Saturday, March 17, 2018

പൂമരം

പൂമരം പൂത്തുലഞ്ഞു, കലയുടെ വേദികളില്‍... പാട്ടായും, നൃത്തമായും, അഭിനയമായും, അനുകരണമായും...!!
ഇതൊരു സിനിമയായി എനിക്ക് തോന്നിയില്ല, ഒരു യൂണിവേര്‍‌സിറ്റി കലാമേളയിലൂടെ ഉള്ള ഒരു സഞ്ചാരമായിരുന്നു എനിക്ക് ആ രണ്ടര മണിക്കൂര്‍. തിരക്കഥക്ക് പ്രാധാന്യമില്ലാത്ത, അങ്ങനെയൊന്ന് ഇല്ലെന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു "സിനിമ". ഒരുപക്ഷെ എബ്രിദ് ഷൈന്‍ എന്നാ സംവിധായകന് ഒരു യൂണിവേഴ്സിറ്റി ചെയര്‍മാന്‍റെ റോള്‍ ആയിരുന്നിരിക്കണം ഈ പടത്തില്‍.
ഇതില്‍ അഭിനയിച്ച ആരെയും ഞാന്‍ കണ്ടില്ല. ഒരുപാടുപേര്‍ ഒരു കലാമേളയില്‍ പങ്കെടുത്തു. അവരുടെ കഴിവുകള്‍ പുറത്തെടുത്ത ആ മേളയിലൂടെ ക്യാമറ ചലിക്കുകയായിരുന്നു ജ്ഞാനം എന്ന കാമറമേന്‍. അല്ലെങ്കില്‍ മേളക്കപ്പുറം...!!
കാളിദാസന്‍ എന്നാ താരപുത്രന് മറ്റൊരാള്‍ക്ക്‌ അനുകരികാന്‍ കഴിയാത്ത പോലുള്ള വേഷം കിട്ടി, താരപുത്രനായത് കൊണ്ട് തന്നെ കിട്ടാവുന്ന ഇന്റ്രോ, ബിജിയെം ഇതൊന്നും "സിനിമ"യില്‍ ഇല്ലാത്തത് സംവിധായകന് പ്രശംസ നേടിക്കൊടുക്കും. കാളിദാസന്‍ എന്ന കണ്ണന് പാസ്‌ മാര്‍ക്ക്.
പേരറിഞ്ഞതും പേരറിയാത്തതുമായി ഒരുപാടുപേര്‍ ക്യാമറക്കുമുന്‍പില്‍ വന്നു പോയി. എന്നെ ഏറ്റവും തൃപ്ത്തിപ്പെടുത്തിയത് മൂന്ന് പേര്‍ ആണ്. മീനക്ഷിയെന്ന കഥാപാത്രവും, ഗിറ്റാര്‍ വായിച്ച മഹാരാജാസിലെ പയ്യനും പിന്നെ,....
എബ്രിദ് മുന്പുചെയ്ത ബിജുവിലെ ഒരൊറ്റ സീനില്‍ കയ്യടി വാങ്ങിയ സുരാജിനെപ്പോലെ, ചെറിയ വേഷത്തില്‍ എത്തിയ ജോജുവും തന്നിലെ നടനെ പുറത്തിട്ടിട്ടു.
കല്ലുകടിയായി നിന്നത് പലപ്പോഴായി ഒരു ക്ലാസ് എടുക്കുന്ന രീതിയില്‍ തുടര്‍ന്ന ചില സംസാരങ്ങള്‍ ആയിരുന്നു. ഇടവിട്ട്‌ പൊഴിഞ്ഞു വീണ കവിതകള്‍ കാരണം എനിക്കാകുറവുകള്‍ ക്ഷമിച്ചു കൊടുക്കേണ്ടി വന്നു.
മുന്‍പ് എപ്പോഴെങ്കിലും ഏതെങ്കിലും കലോത്സവ വേദികളില്‍ നിങ്ങള്‍ എത്തിയിരുന്നെങ്കില്‍, ഇല്ലങ്കില്‍ കലോത്സവങ്ങള്‍ നിങ്ങള്ക്ക് എന്തെങ്കിലും സന്തോഷം തന്നിരുന്നുവെങ്കില്‍ ഈ "സിനിമ" കാണണം. ഓര്‍മ്മകള്‍ക്ക് വെള്ളമൊഴിച്ച് അതില്‍ പൂവുകള്‍ വിരിയുന്നത് കാണാം..!!
പക്ഷം പിടിച്ചു "സിനിമ" ചെയ്തില്ലെങ്കിലും എന്തുകൊണ്ടോ ഞാന്‍ എപ്പോഴും മഹാരാജാസിന്റെ കൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ഇംഗ്ലീഷ് കലക്കിയല്ലാതെ സംസാരിക്കാത്ത സാമ്പത്തിക ദൃഢതയുള്ള സെന്റ്‌.ട്രീസസിന്റെ കൂടെ സഞ്ചരിക്കാന്‍ എന്തുകൊണ്ടോ എനിക്കായില്ല. അതിനപ്പുറം പച്ചമനുഷ്യര്‍ അണിനിരന്ന മഹാരാജാസിനെ തന്നെയാണ് എനിക്കിഷ്ടം.
ഒടുവിലായി, ക്ലൈമാക്സ്‌ സുന്ദരമാക്കിയ ആ കലാ സംവിധായകന് നൂറു നൂറു നമസ്കാരം...!!!

No comments: