ദം കൂടിപ്പോയി...അത് കേട്ട് വന്ന ഒരു മാഷ്‌ ഞങ്ങളെ രണ്ടു പേരെയും ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു..

അവര്‍ ഞങ്ങള്‍ രണ്ടു പേരേയും മാറി മാറി നോക്കി...കറുത്ത് മെലിഞ്ഞ ഞാനും, സാമാന്യം തടിയുള്ള നവീനും...മാഷ്‌ എന്‍റെ അടുത്ത് വന്നു ഒറ്റ ചോദ്യം, "എന്ത് ധൈര്യത്തിലാടാ നീ ഈ തടിയനെ തല്ലിയത്??"
എനിക്ക് പ്രത്യേകിച്ച് ഉത്തരമില്ലാത്തത് കൊണ്ട് അവര്‍ ഞങ്ങളെ നിരുപാദികം വിട്ടയച്ചു...സമ്മാനമായി ഓരോ ചോകൊലൈറ്റ്, കൂടെ ഉപദേശവും...!! ആ ഉപദേശം എന്നോടായിരുന്നു.. "ആവുന്ന പണി ചെയ്‌താല്‍ മതി, അവന്‍ വീണില്ലെങ്കില്‍ നിന്‍റെ കാര്യം എന്താവുമായിരുന്നു..!!"

അങ്ങനെ കുറെ കാലം കഴിഞ്ഞു, പത്തും കഴിഞ്ഞു പ്ലസ്‌ ടു അഡ്മിഷന്‍ കഴിഞ്ഞ കാലം, ഞാനും നവീനും കൊട്ടൂക്കര സ്കൂളില്‍ ചേര്‍ന്ന സമയം...എല്ലാ ദിവസവും നവീന്‍ ലീവ്...ഞാന്‍ എന്നും അവന്‍റെ ലീവ് ഏറ്റു പറഞ്ഞു...പുറം വേദന കാരണം അവന്‍ ചികിത്സയില്‍ ആണ് എന്ന് മാത്രമായിരുന്നു എന്‍റെ അറിവ്...

അങ്ങനെ ഇരിക്കുന്ന ഒരു കാലത്ത് ഞാന്‍ അറിഞ്ഞു അവന്‍ ഇനി ആ സ്കൂളില്‍ വരില്ല എന്ന്, തൊട്ടടുത്ത വര്‍ഷം അവന്‍ വീടിന്‍റെ അടുത്ത ഒരു സ്കൂളില്‍ ചേര്‍ന്നു...ഞാന്‍ ഡിഗ്രീ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് അവന്‍ പ്ലസ്‌ ടു കഴിയുന്നത്‌.....,....പ്ലസ്‌ ടു റിസള്‍ട്ട്‌ വന്ന ദിവസം, നവീനും നല്ല മാര്‍ക്കുണ്ട്, പക്ഷെ അവന്‍ അതറിഞ്ഞത് ആശുപത്രിയില്‍ വച്ചായിരുന്നു...അവന്‍റെ അവസ്ഥ മോശമായത് കൊണ്ട് അവനെയും കൊണ്ട് വീടുകാര്‍ അന്ന് തന്നെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് കൊണ്ട് പോയി...

അത്രയും കാലം ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ പുറം വേദനയുണ്ട് എന്ന് പറഞ്ഞ അവനെ ഞങ്ങള്‍ കളിയാക്കിയിരുന്നു...സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറം വേദന ഉണ്ടായ സമയം ആയതു കൊണ്ട്, ഞങ്ങള്‍ അവനെ അന്ന് കണക്കിന് കളിയാക്കിയിരുന്നു...പക്ഷെ അവന്‍റെ പുറത്തെ ഏതൊക്കെയോ സെല്ലുകള്‍ ഭ്രാന്ത് പിടിച്ചു വളര്‍ന്നു കാന്‍സര്‍ ആയി എന്ന് അന്ന് ഞങ്ങള്‍ അറിഞ്ഞില്ല...കളി കാര്യമായി, അന്നത്തെ പോക്കിന് ശേഷം അവന്‍ തിരിച്ചു വന്നില്ല...!!

ഒരു മരണവും അന്നേ വരെ എന്നെ കരയിച്ചിരുന്നില്ല...പക്ഷെ അന്ന് നവീനിന്റെ പൊതിഞ്ഞു കെട്ടിയ ശരീരം ഞങ്ങളുടെ മുന്‍പില്‍ വന്നപ്പോള്‍, അത് കണ്ടു വിവേകിന്‍റെ കൈകള്‍ എന്‍റെ കയ്യില്‍ മുറുകിയപ്പോള്‍, ഞാന്‍ ശെരിക്കും കരഞ്ഞു പോയി നവീന്‍..., നിന്നോട് എത്ര അസൂയ ഉണ്ടായിരുന്നെങ്കിലും, നിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ എന്‍റെ കണ്ണീരിനെ എനിക്ക് തടുക്കാന്‍ കഴിഞ്ഞില്ല...എല്ലാ മൃദുല വികാരത്തിനും മേലെ നീയെന്ന സുഹൃത്തിനെ എത്ര സ്നേഹിച്ചുരുന്നു എന്ന് ഞാന്‍ അന്നറിഞ്ഞു...അന്ന് നിന്‍റെ ദേഹം അഗ്നി പുണര്‍ന്നു തുടങ്ങിയപ്പോള്‍ എന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു....മുഖം പൊത്തി ഞാന്‍ കരഞ്ഞു....!! 

നവീന്‍ ഇന്നും ഞാന്‍ നീയെന്ന സുഹൃത്തിനെ സ്നേഹിക്കുന്നു...നിന്‍റെ സൈക്കിളില്‍ അത് ഓടിക്കാന്‍ പഠിച്ച നിന്നോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കുന്നു...നിന്‍റെ അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ഇന്നും മടിയാണ്, എന്‍റെ മുഖം അവര്‍ക്ക് നിന്‍റെ ഓര്‍മ്മകള്‍ വിഷമം നല്‍കും എന്ന ഭയം എനിക്ക് ഉണ്ട്...ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നവീന്‍, നിന്നോട് എനിക്ക് സ്നേഹം, സ്നേഹം മാത്രമാണ്...

Wednesday, June 26, 2013

മോഹം തന്ന ശിവരാത്രി പണി..

ഒരുത്തിയുടെ പുറകെ കുറെ നടന്നു...ഇഷ്ടമാണ് ഇഷ്ടമാണ് എന്നും പറഞ്ഞ്...അവള്‍ക്കുണ്ടോ വല്ല കൂസലും, ഇഷ്ടമല്ല ഇഷ്ടമല്ല എന്ന് താളത്തില്‍ തന്നെ തിരിച്ചു പറഞ്ഞു....അവളെ ഇഷ്ടപ്പെടുത്തിയേ അടങ്ങു എന്ന വാശിയില്‍ ഞാനും, പല വഴി നോക്കി...കെഞ്ചി...കാലു പിടിച്ചു...കലിപ്പിച്ചു നടന്നു...ക്രിക്കറ്റ്‌ കളിച്ചു അവളുടെ മുന്നില്‍ വച്ച് മൂന്നു നാല് വിക്കറ്റ് എടുത്തു നോക്കി, ശ്രീശാന്തിനെ പോലെ അലറി വിളിച്ചു...കവിത എഴുതിയും നോക്കി...കവിതയുടെ കാര്യം പറയണ്ട, കുറച്ചു കാലം കഴിഞ്ഞു വായിച്ചു നോക്കിയപ്പോള്‍ അതിന്‍റെ നിലവാരം തിരിച്ചറിഞ്ഞു ഞാന്‍ തന്നെ അത് തീയിട്ടു...ഇതെല്ലാം കഴിഞ്ഞു ആ സങ്കടത്തില്‍ കഥയും എഴുതി...എന്നിട്ടും നോ രക്ഷ...നമുക്ക് കഴിയാത്തത് ദൈവത്തിന്....ഇനി പുള്ളിക്കാരന്‍ വിചാരിച്ചാലേ വല്ലതും നടക്കൂ...

കാശ് ചിലവാക്കി വഴിപാടു കഴിക്കുന്നതിനു ഞാന്‍ അന്നും ഇന്നും എന്നും എതിരാണ്...ആയിടക്കാണ് ശിവരാത്രി വരുന്നത്...വേണ്ടപ്പെട്ട ഒരു ചേട്ടന്‍ പറഞ്ഞു ശിവരാത്രിക്ക് നോയമ്പെടുതാല്‍ ഉധിഷ്ഠകാര്യ സിദ്ധി ഉണ്ടാവും എന്ന്...അവസാനത്തെ അടവെന്ന രീതിയില്‍ അതിനു ഞാന്‍ കച്ച കെട്ടി ഇറങ്ങി..

രാവിലെ എഴുന്നേറ്റു തുളസി തീര്‍ത്ഥം കുടിച്ചു, പിന്നെ അന്നത്തേക്ക്‌ ഭക്ഷണവും ഇല്ല ജലവും ഇല്ല...ഉച്ച കഴിഞ്ഞു, സഹിക്കാവുന്ന ഉദര വികാരങ്ങള്‍ മാത്രം...അപ്പോഴാണ് എന്‍റെ ബാല്യകാല സുഹൃത്തായ ഗിരീഷ്‌ വന്നു വിളിക്കുന്നത്‌, ഞങ്ങളുടെ ഒരു കൂട്ടായ്മയുടെ വകയായി അന്നത്തെ നഗരപ്രദക്ഷിണം നടക്കുന്നതിന്‍റെ കൂടെ ശിങ്കാരി മേളവും ഉണ്ട്..അക്കാലത്തു ശിങ്കാരി മേളം പ്രചരിച്ചു തുടങ്ങുന്നതേ ഉള്ളൂ...ശിങ്കാരി മേളത്തിന് അകമ്പടിയായി ഞാനും ഇറങ്ങി...

തലയില്‍ ഒരു തോര്‍ത്തും കെട്ടി ഞങ്ങളുടെ യുവജനപ്പട എഴുന്നള്ളിപ്പിനിറങ്ങിയ ആനയുടെ മുന്‍പില്‍ മഞ്ചേരി നഗരം ചുറ്റി...മേളം കൊഴുക്കുന്നതിനിടയില്‍ അന്ന് പട്ടിണി കിടക്കുകയായിരുന്നു എന്നതൊക്കെ ഞാന്‍ മറന്നു...നല്ല ഭേഷ് ആയി ചാടികളിച്ചു...അങ്ങനെ നഗര പ്രദക്ഷിണവും കഴിഞ്ഞു അരുകിഴായ ശിവ ക്ഷേത്രത്തില്‍ തിരിച്ചത്തി വെടിക്കെട്ടും കഴിഞ്ഞപോഴാണ് അത് വരെ ചാടി കളിച്ചതിന്റെ പ്രയാസം മനസിലായത്...പട്ടി അണക്കുന്നത് പോലെ അണക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ സുന്ദരമായി വെള്ളവും സോഡാ സര്‍ബത്തും കുടിച്ചു പോയി...ഞാന്‍ അതിനു വഴി ഇല്ലാതെ അമ്പലത്തില്‍ അന്തം വിട്ടു ഇരുപ്പായി...അമ്പലപ്പറമ്പില്‍ വെടിക്കെട്ട്‌ നടക്കുമ്പോള്‍ അതിന്‍റെ തീ എന്‍റെ വയറ്റില്‍ അനുഭവപ്പെട്ടു...

അന്ന് രാത്രിയില്‍ അമ്പലത്തിലെ കലാപരിപാടികള്‍ കണ്ടു നേരം വെളുപ്പിച്ചു..പുലര്‍ച്ചെ തന്നെ നട തുറന്നു തൊഴുത ശേഷം അവിടെ നിന്നു കിട്ടിയ പാനക വെള്ളവും ഇളനീരും കുടിച്ചു ആശ്വാസം വരുത്തി വീട്ടിലേക്കോടി...അമ്മയുടെ കയ്യില്‍ നിന് ആറേഴു ചൂട് ദോശയും ഉണ്ടാക്കി കഴിച്ചു, നേരെ നിദ്ര പൂകി...വൈകുന്നേരം എഴുന്നേറ്റു വീണ്ടും ഭക്ഷണം കഴിച്ചു ഉറങ്ങി....

രാവിലെ എഴുന്നേറ്റപ്പോള്‍, വലിയ പ്രതീക്ഷകള്‍ ആയിരുന്നു..തലേന്ന് നോറ്റ നോയമ്പിന്റെ ഫലം കാണാതിരിക്കില്ല....പോരാത്തതിന് കടുത്ത വ്രതവും ആയിരുന്നല്ലോ...അന്ന് മാത്രമല്ല ഇന്ന് ഈ നേരം വരെയും ആ ഉദ്ദേശം നടന്നിട്ടില്ല...!! ഒരു ദിവസം എല്ലാം സഹിച്ചു പട്ടിണി കിടന്നത് മാത്രം മിച്ചം...!! ഇന്നവള്‍ വേറൊരുത്തനെ കെട്ടി സുന്ദര കുട്ടനായ ഒരു കൊച്ചിനെയും കൊണ്ട് സുഖമായി ജീവിക്കുന്നു...!!  ഇന്നായിരുന്നു നോയമ്പെങ്കില്‍ എന്‍റെ ശരീരത്തിലെ കൊഴുപ്പെങ്കിലും കുറഞ്ഞേനെ....അന്നത്തെ എല്ലും കൂടിനിടയില്‍ നിന്നു എന്ത് കോപ്പ് കുറയാനാണ്...!! ശിവരാത്രി നോറ്റ ദിവസം ഒരു ചിക്കന്‍ ബിരിയാണി കഴിച്ചിരുന്നെങ്കില്‍ അതുണ്ടായിരുന്നു...!! 

Sunday, June 23, 2013

മടി കണ്ടു പിടിച്ചതാരോ അവന്‍...

രണ്ടു ദിവസം അവധി കിട്ടിയിട്ടും ഒന്നും ചെയ്തില്ല, ആറു മാസമായി വൃത്തിയാക്കാത്ത അടുക്കളയും പൊടി പിടിച്ചു കിടക്കുന്ന നിലവും അലക്കാത്ത വസ്ത്രങ്ങളും അത് പോലെ തന്നെ കിടക്കുന്നു...കാരണം മടി തന്നെ...ഇന്നോ ഇന്നലയോ തുടങ്ങിയതല്ല എന്‍റെ മടി...അതിനു വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്...

അച്ഛമ്മയുടെ കൂടെ താമസിക്കുന്ന സമയത്ത് എനിക്ക് ഈ അസുഖം ഉണ്ടായിരുന്നില്ല...ദിവസവും രാവിലെ നേരത്തെ എണീച്ചു, കാര്യങ്ങള്‍ എല്ലാം നടത്തി, സമയത്ത് പഠനവും സ്വന്തം ജോലികളും എല്ലാം തീര്‍ത്തിരുന്നു അക്കാലത്ത്...രാകേഷിനെ കണ്ടു പഠിക്കു എന്ന് അന്ന് പലരും മക്കളെ ഉപദേശിച്ചു...ഇന്ന് പക്ഷെ അങ്ങനെ ആരും തന്നെ പറയില്ല...അത്ര വഷളായി ഇപ്പൊ...!!

ഇളയൂരില്‍ അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് മടിയുടെ അസ്ക്യത തുടങ്ങിയത്...അരിയും മണ്ണെണ്ണയും പഞ്ചസാരയും വാങ്ങാന്‍ റേഷന്‍ കടയിലും പലചരക്കും ഉണക്ക മീനുമൊക്കെ ബാലേട്ടന്റെ കടയിലും വാങ്ങാന്‍ വേണ്ടി വിട്ടപ്പോള്‍ എന്‍റെ ഉള്ളിലെ മടി സട കുടഞ്ഞു എഴുന്നേറ്റു...കുന്നുംപുറത്തെ തെങ്ങിന് വെള്ളം നനക്കാന്‍ അമ്മമ്മ പറഞ്ഞപ്പോഴും പയ്യിനെ തീറ്റിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും, ആ ഉണര്‍ന്ന സാദനം ഉറങ്ങിയില്ല...അതിനു മറുപടിയായി എന്‍റെ ചന്തിയില്‍ പുളിവാറലുകളും തെങ്ങിന്‍ മടലുകളും വരി വരിയായി വീണു കൊണ്ടേ ഇരുന്നു...കൂട്ടിനു, നല്ല ചീത്ത വിളിയും...!!അല്ല, എനിക്ക് അത് അത്യാവശ്യമായിരുന്നു...!!

പക്ഷെ എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല....അമ്മയുടെയും അച്ഛന്റെയും കൂടെ ഓര്‍മ്മവച്ചതില്‍ പിന്നെ താമസിച്ചത്, വായപ്പാറപ്പടിയിലെ വാടക വീട്ടില്‍ വച്ചായിരുന്നു...അച്ഛന്റെയും അമ്മയുടെയും സാമിപ്യം എന്നെ കൂടുതല്‍ മടിയനാക്കി...തുണി അലക്കാനും, കഴിച്ച പാത്രം കഴുകാനും എല്ലാം അമ്മയുണ്ടായി...പഠിക്കാന്‍ ആയിരുന്നു അക്കാലത്ത് ഏറ്റവും മടി...പുലര്‍ച്ചെ നാലരക്ക് തന്നെ അച്ഛന്‍ എന്നെ പഠിക്കാന്‍ വേണ്ടി എഴുന്നേല്‍പ്പിക്കും, കുന്നത്തമ്പലത്തിലെ ഭക്തി ഗാനം കേട്ടു കൊണ്ട് ഉറക്കം തൂങ്ങി ഞാന്‍ അങ്ങനെ പഠിക്കാന്‍ ഇരുന്നിരുന്നു...ഉറക്കം വിടാന്‍ അച്ഛന്റെ വക കട്ടന്‍ കാപ്പി...പക്ഷെ മടിക്കുള്ള മരുന്ന് അച്ഛന്റെ കയ്യില്‍ ഇല്ലായിരുന്നു....!!അത് കാരണം ഈ പഠനത്തിനു ഇടയിലും ഞാന്‍ ഉറക്കത്തെ കൂട്ട് പിടിച്ചു...

അങ്ങനെ ഒരു ദിവസം പുലര്‍ച്ചയ്ക്ക് എണീച്ചു അച്ഛന്‍ തന്ന കട്ടനും കുടിച്ചു ഒരു ടെക്സ്റ്റ്‌ പുസ്തകം മലര്‍ത്തി വച്ച് ഞാന്‍ ഡ്യൂട്ടി തുടങ്ങി...പെട്ടന്ന് ഞെട്ടി ഉണര്‍ന്നപ്പോള്‍ മുന്‍പില്‍ അച്ഛന്‍ നില്‍ക്കുന്നു..ക്ലീന്‍ ബൌള്‍ഡ്...!! ഇടയ്ക്കു പട്രോള്ളിംഗ് നടത്തിയ അച്ഛന്റെ മുന്‍പില്‍ ഞാന്‍ കുറ്റവാളിയെ പോലെ നിന്നു...!!

കൌമാരത്തിന്റെ അന്ത്യത്തിലും യൌവ്വനത്തിന്റെ ആദ്യ ദശയിലും എന്‍റെ മടി കാരണം, അനിയത്തിയെ അടിമയാക്കി... ഞാന്‍ മടി പിടിച്ചു ചെയ്യാതിരിക്കുന്ന ഏതു കാര്യവും അവളെകൊണ്ട്‌ ചെയ്യിപ്പിച്ചു, തുണി തേക്കുക, എനിക്ക് ദാഹിക്കുമ്പോ വെള്ളം കൊണ്ട് വന്നു തരിക, കാണാതായ എന്‍റെ ഏതു വസ്തുക്കളും കണ്ടു പിടിക്കുക ഇത്യാതി പണികളെല്ലാം ഞാന്‍ അവളെ കൊണ്ട് ചെയ്യിപ്പിച്ചു...വീട്ടിലെ പണി പെണ്ണിന്‍റെ ധര്‍മ്മമാണ് എന്ന അലിഖിത നിയമം എന്നെ പിന്തുണച്ചു...പുരോഗമന വാദത്തിനൊന്നും എന്‍റെ മടിയെ തോല്‍പ്പിക്കാന്‍ ആയില്ല...!! ഈ അടുത്ത കാലത്ത് അവളെ കെട്ടിച്ചു വിട്ടതില്‍ പിന്നെ മേല്പറഞ്ഞ സുഖങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു...!! അളിയാ, കൊടും ചെയ്ത്തായി പോയി...!!

മടി കാരണം കുറെ കാലം എഴുത്തും ഉണ്ടായിരുന്നില്ല...കോളേജ് വിട്ടതിനു ശേഷം എന്തെങ്കിലും എഴുതാന്‍ തുടങ്ങിയത് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു...അബ്ബാസിക്കയുടെയും, ബിജു അണ്ണന്റെയും, സുധാകരേട്ടന്റെയും, ഗിരീഷേട്ടന്റെയും, നിരക്ഷരന്റെയും, ഇന്ദ്രേട്ടറെയും, യാസിന്റെയും, വര്‍ഗ്ഗീസ് അച്ചായന്റെയും, വിരോധാഭാസന്റെയും, വേറേ കുറേ പേരുടെയും മുഖപുസ്തക ലിഖിതങ്ങള്‍ എന്നെയും ഉണര്‍ത്തി...മുന്‍പ് ഉണര്‍ന്ന മടിയെ എഴുത്തിന്റെ കാര്യത്തിലെങ്കിലും ഞാന്‍ ഉറക്കി കിടത്തി...

വീട് ഈ കിടപ്പ് കിടന്നാല്‍ കുപ്പത്തൊട്ടി ആയിമാറും, തുണി അലക്കിയില്ലെങ്കില്‍ ഓഫീസില്‍ പോവാന്‍ നേരത്ത് അലമാര പല്ലിളിച്ചു കാണിക്കും..ഇതൊക്കെ അറിയാം, എന്നാലും എഴുതാന്‍ ഉണ്ടായ പോലെ ഒരു പ്രചോദനം ഈ കാര്യങ്ങളില്‍ ഉണ്ടാവുന്നില്ല...എനിക്ക് നിവൃത്തി കെടുമ്പോള്‍ മാത്രം വൃത്തിയാകാന്‍ വിധിക്കപ്പെട്ടു എന്‍റെ മുറിയും അടുക്കളയും പാവം എന്‍റെ തുണികളും....!!


Thursday, June 20, 2013

ചെയ്യാന്‍ വിട്ടുപോയ ആത്മഹത്യകള്‍..

ആത്മഹത്യ, ജീവിതത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഈ വിദ്യ പല തവണ മനസ്സില്‍ തോന്നിയിട്ടുണ്ട്...ആദ്യമായി അത് തോന്നിയത് അച്ഛന്‍ നാട്ടില്‍ ഇല്ലാതെ അമ്മയുടെ വീട്ടിലെ ഏകാന്തതയെ പത്താം വയസ്സില്‍ നേരിട്ടപ്പോള്‍ ആയിരുന്നു...ചെറിയ കാര്യങ്ങളില്‍ അമ്മ ചീത്ത പറയുമ്പോഴും, അമ്മമ്മ കൂടുതല്‍ സ്നേഹം വല്യമ്മയുടെ മക്കളോട് കാണിക്കുമ്പോഴും ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തെങ്ങിന് വെള്ളം നനക്കാന്‍ പറഞ്ഞു അമ്മ മടല് കൊണ്ട് തല്ലുമ്പോഴും കൂട്ടുകാരുടെ ഇടയില്‍ നിന്നു അവരുടെ തെറി കേള്‍ക്കേണ്ടി വന്നപ്പോഴും അനിയത്തിയുടെ സ്നേഹക്കൂടുതല്‍ വല്യമ്മമാരുടെ മക്കളോടാണ്‌ എന്ന് അറിഞ്ഞപ്പോഴെല്ലാം ആ എളുപ്പ വഴി മുന്‍പില്‍ തെളിഞ്ഞു...

അമ്മയുടെ ബാഗില്‍ നിന്നും കാണാതായ അഞ്ചു രൂപ ഞാനാണ് എടുത്തത്‌ എന്ന് എല്ലാരും വിധിയെഴുതിയപ്പോ അന്ന് രാത്രി എന്‍റെ തലയിണകളെ കണ്ണീരു കുടിപ്പിച്ചു കൊണ്ട് ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു...

ആറാം ക്ലാസ്സില്‍ എനിക്കിഷ്ടമായ പെണ്‍കുട്ടി മറ്റൊരുത്തനെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോഴും അത് തന്നെ മനസ്സില്‍ തോന്നി...അതേ തോന്നല്‍ പിന്നീടുണ്ടായ ഓരോ പ്രണയത്തിനും അകമ്പടിയായി വന്നു..പിന്നീടൊരിക്കല്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസ്സ്‌ കിട്ടിയിട്ടും എന്‍റെ കൂട്ടുകരേക്കാള്‍ മാര്‍ക്ക് കുറഞ്ഞു പോയതിനു ശകാരം കേട്ടപ്പോഴും ഒന്ന് ആത്മഹത്യ ചെയ്താലോ എന്ന് ആലോചിട്ടിട്ടുണ്ട്..ജോലി അന്വേഷിച്ചു ബാംഗ്ലൂരില്‍ വന്നു മൂന്നു മാസം കഴിഞ്ഞിട്ടും പുരോഗതി കാണാതെ അച്ഛന്‍ തിരിച്ചു വരാന്‍ പറഞ്ഞപ്പോള്‍ ആലോചിച്ചത് തിരിച്ചു പോവാന്‍ ആയിരുന്നില്ല, അധോലോകം വേണോ അതോ മരിക്കണോ എന്ന് തന്നെ ആയിരുന്നു...

ഇന്ന് പക്ഷെ ചെറിയ കാര്യങ്ങള്‍ക്കു ജീവിതം അവസാനിപ്പിക്കാന്‍ എനിക്ക് തോന്നുന്നില്ല...ഒരു പക്ഷെ ഈ ജീവിതം ഞാന്‍ ആസ്വദിക്കാന്‍ പഠിച്ചിരിക്കാം...അല്ലെങ്കില്‍ ഇപ്പോഴത്തെ ജീവിതത്തിന്‍റെ മനോഹാരിത ഞാന്‍ തിരിച്ചറിഞ്ഞിരിക്കാം....ഇന്ന് ജീവിക്കാന്‍ എനിക്ക് കൊതിയാണ്, രാവിലെ ബൈക്ക് എടുത്തു ഓഫീസില്‍ പോവുമ്പോ ബൈക്കിടിച്ചു എവിടെയും പടമാവല്ലേ എന്ന് തന്നെയാണ് പ്രാര്‍ത്ഥന...ജീവിക്കാനുള്ള ആഗ്രഹം പേടിയായി വരുന്നില്ല എന്നത് ഒരു പക്ഷെ എനിക്ക് വന്നു ചേര്‍ന്ന അനുഗ്രഹമാവം...അല്ലെങ്കില്‍ ഒരു പക്ഷെ കാടും മലയും കയറാന്‍ എനിക്ക് ഈ ആവേശം വരില്ലായിരുന്നു...

മുന്‍പ് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ചെയ്തികള്‍ ചെയ്യാന്‍ കഴിയാതെ ഞാന്‍ പരലോകത്ത് നിന്നു കരഞ്ഞു നിലവിളിച്ചേനെ....അന്നത്തെ ബുദ്ധിക്കും ഇന്നത്തെ ബുദ്ധിക്കും സ്തുതി...!!

Tuesday, June 18, 2013

ജമ്പന്‍ മഹാത്മ്യം ഒന്നാം ഖണ്ഡം

നാട്ടിലുള്ള പൊതുവേ തല്ലുകൊള്ളികളായ പിള്ളേരെ സ്വതവേ, കൌമാര പ്രായക്കാരായ മക്കളുള്ള അച്ഛനമ്മമാര്‍ക്ക് പിടിക്കില്ല...ഇങ്ങനെയുള്ള ഒരു അച്ഛന്റെയും മകനെയും കൂടെ എന്റെയും കഥ, അല്ല നടന്ന സംഭവമാണ് ഇന്നത്തെ വിഷയം...തല്ലുകൊള്ളി എന്ന് തല്ക്കാലം ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നു...അച്ഛന് മുന്‍പേ മകനെ പരിചയപ്പെടുത്താം...ഇന്നവന്‍ എന്നത്തേയും പോലെ ജമ്പന്‍ എന്ന് അറിയപ്പെടുന്നു...ആ പേരിനു പിന്നിലും ഒരു കഥയുണ്ട്...

ഒരിക്കല്‍ ജമ്പന്‍ എന്ന് ഇന്ന് പേരുള്ള വ്യക്തി, തന്റെതല്ലാത്ത കാരണത്താല്‍ ഒരു പരീക്ഷക്ക്‌ അവനു  (അമ്മയ്ക്കും അച്ഛനും) വേണ്ടത്ര മാര്‍ക്ക് മേടിക്കാന്‍ കഴിഞ്ഞില്ല...കടുത്ത മാനസിക വ്യഥയില്‍ അകപ്പെട്ട ഹൈ സ്കൂള്‍ നായകന്‍ ഉടനടി നാട് വിട്ടു, ഇരുപത്തഞ്ചു കിലോ മീറ്റര്‍ അപ്പുറത്തേക്ക്.....ഒന്ന് രണ്ടു ദിവസത്തിനിടയില്‍ ദൂരദര്‍ശനില്‍ പരസ്യമില്ലാതപ്പോള്‍ പടം വരുന്നതിനു മുന്‍പ് തന്നെ അവനെ കണ്ടു കിട്ടി..പക്ഷെ അന്നത്തെ ചാടിപ്പോക്ക് അവനു ആ മനോഹരമായ പേര് ചാര്‍ത്തി കൊടുത്തു...ജമ്പന്‍!!!,...!!!

ജമ്പന്‍ ചാടിപ്പോയ കാരണം നോക്കണ്ട, ആള് ശെരിക്കും പഠിപ്പിസ്റ്റ് ആയിരുന്നു...അതുകൊണ്ടായിരുന്നല്ലോ അന്‍പതില്‍ നാല്പ്പതഞ്ചിനു പകരം മുപ്പത്തിയഞ്ചു കിട്ടിയപ്പോ നാട് വിട്ടത്...അത് കാരണം തന്നെ അച്ഛനും അമ്മയ്ക്കും അവനില്‍ വലിയ പ്രതീക്ഷയും..അത് പോലെ തന്നെ ഈ ജമ്പന്‍ എന്ന വന്നു വീണ പേരിനെ അവര്‍ പാക്കിസ്ഥാനെ എന്നപോലെ വെറുത്തിരുന്നു...ആയിടക്കാണ്‌, ഒരുദിവസം ബോധമില്ലാതെ അവന്‍റെ വീടിനു മുന്‍പില്‍ നിന്നു ഞാന്‍ "ജമ്പാ" എന്ന് ഉറക്കെ വിളിച്ചത്...പണി പാലും വെള്ളത്തില്‍ തന്നെ കിട്ടി...അവന്‍റെ അച്ഛന്‍ പുറത്തു വന്നു ഒറ്റ ഡയലോഗ്...

"ഞാന്‍ മടിയിലിരുത്തി അവനു നല്ല ഒരു പേരിട്ടിട്ടുണ്ട്, അത് വിളിച്ചാല്‍ മതി...വീടിന്‍റെ മുന്നില്‍ വന്നു കണാ കുണാ എന്ന് വിളിച്ചാല്‍ എന്‍റെ സ്വഭാവം മാറും"

അതോടെ വീട്ടില്‍ ചെന്നുള്ള ആ വിളി നിര്‍ത്തി...അവന്‍റെ അച്ഛന്റെ ആ കച്ചറ സ്വഭാവം ഇനി ഞാന്‍ കാരണം മാറേണ്ട...ഹല്ല പിന്നെ...!!

അങ്ങനെ ഒരു ദിവസം, ഞങ്ങള്‍ പ്ലസ്‌ ടു പരീക്ഷ കഴിഞ പിറ്റേ ദിവസം പുലര്‍ച്ച തന്നെ ക്രിക്കറ്റ്‌ ബാറ്റും പന്തും എടുത്തു കൊണ്ട് കളിക്കാന്‍ ഇറങ്ങി...ജമ്പനെ പൊക്കാന്‍വേണ്ടി, അവന്റെ അച്ഛന്‍ മടിയിലിരുത്തിയിട്ട സുന്ദരമായ പേര് വിളിച്ചു കൊണ്ട് ഞാന്‍ അവന്റെ വീട്ടു പടിക്കല്‍ കാത്തു നിന്നു...രണ്ടു വിളികള്‍ക്ക് ശേഷം പുറത്തു വന്നത് എന്‍റെ ബെസ്റ്റ് ഫ്രണ്ട്, അവന്റെ അച്ഛന്‍...,...!!!

വീണ്ടും ചോദ്യം, "താന്‍ എന്ട്രന്‍സ് ഒന്നും എഴുതുന്നില്ലേ???"

പണി പിന്നേം പാളി... "ഇല്ല..." ഞാന്‍ കണ്ണിറുക്കി കാണിച്ചു..

"എന്നാലേ, പഠിക്കുന്ന പിള്ളേര്‍ അതൊക്കെ എഴുതുന്നുണ്ട്, അവരെ പഠിക്കാന്‍ വിട്ടേക്ക്...ഇവിടെ ആരും തന്‍റെ കൂടെ കളിക്കാന്‍ വരുന്നില്ല...."

പഠിക്കാന്‍ കൊള്ളാത്ത ഞാനും മറ്റു കൂട്ടുകാരും മാനാഭിമാനം വ്രണപ്പെട്ടു ഗ്രൗണ്ടില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതോ ഒരുത്തന്‍ ഗ്രൗണ്ടിന്റെ മതിലും ചാടി വരുന്നു...അവനു ജമ്പന്റെ രൂപമായിരുന്നോ??? ഹേയ്...അവന്‍ എന്ട്രന്‍സ്സിനു പഠിക്കുകയല്ലേ....!!!

