Sunday, December 27, 2015

ചാര്‍ളി

ചാര്‍ളി ഒരു നൂലില്ലാ പട്ടമാണ്. അവന്‍ ഒരു നാട്ടില്‍ നിന്ന് പലനാട്ടിലേക്കും ഒരു മനസ്സില്‍ നിന്ന് പല മനസ്സുകളിലേക്കും, തൊട്ട് തലോടി അറിഞ്ഞ് ആസ്വദിച്ച് സഞ്ചാരം തുടരുന്നു. ചിന്തിക്കുന്ന, ചിന്തിപ്പിക്കുന്ന ചാര്‍ളി. വാക്കുകളില്‍ മാസ്മരികതയും ആകര്‍ഷണവും തത്വവും നിറച്ചു വച്ച്, ജീവിതത്തിനോട് കൊതി കൂട്ടുന്ന ചാര്‍ളി. എടുപ്പിലും നടപ്പിലും ചിരിയിലും ചിന്തയിലും കണ്ടു പരിചയിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നനായ ചാര്‍ളി. തന്‍റെ മരണമറിഞ്ഞ് ഒരുനോക്ക് കാണുവാന്‍ വരുന്ന സ്നേഹങ്ങളെ കാണാതെയും അറിയാതെയും അനുഭവിക്കാതെയും പോവാതിരിക്കാന്‍ സ്വയം ചരമ പരസ്യം കൊടുത്ത് പിറന്ന നാളില്‍ തന്നെ  അവ നേടിയെടുക്കുന്ന ചാര്‍ളി.

സിനിമ തുടങ്ങി അഞ്ചു മിനിട്ടിനുള്ളില്‍ തന്നെ എന്‍റെ കണ്ണില്‍ വിസ്മയം തീര്‍ത്തത് പക്ഷെ ചാര്‍ളി അല്ല. ജയശ്രീ എന്നാ കലാ സംവിധായികയാണ്. ചാര്‍ളിയുടെ ആ മുറിയില്‍ തുടങ്ങിയ വിസ്മയം ക്ലൈമാക്സ്‌ വരെ നീണ്ടു. ജയശ്രീക്ക് ഒരു ബിഗ്‌ സല്യൂട്ട്. ഉണ്ണിക്കും മാര്‍ട്ടിന്‍ പ്രക്കാട്ടിനും അഭിമാനിക്കാവുന്ന ഒരു സൃഷ്ടി തന്നെ ആണ് ചാര്‍ളി. പതിവ് പോലെ ജോമോന്‍ ടി ജോണ്‍ കാഴ്ചയുടെ ഒരു സദ്യ തന്നെ ഒരുക്കി. ഗോപിസുന്ദറും പതിവ് തെറ്റിച്ചില്ല. അഭിനയിച്ചു മലമറിക്കാന്‍ ഒന്നും ഇല്ലെങ്കിലും ഡിക്യു അല്ലാതെ മറ്റൊരാളെ ചാര്‍ളി ആയി സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോള്‍ എനിക്ക് പറ്റുന്നില്ല. ഒട്ടനേകം കഥാപാത്രങ്ങള്‍ വന്നു പോവുന്ന ചാര്‍ളിയുടെ ജീവിതത്തില്‍ പാര്‍വതിയും നെടുമുടിയും സൗബിനും തങ്ങളുടെ മുദ്ര പതിപ്പിചിരിക്കുന്നു.

ജീവിതം കാണിച്ചു തന്ന് വല്ലാതെ കൊതിപ്പിച്ചത് കൊണ്ടാണോ, ചാര്‍ളിയുടെ ഊരുതെണ്ടി ജീവിതം കുറച്ചൊക്കെ ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ ഈ സിനിമയില്‍ വലിയ കുറവുകളൊന്നും എനിക്ക് തോന്നിയില്ല. അത്രയേറെ എന്നെ ഭ്രമിപ്പിച്ചു കളഞ്ഞു ചാര്‍ളി. സിനിമക്ക് മാര്‍ക്കിടാം പക്ഷെ ജീവിതത്തിനു മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല.

1 comment:

Shruthi said...

Kandu.. Nalla cinema. Climax was a stereotype. One all of us would love to have.