#ജമ്പന്റെ കഥ അത്ര പെട്ടന്ന്‍ തീരില്ല, ഇടവിട്ട്‌ പറയാം

Monday, June 17, 2013

സ്റ്റീം ബാത്ത്

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ കൂടുതലും ചിലവിട്ടത് ഇന്‍ഫോസിസില്‍ വച്ചായിരുന്നു...ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ എത്തിയതിനു ശേഷമാണ് മുകേഷിനെയും സിന്റ്റൊയെയും ജിതിലിനെയും അരുണിനേയും ഒക്കെ പരിചയപ്പെടുന്നത്...ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത് അവിടത്തെ ഗംഭീരമായ ജിം ആയിരുന്നു...അത്യാധുനിക സംവിധാനമുള്ള അവിടത്തെ ജിമ്മും സോനാ ബാത്തും സ്റ്റീം ബാത്തും സ്വിമ്മിംഗ് പൂളും ജക്കൂസിയും എല്ലാം പുത്തന്‍ അനുഭവങ്ങള്‍ ആയിരുന്നു എനിക്ക്...വ്യായമത്തിനിടക്കുള്ള ഇടവേളകളും ഞങ്ങളുടെ തമാശകളും ആ ദിനങ്ങള്‍ മനോഹരമാക്കി...

അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു..ശരീരം വിട്ടു പുറത്തു വീണ വയറു കുറക്കാന്‍ വേണ്ടി ആയിരുന്നെങ്കിലും ദുര്മേധസ്സു കത്തിച്ചു കളയാന്‍ വന്ന ഐ ടി പെണ്ണുങ്ങള്‍ ഞങ്ങളുടെ സ്ഥിര ജിം സാന്നിധ്യത്തിന് കാരണമായി എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ഞാന്‍ നിഷേധിച്ചു എന്ന് വരില്ല...അങ്ങനെ തമാശയും കളിയും വ്യായാമവും നിറഞ്ഞ കാലം...

ആദ്യമായി ജിമ്മില്‍ ചേര്‍ന്ന ദിവസം എല്ലാവരെയും പോലെ ഞാനും ആവേശത്തോടെ വ്യായാമം ചെയ്തു തുടങ്ങി...സ്റ്റീം ബാത്ത് എന്ന സംഭവം അന്ന് എനിക്ക് പുതിയ അറിവായിരുന്നു...കേട്ടപ്പോള്‍ രസം തോന്നി...നീരാവി നിറഞ്ഞ മുറി ശരീരത്തിലെ കൊഴുപ്പ് കളയും എന്ന അറിവ് അതൊന്ന് പരീക്ഷിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു...മുകെഷിനോടും സിന്റ്റൊയോടും കാര്യം പറഞ്ഞു ഞാന്‍ ഒരല്‍പം നേരത്തെ ജിമ്മില്‍ നിന്നു പുറത്തിറങ്ങി...

സ്റ്റീം ബാത്ത് തിരഞ്ഞു നടന്ന ഞാന്‍ അവസാനം ചെന്നെത്തിയത് ജിമ്മിനോട് ചേര്‍ന്ന കുളിമുറിയില്‍..., അകത്തു കയറി ചൂട് വെള്ളത്തില്‍ കുളിക്കാന്‍ വേണ്ടി ഷവറിന്റെ നോബ് തിരിച്ചു...പൊള്ളുന്ന ചൂട് വെള്ളം ആവി പറത്തിക്കൊണ്ടു ചീറ്റിയടിച്ചു...കുറച്ചു നേരം ആ ചൂട് വെള്ളം ഒഴുകിയപ്പോള്‍ ആ ചെറിയ കുളിമുറി നിറയെ ആവി നിറഞ്ഞു...ഞാന്‍ തീരുമാനിച്ചു ഇത് തന്നെ സ്റ്റീം ബാത്ത്...ഏതാണ്ട് ഒരു അരമണികൂര്‍ ആ ആവി നിറച്ച മുറിയില്‍ കഴിഞ്ഞു ഞാന്‍ പുറത്തിറങ്ങി... സ്റ്റീം ബാത്ത് കൊള്ളാം, ഒരു ഉന്മേഷമൊക്കെ ഉണ്ട്...!! സംഗതി ഉഷാര്‍..., ....!!!

പുറത്തിറങ്ങിയപ്പോള്‍ മുകേഷും സിന്റ്റൊയും അഭ്യാസമെല്ലാം കഴിഞ്ഞു റെഡി ആയി നില്‍ക്കുന്നു..."സ്റ്റീം ബാത്തും കഴിഞ്ഞിറങ്ങിയ എന്നെ കണ്ടു അവര്‍ ചോദിച്ചു,

 "നീ എവിടെയായിരുന്നു?"

"ഞാന്‍ സ്റ്റീം ബാത്ത് എടുക്കുകയായിരുന്നു...ആദ്യം കുറച്ചു പൊള്ളി, എന്നാലും സംഗതി ചീറി"

"അതിനു നിന്നെ സ്റ്റീം ബാത്തില്‍ കണ്ടില്ലല്ലോ, ഞങ്ങള്‍ ഇപ്പൊ അവിടെ നിന്നാ വരുന്നത്.."

"അയ്യേ..!! നിങ്ങള്‍ ഒരുമിച്ചാണോ സ്റ്റീം ബാത്തില്‍ കയറിയത്..ഞാന്‍ തനിച്ചായിരുന്നു..."

"നീ ഏതു സ്റ്റീം ബാത്തിലാ കയറിയത്???"

നിരനിരയായി ഉണ്ടായിരുന്ന കുളിമുറി ഞാന്‍ ചൂണ്ടി കാണിച്ചു, നടന്ന കാര്യവും പറഞ്ഞു...നിലക്കാതെ പോയ അവരുടെ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസിലായത് പിറ്റേ ദിവസം ശരിക്കുമുള്ള, ഞാന്‍ കയറാന്‍ വിട്ടു പോയ യഥാര്‍ത്ഥ സ്റ്റീം ബാത്ത് കണ്ടതിനു ശേഷം മാത്രമാണ്...അല്ലെങ്കിലും ഒരു കഥാകാരന്‍ പറഞ്ഞത് പോലെ ഈ സ്റ്റീം ബാത്ത് ഒക്കെ എന്നാ ഉണ്ടായത് അല്ലെ...!!

Friday, June 14, 2013

വന്‍ വീഴ്ചകള്‍ - ഭാഗം രണ്ട്‌

ഇന്നലെ പറഞ്ഞ വീഴ്ച്ചകളില്‍ നിന്നു തുടരാം...സൈക്കിള്‍ ഓടിച്ചു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ബൈക്കിലേക്ക് നോട്ടമെത്തി..സൈക്കിളിനെക്കാളും ഒരുപാട് വിലയുള്ളത് കൊണ്ടാവാം ആ വിദ്യ പഠിക്കാന്‍ പെട്ടന്ന് ഒരു വണ്ടി തരപ്പെട്ടില്ല...ഓടുവില്‍ നിഖില്‍ എന്ന സുഹൃത്തിന്‍റെ വണ്ടി എനിക്ക് ആശ്രയമായി എത്തി...കുറച്ചു എക്സ്ട്രാ പെട്രോള്‍ എന്ന ഡീലില്‍ ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങി...ഒരിക്കല്‍ കൂടെ വലിയ വീഴ്ച്ചകള്‍ ഇല്ലാതെ തന്നെ ഞാന്‍ ബൈക്ക് ഓടിക്കാന്‍ പഠിച്ചു....!!

വീഴ്ച്ചകള്‍ തുടങ്ങിയത് പിന്നീടായിരുന്നു...കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യുന്ന ദിവസം ഞാന്‍ റെക്കോര്‍ഡ്‌ എടുക്കാന്‍ മറന്നു...ഗഫൂറിന്റെ ബൈക്ക് എടുത്തു വീട്ടില്‍ പോയി റെക്കോര്‍ഡ്‌ എടുക്കാന്‍ തീരുമാനിച്ചെങ്കിലും എന്‍റെ കയ്യില്‍ ബൈക്ക് തന്നു വിടാന്‍ ഗഫൂറിന് ധൈര്യം ഉണ്ടായില്ല...അരുണിന്റെ കയ്യില്‍ വണ്ടി കൊടുത്തു പോയി വരാന്‍ അവന്‍ സമ്മതിച്ചു...അങ്ങനെ ഞങ്ങള്‍ രണ്ടു പേരും മഞ്ചേരിയിലെ എന്‍റെ വീട്ടില്‍ പോയി റെക്കോര്‍ഡ്‌ എടുത്തു...തിരിച്ചു വരുന്ന വഴിയില്‍ ഒരു വളവില്‍ വച്ച് എതിരെ വന്ന ഒരു ടിപ്പര്‍ ലോറി ഞങ്ങളുടെ നേരെ വന്നു, ഒരു വിധത്തില്‍ റോഡിന്റെ അരുകിലേക്ക്‌ അടുപ്പിച്ചെങ്കിലും വീഴുക എന്ന കര്‍മ്മം ചെയ്യാന്‍ ഞാനും അരുണും വിധേയനായി...!! ചരലിലൂടെ നിരങ്ങി ഞങ്ങള്‍ രണ്ടും ധാ കിടക്കുന്നു താഴെ...!! വൈസറിന്റെ മുകളില്‍ ഡിസൈന്‍......., അത് ഞങ്ങള്‍ മാറ്റി കൊടുത്തു...!!

അതേ കാലത്ത് തന്നെ തുടരെ തുടരെ ഒരുപാട് ചില്ലറ അപകടങ്ങള്‍ ഉണ്ടായി..എല്ലാ സമയത്തും ഞാനായിരുന്നു പിറകില്‍ ഉണ്ടായിരുന്നത്...അങ്ങനെ ഒരു ദിവസം കോളേജ് കഴിഞ്ഞു മടങ്ങുന്ന സമയത്ത് സുഹൃത്തായ രാഗേഷിന്റെ ബൈക്കിനു പിറകില്‍ കയറി...അവന്‍ വേറെ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തില്‍ ആയിരുന്നു, ഞാന്‍ പറഞ്ഞു "മോനെ ഞാന്‍ എന്തായാലും കയറിപ്പോയി, എല്ലാരും കണ്ടും പോയി, തല്‍ക്കാലം നീ റോഡിന്‍റെ മറുവശം വരെ കൊണ്ട് വിട്, ഞാന്‍ അവിടെ ഇറങ്ങിക്കോളാം".... അങ്ങനെ രാഗേഷ് എന്നെ റോഡ്‌ മുറിച്ചു കടത്തി...നിര്‍ത്തി ഞാന്‍ ഇറങ്ങുന്നതിനു മുന്‍പ് "ഠിം..." വേറെ ഒരു ബൈക്ക് വന്നു രാഗേഷിന്റെ ബൈക്കില്‍ ചാര്‍ത്തി...!! പിന്നെ അധികമാരും എന്നെ വണ്ടിയുടെ പുറകില്‍ കയറ്റിയിട്ടില്ല...!!

വീഴ്ചയില്‍ ഏറ്റവും ഗംഭീരം ഞങ്ങള്‍ ഓട്ടോയില്‍ ഇടിച്ചു വീണതാണ്...ഒരു നീണ്ട യാത്ര, അന്നത്തെ കാലത്ത് ഊട്ടി വരെ പോയാല്‍ അങ്ങനെ ഒരു ആഗ്രഹം സാധിക്കുമായിരുന്നു...ബാംഗ്ലൂരില്‍ ഉള്ള കസിന്‍സ് പറഞ്ഞത് അനുസരിച്ച് ഞാന്‍ ഒരു ബൈക്ക് വാടകയ്ക്ക് എടുത്തു...കസിന്‍സ് ആയ കണ്ണേട്ടനും ബിബിയേട്ടനും കൂടെ ഞങ്ങളുടെ ബാംഗ്ലൂര്‍ സുഹൃത്തായ മാര്‍ഷലും...വാടകയ്ക്ക് എടുത്തതിനു പുറമേ അമ്മാവന്‍റെ ബൈക്കും എടുത്തു ഞങ്ങള്‍ ഊട്ടിയില്‍ പോയി തിരിച്ചെത്തി...മനോഹരമായ ഒരു യാത്രക്ക് ശേഷം അവരെല്ലാം തിരിച്ചു പോവാന്‍ ഒരുങ്ങി, അവര്‍ക്ക് പോവാന്‍ ബസ്സിനു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ ഞാന്‍ മാര്‍ഷലിനെയും വിളിച്ചു കൊണ്ട് വാടക ബൈക്കുമായി മലപ്പുറത്തേക്ക് പോയി...അവിടെ നിന്നും അന്ന് രാത്രിയുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ ടിക്കറ്റ്‌ ബുക്കും ചെയ്തു കഴിക്കാനുള്ള ബിരിയാണിയും മേടിച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചു......

മുട്ടിപ്പാലത്ത് എത്തിയപ്പോള്‍ ആണ് അത് സംഭവിച്ചത്...നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോ ഒരു കാരണവുമില്ലാതെ വലത്തോട്ടു തിരിഞ്ഞു, പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും ഇല്ലാതെ തന്നെ...മലപുറത്ത് ഇന്റികെറ്റര്‍ എന്ന ഒരു സംഗതി ഉപയോഗിക്കാറില്ല എന്ന് മാര്‍ഷലിനു അറിയില്ലായിരുന്നു....ഏതാണ്ട് ഒരു എന്പതു കിലോ മീറ്റര്‍ വേഗതയില്‍ വന്ന ഞങ്ങള്‍ ഓട്ടോയുടെ മുന്നില്‍ തന്നെ ഇടിച്ചു കയറി..ഭാരമേറിയ പള്‍സര്‍ ഇടിച്ചു ഓട്ടോ മറുവശത്തേക്ക് മറിഞ്ഞു....പുറകിലിരുന്ന ഞാന്‍ രണ്ടു കയ്യിലേയും ബിരിയാണി താഴെ പോവാതെ സുരക്ഷിതമായിവായുവില്‍ രണ്ടു കാരണം മറിഞ്ഞു താഴെ വീണു..ശരീരത്തിലെ കുറച്ചു പെയിന്റ് പോയാലും ബിരിയാണി സൈഫ്...!!

അന്ന് നഷ്ടപെടാത്ത ബിരിയാണിയുടെ ഭാഗ്യം ഇപ്പോഴും കൂടെ ഉണ്ട് എന്ന് തോന്നുന്നു...വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഞാന്‍ ഇന്നും ബൈക്ക് ഓടിക്കുന്നു..പറ്റുമ്പോഴൊക്കെ ലോങ്ങ്‌ ട്രിപ്പും പോവുന്നു...ഞാന്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു...അപകടങ്ങള്‍ വഴിയെ വരാതിരിക്കട്ടെ...!!

Thursday, June 13, 2013

വന്‍ വീഴ്ച്ചകള്‍ - ഒന്നാം ഭാഗം

വീഴ്ചകള്‍ പല തവണ സംഭവിച്ചിട്ടുണ്ട്...ഇന്ന് പറയാന്‍ പോവുന്നത് എന്‍റെ സൈക്കിള്‍ വീഴ്ചകള്‍ ആണ്...സൈക്കിള്‍ ഓടിക്കാന്‍ ഞാന്‍ പഠിക്കാന്‍ ഒരല്‍പം വൈകി..എഴാം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ ആ വിദ്യ പഠിച്ചത്...അത് തന്നെ സുഹൃത്തുക്കളുടെയും അയല്പക്കത്തെയും സൈക്കിളുകള്‍ കടമെടുത്തായിരുന്നു...അക്കാലത്തെ എന്‍റെ മൂലധനമായ ഒരു കെട്ട് ബാലരമ-ബാലമംഗളം-പൂമ്പാറ്റ പ്രസിദ്ധീകരണങ്ങള്‍ എന്‍റെ സുഹൃത്തായ നവീന്‍ ലാലിന് വായിക്കാന്‍ കൊടുത്തു ഞാന്‍ ആദ്യമായി അവന്‍റെ സൈക്കിള്‍ ഓടിക്കാന്‍ ശ്രമം തുടങ്ങി...അകാലങ്ങളില്‍ പൊലിഞ്ഞു പോയ നവീന്‍, ഞാന്‍ നിന്നോട് എന്നും കടപ്പെട്ടിരിക്കുന്നു...

എല്‍ കെ ജി യില്‍ എന്നെ സ്കൂളില്‍ കൊണ്ട് ചെല്ലാന്‍ വേണ്ടി അയല്‍പക്കത്തെ ചേട്ടന്റെ സൈക്കിളില്‍ ഒരു കൊച്ചു സീറ്റ് മുന്‍പിലെ ബാറില്‍ വച്ച് പിടിപ്പിച്ചിരുന്നു...അതില്‍ ഇരുന്നു പോവുന്ന കാലത്ത് അറിയാതെ കാല്‍ വീലിന്റെ ഇടയില്‍ കുടുങ്ങി ഞങ്ങള്‍ പല വട്ടം വീണു...ശരീരത്തിന്‍റെ നിറം കാരണം ആ വീഴ്ചയുടെ പാടുകള്‍ കണ്ടു പിടിക്കാനും പാടാണ്..

ഓടിക്കാന്‍ പഠിക്കുന്ന കാലത്ത് കാര്യമായ വീഴ്ചകള്‍ പറ്റാതെ ഞാന്‍ സൈക്കിള്‍ പഠനം പൂര്‍ത്തിയാക്കി...പക്ഷെ പിന്നീട് അതല്ലായിരുന്നു സ്ഥിതി...വലിയ പരിക്കുകള്‍ ഇല്ലാതിരുന്നത് ഭാഗ്യം മാത്രം...അരുകിഴായ ഭാഗത്ത്‌ നിന്നു വായപ്പാറപ്പടി അങ്ങാടിയിലെ വളവിലെ ചരലില്‍ ബ്രേക്ക്‌ ഇട്ടു നിരങ്ങി വീണതായിരുന്നു ആദ്യത്തെ വീഴ്ച...കാലം കഴിഞ്ഞപ്പോള്‍ എന്‍റെ സൈക്കിള്‍ യാത്രക്ക് വേഗത കൂടിക്കൊണ്ടേ ഇരുന്നു...കയറ്റങ്ങളില്‍ അതേ വേഗത കിട്ടാന്‍ നിന്നു ചവിട്ടാന്‍ തുടങ്ങി...സ്വന്തമായി സൈക്കിള്‍ കിട്ടിയ കാലം...അരുകിഴായയില്‍ നിന്നു ബോയ്സ് ഹൈ സ്കൂള്‍ ഗ്രൌണ്ടിലേക്ക് പോവുന്ന കയറ്റത്തില്‍ വേഗത കുറയാതെ ഇരിക്കാന്‍ ഞാന്‍ ആഞ്ഞു ചവിട്ടി, നിന്നു തന്നെ...! പെട്ടന്ന് അത് സംഭവിച്ചു, എന്‍റെ സൈക്കിളിന്‍റെ പെടല്‍ പൊട്ടി വീണു....അന്നായിരുന്നു മോനെ ശെരിക്കും ലഡ്ഡു പൊട്ടിയത്....!!!

വീഴ്ചയുടെ വേദന കൂടുന്നത് അത് മാനം കളയുമ്പോള്‍ ആണ്...പോത്ത് പോലെ വളര്‍ന്നു ഇന്‍ഫോസിസില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ വന്ന കാലം...അവിടത്തെ ക്യാമ്പസ്സിന്റെ സവിശേഷതകളില്‍ ഒന്നായിരുന്നു, ഒരു കെട്ടിടത്തില്‍ നിന്നും അടുത്തതിലേക്ക് പോവാനുള്ള സൈക്കിളുകള്‍...., അങ്ങനെ ഒരു ദിവസം ഞാനും മുകേഷും സിന്റ്റൊയും കൂടെ ഊണ് കഴിക്കാന്‍ ഓരോ സൈക്കിളും എടുത്തു ചവിട്ടി ഫുഡ്‌ കോര്‍ട്ട് ലക്ഷ്യമായി നീങ്ങി....വളവുകളില്‍ സൈക്കിള്‍ കിടത്തി എടുക്കുന്നത് എന്‍റെ ഒരു വീക്നെസ് ആയിരുന്നു...അന്നും ആ തിരക്കുള്ള ലഞ്ച് ബ്രേക്കില്‍ ഞാനത് ആവര്‍ത്തിച്ചു...ഇത്തവണ പണി പാളി...വളവില്‍ ഞാന്‍ കുത്തിമറിഞ്ഞു ഞാന്‍ വീണത്‌ അന്ന് എന്‍റെ പ്രോജക്ടില്‍ ഉണ്ടായിരുന്ന ഒരു തമിഴന്‍റെ മുന്നിലേക്ക്‌...., ഒരു ചിരിയും ചിരിച്ചുകൊണ്ട് അവന്‍ എന്നോട് ചോദിച്ചു..." വാട്ട് രാകേഷ്???"... "ബ്ലഡി ഫൂള്‍ " എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട്‌ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ മുകേഷും സിന്റ്റൊയും ശ്വാസം മുട്ടി ചിരിക്കുന്നു...!! കൂടുതലൊന്നും ആലോചിക്കുകയും പറയുകയും ചെയ്യാതെ അന്നവിടെ കൂടിയ പുരുഷാരത്തെ മൈന്റ് ചെയ്യാതെ ഞാന്‍ നേരെ ഫുഡ്‌ കോര്‍ട്ടിലേക്ക് വച്ച് പിടിച്ചു...അവിടെ എത്തിയ ശേഷം ഞാന്‍ രണ്ടു കാലുകളും നന്നായി തിരുമ്മി....ചിരിച്ചു ശ്വാസം മുട്ടി അത്യാസന്ന നിലയില്‍ രണ്ടു ബോഡികള്‍ അപ്പോഴേക്കും അവിടെയെത്തി...!! "മിസ്റ്റര്‍ മുകേഷ് ആന്‍ഡ്‌ സിന്റ്റോ അധികം ചിരിക്കണ്ട ഇന്ന് ഞാന്‍ നാളെ നീ " അത്രയും മനസ്സില്‍ വിചാരിച്ചു ഞാന്‍ ഫുഡ്‌ ഓര്‍ഡര്‍ ചെയ്തു... "വണ്‍ ചിക്കന്‍ ബിരിയാണി."


##ബൈക്കിലെ വീഴ്ചകള്‍ നാളെ പറയാം..

Wednesday, June 12, 2013

കളിമുറ്റങ്ങള്‍...

ജൂണ്‍, കഴിഞ്ഞ വര്‍ഷത്തെ കലണ്ടര്‍ കൊണ്ട് പൊതിഞ്ഞു മായവിയുടെയും ഡിങ്കന്റെയും മിക്കി മൌസിന്റെയും ഒക്കെ നെയിം സ്ലിപും ഒട്ടിച്ചു പുത്തന്‍ പുസ്തകങ്ങളും പുതിയ ബാഗും കുടയും യുണിഫോമും എല്ലാം മേടിച്ചു സ്കൂളില്‍ പോവാന്‍ കാത്തു നില്‍ക്കുന്ന മാസം...പക്ഷെ ഈ ആവേശമൊക്കെ ആദ്യത്തെ ആഴ്ച മാത്രമേ ഉണ്ടാവുകയുള്ളൂ...അത് കഴിഞ്ഞാല്‍ പിന്നെ ഹോം വര്‍ക്കും അദ്ധ്യാപകരുടെ ചോദ്യം ചോദിക്കലും അതിന്‍റെ പിറകെയുള്ള ചൂരല്‍ പ്രയോഗം, ഇമ്പോസിഷന്‍, എഴുനേല്‍പ്പിച്ചു നിര്‍ത്തല്‍ തുടങ്ങിയ കലാപരിപാടികളും ഇടവിട്ട്‌ നടക്കുന്ന പരീക്ഷകളും ആ ആവേശത്തെ കെടുത്തി...

സ്കൂള്‍ ഓര്‍മ്മകള്‍ തുടങ്ങുന്നത് മഞ്ചേരിയിലെ എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നാണ്...എല്‍ കെ ജി യിലേയും യു കെ ജി യിലേയും ഓര്‍മ്മകള്‍ക്ക് ബിസ്കറ്റിന്റെയും പാലിന്റെയും മണമുണ്ടായിരുന്നു...ആരൊക്കെയോ അമ്മയെ കാണണം എന്ന് കരയുന്ന ശബ്ദവും ഉണ്ടായിരുന്നു...അക്കാലത്തു രാവിലെ സ്കൂളില്‍ പോവുന്ന നേരത്ത് അച്ഛന്‍ ടേപ്പ് റിക്കോര്‍ഡില്‍ പാട്ട് വയ്ക്കാറുണ്ടായിരുന്നു..."പുലരി തൂ മഞ്ഞു തുള്ളിയില്‍.," എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും അന്നത്തെ മഴക്കാലങ്ങളില്‍ സ്കൂളില്‍ പോവാന്‍ ഒരുങ്ങുന്ന ഓര്‍മ്മകള്‍ അണപൊട്ടി ഒഴുകാറുണ്ട്‌....

അച്ഛന്റെ ബിസ്സിനെസ്സ് "ഗംഭീരമായി" വളര്‍ന്നത്‌ കൊണ്ടും ഞാന്‍ ഒരു വിധം ഇംഗ്ലീഷ് എല്ലാം പഠിച്ചു കഴിഞ്ഞത് കൊണ്ടും, മൂന്നാം ക്ലാസ്സ്‌ മുതല്‍ പഠനം മാസാമാസം ഫീസ് കൊടുക്കെണ്ടാത്ത വായപ്പാറപ്പടി ജി എല്‍ പി സ്കൂളിലേക്ക് മാറ്റേണ്ടി വന്നു...അന്ന് മുതല്‍ ഞാനും മീഡിയം മലയാളമാക്കി....സ്നേഹ നിധിയായ ത്രേസ്യാമ ടീച്ചറും പേടിസ്വപ്നമായ ജാതവേദന്‍ മാഷും പഠിപ്പിച്ചിരുന്ന മാതൃകാ സ്കൂള്‍...,...എത്ര മുറുക്കി അടച്ചിട്ടും ചോര്‍ന്നൊലിച്ച ചോറ്റു പാത്രത്തിന്റെ അടിയിലുണ്ടായിരുന്ന പുസ്തകങ്ങളുടെ മണമായിരുന്നു അവിടത്തെ ഓര്‍മ്മകള്‍ക്ക്...കൊത്തം കല്ല്‌ സിമെന്റ് തറയില്‍ ഉരയുന്ന മണവും...വീടിനടുത്തായത് കൊണ്ട് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അവിടെ പോവാന്‍ അവസരം കിട്ടാറുണ്ട്...

അഞ്ചാം ക്ലാസ്സ്‌ മുതല്‍ പഠനം ചെങ്ങര ജി യു പി സ്കൂളില്‍..., ഒരു നാട്ടിന്‍പുറത്തെ ഒരു ചെറിയ സ്കൂള്‍.., അവിടെ വച്ചാണ് ഞാനും ക്ലാസ്സിലെ ഒന്നാമനായത്...മൂക്കില്ല രാജ്യത്തു മുറിമൂക്കന്‍ രാജാവ്...!! ഉഷ ടീച്ചറുടെ കണക്കു ക്ലാസുകള്‍ ആയിരുന്നു അന്നെനിക്ക് ഏറ്റവും പ്രിയം...ആദ്യമായി പരീക്ഷയില്‍ തോറ്റതും അവിടെ വച്ചാണ്, വിവരിച്ചു മാത്രം എഴുതേണ്ട മലയാളം സെക്കന്‍റില്‍.... കിട്ടിയത് ഒന്‍പതു മാര്‍ക്കാണ് എന്നാണ് ഓര്‍മ്മ...ആദ്യമായി പ്രണയിച്ചതും പ്രണയിച്ച പെണ്ണിന് എന്നെ ഇഷ്ടമല്ല എന്നറിഞ്ഞതും അവിടെ വച്ച് തന്നെ ആയിരുന്നു....ചോറ്റു പാത്രം എടുക്കാന്‍ മടിച്ചു ഉച്ചകഞ്ഞിക്ക് പേര് രജിസ്റ്റര്‍ ചെയ്തു..കഞ്ഞി മടുത്തപ്പോ കൂടെ പഠിച്ചിരുന്ന പ്രശാന്തിന്റെയും സൈഫുദ്ധീനിന്റെയും വീടുകളിലാക്കി ഭക്ഷണം...പീടികയില്‍ നിന്നും സാധനം മേടിക്കാന്‍ അമ്മ തരുന്ന കാശില്‍ നിന്നും നടത്തിയ കുംഭകോണം അന്നത്തെ പകലുകളില്‍ കോല്‍ഐസായും സഫര്‍ജില്ലായുമൊക്കെ എന്‍റെ കുംഭയില്‍ എത്തിയിരുന്നു...അന്നത്തെ ഓര്‍മ്മകള്‍ക്ക് ചീനിക്കായുടെ ഗന്ധം, കരിങ്കല്ല് പടവുകളില്‍ ഗോട്ടികള്‍ എറിയുന്നതിന്റെ ശബ്ദം....

ഏഴ് മുതല്‍ വീണ്ടും മഞ്ചേരിയില്‍..., എച്ച് എം വൈ എസ് എസ് എന്ന യതീംഖാന എന്ന പേരില്‍ അറിയപ്പെടുന്ന സ്കൂളില്‍ എത്തിയപ്പോ പഴയ എല്‍ പി സ്കൂള്‍ സുഹൃത്തുക്കള്‍ ഒരുപ്പാട്‌ പേരെ തിരിച്ചു കിട്ടി....ഒരു ഗ്രൗണ്ടില്‍ തന്നെ മിനിമം ഇരുപതു ക്രിക്കറ്റ്‌ കളികളെങ്കിലും ഒരുമിച്ചു നടക്കുന്നത് അവിടത്തെ ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു...അത്ര മുന്തിയ പഠിപ്പിസ്റ്റ് അല്ലാതിരുന്ന എനിക്ക് പത്തില്‍ വച്ച് നാല്‍പ്പത്തോന്പതര മാര്‍ക്ക് ലഭിച്ചപ്പോള്‍ എല്ലാരും ഞെട്ടി...പേപ്പര്‍ തന്നു കൊണ്ട് അഷ്‌റഫ്‌ മാഷ്‌ അച്ചടി ഭാഷയില്‍ ചോദിച്ചു, "താന്‍ കോപ്പി അടിച്ചതല്ലല്ലോ അല്ലെ?"..
അന്ന് ആ മാര്‍ക്ക് കിട്ടാന്‍ ഉണ്ടായ സാഹചര്യം ഞാന്‍ ഇവിടെ വിശദമാക്കാം...ഒരു നാല്‍പതു മാര്‍ക്കിനു ഞാന്‍ ശരിക്കും ഉത്തരം എഴുതിയിട്ടുണ്ട്..ബാക്കി കിട്ടിയത് അറിയാവുന്ന ഒന്ന് രണ്ടു ചോദ്യത്തിന്റെ ഉത്തരം പല തവണ എഴുതിയത് കൊണ്ടാണ്...മാഷും അന്നെന്നെ അമ്പരപ്പോടെ നോക്കിയ സഹപാഠികളും സദയം ക്ഷമിക്കുക..അന്നത്തെ ഓര്‍മ്മകള്‍ക്ക് തൊലി ഉരിഞ്ഞ ശീമകൊന്നയുടെ വടിയുടെ മണം, അസ്ബെറ്റൊസ് ഷീറ്റുകളില്‍ നിലക്കാതെ വീണ മഴയുടെ ശബ്ദം...

കൊണ്ടോട്ടി കൊട്ടുക്കര പി പി എം എച്ച് എസ് എസില്‍ പ്ലസ്‌ ടു പഠനകാലമായിരുന്നു പിന്നീട്...അന്ന് അവിടത്തെ എസ് ഐ ആയിരുന്ന അമ്മാവന്‍റെ ശുപാര്‍ശയില്‍ കിട്ടിയ സീറ്റ്...അതുകൊണ്ട് തന്നെ അവിടെ പഠിക്കാന്‍ ഏറ്റവും മോശമായവരില്‍ ഒരാള്‍ ഞാന്‍ ആയി...അന്‍സില്‍ മന്‍സൂര്‍ എന്ന സുഹൃത്തിന്റെ നേതൃത്തത്തില്‍ നാസര്‍ സാറിന്റെ കീഴില്‍ ഞങ്ങള്‍ അന്ന് ഒരു മാഗസിന്‍ ഇറക്കി, "വേര്"...അതായിരുന്നു എഴുതാന്‍ എന്നിലും ആഗ്രഹം ജനിപ്പിച്ചത്...ഇന്ന് പച്ചരി മേടിക്കാന്‍ കാരണവും ആ സ്കൂള്‍ ആണ്....അവിടത്തെ ഷബീര്‍ സര്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്ക് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന വിഷയം ഇഷ്ടപെടാനും ഒടുവില്‍ അത് തന്നെ ജീവിത മാര്‍ഗ്ഗം ആക്കാനും കഴിയില്ലായിരുന്നു...ജീവിതത്തിലെ ആദ്യത്തെ കോപ്പിയടി നടത്തിയത് അവിടെ വച്ച്...അതും പബ്ലിക് എക്സാമിന്...ഈ ഓര്‍ഗാനിക്ക് കെമിസ്ട്രി ഒക്കെ വലിയ പാടാ.....!! അവിടത്തെ ഓര്‍മ്മകളില്‍ കെമിസ്ട്രി ലാബില്‍ എന്തൊക്കെയോ കരിയുന്ന ഗന്ധം, മിനുസമാല്ലാത്ത പുത്തന്‍ ബോര്‍ഡില്‍ ചോക്കുകള്‍ ഉരയുന്ന ശബ്ദം....

കൌമാരത്തില്‍ നിന്നും ക്ഷുഭിത യവ്വനത്തിലേക്ക്...മലപ്പുറം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എത്തിപ്പെട്ടത് പ്ലസ്‌ ടു മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചിട്ട് വേറെ ആരും മെരിറ്റില്‍ സീറ്റ്‌ തരാത്തത് കൊണ്ട് തന്നെയാണ്...!! റാഗിംഗ്, ഇലക്ഷന്‍, മാഗസിന്‍, പ്രണയം, സൗഹൃദം, ആര്‍ട്സ് ഡേ, സ്പോര്‍ട്സ് ഡേ, പ്രൊജക്റ്റ്‌, ടൂര്‍, അങ്ങനെ ഓരോ ദിനങ്ങളും ആഘോഷമാക്കിയ കാലം...എന്‍റെ ഏറ്റവും പ്രിയപ്പെട്ട പഠന കാലവും അതായിരുന്നു...അവിടത്തെ ഓര്‍മ്മകള്‍ക്ക് ബിംബിസ് ബേക്കറിയിലെ മുട്ട പഫ്സിന്റെ ഗന്ധം, ആരോ ബെഞ്ചില്‍ കൊട്ടി പാടുന്നതിന്റെ ശബ്ദം...!!

Thursday, June 6, 2013

ഫ്രഞ്ച് പുരാണം..

വീട്ടിലെ അടുക്കളയില്‍ പോലും ഞാന്‍ കയറുന്നത് അപൂര്‍വ്വമായിരുന്നു...അമ്മ തരുന്നതെന്തും കഴിച്ചു പറ്റിയാല്‍ കുറ്റവും പറഞ്ഞു ഞാന്‍ പോവുമായിരുന്നു...പക്ഷെ എല്ലാം തിരിഞ്ഞു മറിഞ്ഞു..ജോലി കിട്ടി ഒരിക്കല്‍ പൂനെയില്‍ എത്തി..അന്നത്തെ ശമ്പളം വച്ച് എന്നും പുറത്തുനിന്നു കഴിക്കുക എന്നത് പ്രയാസമായി..പോരാത്തതിന് ഒന്നും രുചി പിടിക്കുന്നും ഇല്ല...

ആദ്യം ഞാന്‍ താമസിച്ചത് രഞ്ജിത്ത് എന്ന സുഹൃത്തിന്റെ കൂടെ.. വീട്ടില്‍ ഒരു സ്റ്റവ്‌ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല..എന്തായാലും പാചകം ചെയ്യാം എന്ന തീരുമാനത്തോടെ ഞങ്ങള്‍ അത് ഉപയോഗിച്ച് തുടങ്ങി..എന്‍റെ ഭീകരമായ പാചകം കാരണമാണോ എന്തോ രഞ്ജിത്ത് അവിടെ നിന്നും ട്രാന്‍സ്ഫര്‍ മേടിച്ചു പോയി...!!

പിന്നെയാണ് ഞാന്‍ എന്‍റെ ഏറ്റവും നല്ല ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെ താമസം മാറുന്നത്, അവിടെ വച്ച് പരിചയപ്പെട്ട അച്ചായന്‍ എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്ന ആല്‍ഡസ് എന്നെ അവരുടെ റൂമിലേക്ക്‌ ക്ഷണിച്ചു...അവിടെ രാജീവും, ദേവനും, ജയറാമും ഉണ്ടായിരുന്നു..പിന്നീട് ദിപ്ജോ എന്ന ഒരു കൂട്ടുകാരനും അവിടെയെത്തി..

വെജിറ്റെറിയന്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ദേവനാണ് മിടുക്ക്...ജയറാമിന് അങ്ങനെ ഒരു വക ഭേദമില്ല...എന്തെങ്കിലും വാരിയിട്ടു അവസാനം ഒരു രുചികരമായ ഭക്ഷണം ഉണ്ടാക്കാന്‍ അച്ചായനും, പക്ഷെ അവസാനം കൂട്ടുകളും അളവുകളും ചോദിക്കരുത് എന്ന് മാത്രം.. പാത്രം കഴുകാന്‍ രാജീവ്‌.., പുതിയ ആളുകളുടെ വരവിനനുസരിച്ച്‌ പാത്രം കഴുകല്‍ ജോലി പുതിയ ആളുകള്‍ ഏറ്റെടുത്തു, ആദ്യം ഞാന്‍ പിന്നെ ദിപ്ജോ..

പാചകം എന്ന കല ഇഷ്ടപെടാന്‍ തുടങ്ങിയത് കാരണം എനിക്ക് പ്രമോഷന്‍ കിട്ടി...പതുക്കെ ദേവന്റെയും ജയറാമിന്റെയും അച്ചായന്റെയും കൂടെ നിന്നു ഞാന്‍ പണി പഠിച്ചു..പിന്നീട് ഞാന്‍ ദേഹണ്ണം ഏറ്റെടുത്തു...അതങ്ങനെ മോശമില്ലാതെ പോയി..

ഒരു ദിവസം സാമ്പാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ച ദിവസം, പതിവ് പോലെ രാജീവും ദിപ്ജോയും കഴുകി തന്ന പത്രങ്ങള്‍ എടുത്തു ഞാന്‍ പണിപ്പുരയിലേക്ക് കടന്നു...കഷ്ണങ്ങള്‍ അരിയുന്നതിനു ഇടയില്‍ കണിശക്കാരനായ ജയറാമിന്റെ നിര്‍ദേശങ്ങള്‍..., ഉള്ളിക്ക് അര സെന്റിമീറ്റര്‍ വീതിയെ പാടുള്ളൂ, തക്കാളി അങ്ങനെ അരിയാന്‍ പാടില്ലാ, എന്ന് തുടങ്ങി അത് നിലക്കാതെ പ്രവഹിച്ചു...

അതൊന്നും വകവയ്ക്കാതെ പതിവ് രീതിയില്‍ തന്നെ ഞാന്‍ പാചകം തുടങ്ങി..ഫ്ലാറ്റിലെ ടി വിയിലും മറ്റുള്ളവരുടെ ചര്‍ച്ചയിലും ഇടയ്ക്കു ശ്രദ്ധ ഉടക്കിക്കൊണ്ടേ ഇരുന്നു...സാമ്പാര്‍ അവസാന പരുവമായപ്പോള്‍ മസാലയിട്ട് ഇളക്കി ഞാനും അവരുടെ കൂടെ കൂടി..സാമ്പാര്‍ തിളച്ചിട്ടും പതിവ് മണം വരുന്നില്ല...എന്‍റെ മൂക്കിന്റെ പ്രശ്നമാണോ എന്നറിയാന്‍ ഞാന്‍ അച്ചായനെ മണക്കാന്‍ കൂട്ട് വിളിച്ചു...അവനും പറഞ്ഞു, മണം വരുന്നില്ല...മസാല കുറഞ്ഞതാവാം എന്ന് കരുതി ഞാന്‍ വീണ്ടും മസാല ചേര്‍ക്കാന്‍ നേരത്ത് അച്ചായന്‍ എന്നെ തടഞ്ഞു ആ മസാല പാക്കറ്റ് മേടിച്ചു നോക്കി...!!

പണി പാളി...!! ഇത്രേം നേരം ഞാന്‍ സാമ്പാര്‍ മസാലയാണ് എന്ന് കരുതി ഇട്ടതു ഇറച്ചി മാസലയായിരുന്നു...പിന്നെ അവിടെ പൂരമായിരുന്നു...കൊടുങ്ങലൂര്‍ ഭരണി തന്നെ...!!ചുക്കാന്‍ പിടിച്ചത് ജയറാം തന്നെ...അത് നിലച്ചത് ഭക്ഷണം വിളംബിയത്തിനു ശേഷമായിരുന്നു...ആദ്യത്തെ ഉരുള കഴിച്ച ഉടനെ എല്ലാരും കൊള്ളാം എന്ന് പറഞ്ഞു, സാമ്പാര്‍ കിട്ടിയില്ലെങ്കിലും കിട്ടിയ കറി സൂപ്പര്‍..,..!! അന്ന് മുതല്‍ ഞങ്ങള്‍ അതിനെ ഫ്രഞ്ച് സാമ്പാര്‍ എന്ന് വിളിക്കാന്‍ തുടങ്ങി...!!

പിന്നീടുള്ള ബാംഗ്ലൂര്‍ വാസത്തിലും ഇടയ്ക്കുണ്ടായ കോയമ്പത്തൂര്‍ വാസത്തിലും ഇടയ്ക്കു ഞാന്‍ എന്‍റെ ഫ്രഞ്ച് കറി ഉണ്ടാക്കിയിരുന്നു..ഇന്ന് ഫ്രഞ്ച് മതി എന്ന് പറഞ്ഞിരുന്ന സഹാവാസികളും കൂടെ ഉണ്ടായിരുന്നു...!! ചുരുക്കി പറഞ്ഞാല്‍ ഫ്രഞ്ച് ഒരു ഒന്നൊന്നര സംഭവമായിരുന്നു...!!

പാചകത്തിന്റെ ആദ്യാക്ഷരം അറിയാത്ത എന്നെ ജീവിച്ചു പോവാനുള്ള ദേഹണ്ണം പഠിപ്പിച്ച ജയറാമിനും ദേവനും അച്ചായനും, ഇടയ്ക്കു പാചക വിദ്യകള്‍ പറഞ്ഞു തരാറുള്ള അമ്മയ്ക്കും വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...!!

#വയറാണ് മനസ്സിലേക്കുള്ള എളുപ്പവഴി...!!

Wednesday, June 5, 2013

ചീറ്റി പോയ പ്രതികാരം..

ഇളയൂര്‍ സമരണകള്‍ പൊടി തട്ടി പുറത്തു വന്നു കൊണ്ടിരിക്കുന്നു..
അന്ന് ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം..പാംസ് എന്നും കൊട്ടുപറ്റ എന്നും പേരുള്ള അമ്മാവന്മാരുടെ വീടുകളിലും പുളിയക്കോട് എന്ന അയല്പക്കത്തിലും മാത്രം ടി വി ഉണ്ടായിരുന്ന കാലം..അവിടങ്ങളില്‍ എല്ലാം ടി വി ക്ക് മുന്‍പില്‍ ഞായറാഴ്ചകളില്‍ ആ നാട്ടുകാര്‍ നിറഞ്ഞു...അമ്മാവന്മാരുടെ വീടുകളില്‍ വി ഐ പി ഇടങ്ങളില്‍ തന്നെ ഞാനും ഉണ്ടായിരുന്നു, പക്ഷെ പുളിയക്കൊടില്‍ സമയത്തെത്തിയില്ലെങ്കില്‍ പിന്നെ എനിക്ക് ജനലില്‍ തൂങ്ങി മഹത്തായ ദൂരദര്‍ശന്‍ പരിപാടികള്‍ കാണേണ്ടി വന്നു...പ്രതികരണം അടക്കം...!!!

അതിനിടയില്‍ ആണ് ചോലക്കല്‍ എന്ന ഞങ്ങളുടെ വീട്ടില്‍ അച്ഛന്‍ ഗള്‍ഫില്‍ നിന്നു പതിനാല് ഇഞ്ചിന്റെ വീടിയോക്കോണ്‍ കൊണ്ട് വരുന്നത്..ഇരുപതു അടി നീളമുള്ള ആന്റിന കുന്നുമ്പുറത്തെ പുളിയുടെ മുകളില്‍ ചേര്‍ത്ത് കെട്ടി ഞങ്ങളും ദൂരദര്‍ശനെ വീട്ടില്‍ എത്തിച്ചു..എന്‍റെ വീട്ടിലും അത് കാണാന്‍ ആളുകള്‍ നിറഞ്ഞു..ഞായറാഴ്ച സിനിമകളും ശക്തിമാനും ടെന്‍വര്‍ ദ ലാസ്റ്റ് ഡിനോസറും ഓം നമശിവായയും ജയ് ഹനുമാനും എല്ലാം വീട്ടില്‍ ഉത്സവ പ്രതീതി ജനിപ്പിച്ചു...

അതേ കാലഘട്ടത്തില്‍ ആണ് എന്നില്‍ ആദ്യമായി പ്രണയവും പൂവിട്ടത്..വണ്‍വേ തന്നെ..!! ക്ലാസ്സിലെ ഒരു കറുത്ത സുന്ദരിയോട്‌.., ഒരു വൃത്തികെട്ട നേരത്ത് ഞാന്‍ അറിഞ്ഞു അവള്‍ സ്നേഹിക്കുന്നത് എന്‍റെ നാട്ടുകാരനായ മറ്റൊരു പയ്യനോടാണ് എന്ന്...അവനാണെങ്കില്‍ എന്നും ടി വി കാണാന്‍ എന്‍റെ വീട്ടിലും വരും...

എന്‍റെ ഉള്ളിലെ വില്ലന്‍ സടകുടഞ്ഞു എഴുനേറ്റു...ആദ്യം അവളുടെ സഹോദരനെ വച്ച് ആ പ്രേമം തകര്‍ക്കാന്‍ ശ്രമിച്ചു...നടന്നില്ല എന്ന് മാത്രമല്ല അവള് പിന്നെ എന്‍റെ മുഖത്ത് പോലും നോക്കാതെയായി...അതിനിടെ എന്‍റെ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞു, റിമോട്ട് ഉപയോഗിക്കുമ്പോള്‍ അതിലെ വികിരണങ്ങള്‍ കാന്‍സര്‍ രോഗം ഉണ്ടാക്കും എന്ന്...അത് എനിക്കൊരു പുതിയ അറിവായിരുന്നു...!!

ഐഡിയ..!! മനസ്സില്‍ ബള്‍ബ്‌ കത്തി...അന്നുമുതല്‍ എന്നും അവളുടെ കാമുകന്‍ എന്‍റെ വീട്ടില്‍ ടി വി കാണാന്‍ വന്ന എല്ലാ ദിവസവും ഞാന്‍ അവന്റെ പുറകില്‍ ഇരുന്നു...എന്‍റെ നിയന്ദ്രണത്തില്‍ ആയിരുന്നു റിമോട്ട്, ദൂരദര്‍ശന്‍ മാത്രം ഉള്ള അക്കാലത്തു റിമോട്ടിന് വലിയ റോള്‍ ഇല്ലെങ്കിലും ...

പുറകില്‍ ഇരുന്നു അവന്റെ തലക്കടുത്തു വച്ച് ഞാന്‍ റിമോട്ടില്‍ ഞെക്കി കൊണ്ടിരുന്നു...വരുന്നെങ്കില്‍ ബ്രെയിന്‍ കാന്‍സര്‍ തന്നെ വന്നോട്ടെ...!! ചെറു പ്രായത്തിലെ ദുഷ്ട മനസ്സിന് എന്നും നിഷ്കളങ്കതയുടെ നിറവും ഗുണമാണ്...അതുകൊണ്ട് തന്നെ ഇന്നും അയാള്‍ കാന്‍സര്‍ പോയിട്ട് ഒരു ജലദോഷ പനി പോലും ഇല്ലാതെ ജീവിക്കുന്നു...!!

മനസ്സില്‍ ഇന്നും അതോര്‍ക്കുമ്പോള്‍ ഒരു പരസ്യം ഓര്‍മ്മ വരും, ബ്രിട്ടാനിയ അവതരിപ്പിക്കുന്നു ജയ് ഹനുമാന്‍, ടിന്‍ ടിന്റി ടിംഗ്..."മംഗലമീ ജന്മം..മംഗളം..."

പിന്‍കുറിപ്പ്: എന്‍റെ ആറാം ക്ലാസ്സിലെ കാമുകിയും അവളുടെ കാമുകനും ഇപ്പൊ സുഗമായി കല്യാണം കഴിച്ചു ജീവിക്കുന്നു..വേറെ വേറെ ആളുകളെയാണ് എന്ന് മാത്രം....ഞാന്‍ ഇത് വരെ കെട്ടിയിട്ടും ഇല്ല...!!

Monday, June 3, 2013

എന്‍റെ കുന്നുംപുറം...

ശനിയാഴ്ച ഞാന്‍ അമ്മയുടെ കൂടെ ആയിരുന്നു...അമ്മയുടെ വീട്ടിലെ വിശേഷങ്ങള്‍ ഒന്നൊന്നായി പറഞ്ഞു...ആ രാത്രി എനിക്ക് ഓര്‍മ്മകളുടെതായി...

ഇളയൂര്‍ എന്ന മലപ്പുറത്തെ ഒരു ഗ്രാമം..ഞാന്‍ എന്‍റെ ബാല്യം ചിലവിട്ടത് അവിടെയായിരുന്നു..ഒരുപ്പാട്‌ കാരണങ്ങള്‍ കൊണ്ട് എനിക്ക് ഓര്‍ക്കാന്‍ പോലും ആഗ്രഹമില്ലാത്ത ആ കാലം...എന്‍റെ ഓര്‍മ്മകളില്‍ ഒരല്‍പ്പമെങ്കിലും ആ നാടിനോടും കാലത്തോടും സ്നേഹം ബാക്കി ഉള്ളത് അവിടുത്തെ ഞങ്ങളുടെ വീടിനു ചുറ്റും ഉണ്ടായിരുന്ന പച്ചപ്പ്‌ നിറഞ്ഞ ചുറ്റുപാടുകള്‍ കൊണ്ടായിരുന്നു..

പഴയ, അത്ര വലുതല്ലാത്ത തറവാട് വീട്, കുന്നുംപുറം എന്ന് ഞങ്ങള്‍ വിളിക്കുന്ന പറമ്പ്, ഒരു ചെറിയ ആല (പശു തൊഴുത്ത്), ഒരു ചോല, കാവുകള്‍..., കുറച്ചു റബ്ബര്‍ തോട്ടം...ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കുന്നുംപുറം എന്ന പറമ്പ് തന്നെ ആയിരുന്നു...നിറയെ കവുങ്ങും തെങ്ങും മാവും തേക്കും ഉള്ള ഒരു പറമ്പ്...നാടനും, ഒളോറും, സേലനും, മൂവാണ്ടനും, കൊ/ഗോ മാവും ഞങ്ങളുടെ അവധിക്കാലങ്ങളില്‍ മധുരമൂറുന്ന മാമ്പഴങ്ങള്‍ ചുരത്തി..

മന്ദാരവും, കൂവളവും, തെച്ചിയും, തുളസിയും, പാലയും പലയിടത്തായി വളര്‍ന്നു...തൊട്ടാവാടികള്‍ ഇടം നോക്കാതെ തളിര്‍ത്തു...അവറ്റകളെ തൊട്ടു വാടിക്കാന്‍ ഞാന്‍ ഒട്ടും മടി കാണിച്ചുമില്ല...വേനല്‍ക്കാലത്ത് ഇലപൊഴിച്ച തേക്കിന്റെ താഴെ നടക്കുമ്പോള്‍ തേക്കിലകള്‍ പൊടിയുന്ന ശബ്ദം...പച്ച മാങ്ങയും വാളന്‍പുളികളും രസനയെ ഉത്തേജിപ്പിച്ച കാലം...

ചോലയില്‍ നിന്നു വെള്ളം പമ്പ് ചെയ്തു തെങ്ങുകള്‍ നനച്ചപ്പോള്‍ കൂടെ കുളിച്ച നാളുകള്‍....., അന്നൊക്കെ ക്രിക്കറ്റ്‌ കളിയും ഇതേ പറമ്പില്‍ തന്നെ ആയിരുന്നു..ഇടയ്ക്കു വിശന്നാല്‍,അവിടത്തെ തന്നെ പൂള (കപ്പ) യും ചക്കര കിഴങ്ങും തോരന്നു കഴിച്ചിരുന്നു....

അമ്മ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അമ്മാവന്മാരുടെയും വലിയമ്മമാരുടെയും സ്ഥലത്തെ മരങ്ങളെല്ലാം മുറിച്ചു മാറി, ജെ സി ബി തുമ്പികൈ കൊണ്ട് അവിടം റബ്ബര്‍ വയ്ക്കാന്‍ പാകത്തിനാകി എന്ന്...

മറ്റെല്ലാം ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ മാത്രമായി ഇന്ന്...മാവും തെങ്ങും ഒന്നും തന്നെ ഇന്നില്ല...എല്ലാം മുറിച്ചു മാറ്റി, അവിടെ റബ്ബര്‍ നടാന്‍ പോവുന്നു എന്ന് അമ്മ പറഞ്ഞപ്പോള്‍ ശെരിക്കും സങ്കടമായി...അമ്മക്ക് മാത്രമായി ഉള്ള പതിനൊന്നു സെനറ്റ്‌ ഒഴികെ മറ്റെല്ലാ സ്ഥലത്തും റബ്ബര്‍ വരുന്നു...അതിനായി ഇത്രയും കാലം അടക്കയും മാങ്ങയും തേങ്ങയും ചക്കയുമെല്ലാം നല്‍കിയ മരങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു...അഞ്ചാറ് കൊല്ലം കഴിയുമ്പോ ആ റബ്ബര്‍ മരങ്ങള്‍ പാല്‍ ചുരത്തും..അന്ന് റബ്ബറിന് വിലയുണ്ടെങ്കില്‍ ആ പാലിന്‍റെ ഉടമകള്‍ സമ്പന്നരാവും...ഗൃഹാതുരത മനസ്സില്‍ കൊണ്ട് നടക്കുന്ന നീ വിഡ്ഢി...അല്ലെങ്കില്‍ റബ്ബര്‍ നടാന്‍ മാത്രം സ്ഥലമില്ലാത്ത നീ ഇപ്പോള്‍ ചൊരുക്ക് തീര്‍ക്കുന്നതും ആവാം...

ഞാന്‍ ഇത് അറിയാന്‍ ഒരല്‍പം വൈകി എന്ന് തോന്നുന്നു..ഇല്ലെങ്കില്‍ അവസാനമായി അതേ രൂപത്തില്‍ കുന്നുംപുറം എനിക്ക് ഒന്നുകൂടെ കാണാമായിരുന്നു, പറ്റിയിരുന്നെങ്കില്‍ ക്യാമറയില്‍ അവസാനത്തെ ഓര്‍മ്മകള്‍ എടുത്തു വയ്ക്കാമായിരുന്നു...വല്ലാത്ത ഒരു നഷ്ടബോധം...അവിടം കാണിക്കാം എന്ന് ഞാന്‍ പറഞ്ഞ സുഹൃത്തുക്കളോട് മാപ്പ്...!!

#ഇളയൂര്‍ സമരണകള്‍ പൊടി തട്ടാന്‍ സമയമായി...അത് വരും പോസ്റ്റുകളില്‍ ആവാം...