Sunday, August 6, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം രണ്ട്

ചെറിയച്ഛനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ട് പോയത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു മെഡിക്കല്‍ കോളേജ് കയറുന്നത്. വഴി നീളെ നിലത്തും കട്ടിലിലും പലവ്യാധി ചിക്ത്സ തേടുന്ന രോഗികള്‍. പല കാഴ്ചകളും നിറമില്ലാത്ത ജീവിതങ്ങളുടെതായിരുന്നു. ചുമയുടെയും ഞരക്കങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും അന്തരീക്ഷമാകെ ബഹളമയം. ചോരയുടെയും പുണ്ണിന്‍റെയും തുന്നിക്കെട്ടലുകളുടെയും കാഴ്ച്ചകള്‍. ഡെറ്റോളോ ഫെനോയിലോ കൊണ്ട് തൂത്ത നിലത്തെ രൂക്ഷ ഗന്ധത്തിനുമപ്പുറം മറ്റു പല ദുര്‍ഗന്ധങ്ങളും എന്നെ അസ്വസ്ഥനാക്കി.
ചെറിയച്ഛന്‍റെ കഴുത്തിലെ ശസ്ത്രക്രിയ കഴിഞ്ഞ് ഞങ്ങള്‍ വീടിലെത്തി. രണ്ടു മുറികള്‍ ഉണ്ടായിരുന്ന ആ വാടക വീട്ടിലെ എന്‍റെ മുറി അന്ന് മുതല്‍ എനിക്ക് നഷ്ടമായി. കുടുംബക്കാരും പരിചയക്കാരും മറവിയുടെ അതിരുകള്‍ക്ക് അപ്പുറം മാറ്റി നിര്‍ത്തിയ ചെറിയച്ഛന്‍റെ ശബ്ദമില്ലാത്ത ജീവന്‍ കാണാന്‍ പലരും ഓര്‍മ്മകളുടെ അതിരുകടന്നു വന്നു ആ മുറിയിലേക്ക്.
ചിലരുടെ മുഖത്ത് നിന്നും വീണ സഹതാപത്തില്‍ ആ മുറിയും, ചിലപ്പോഴൊക്കെ ആ വീട് മുഴുക്കനെയും തിങ്ങി വിങ്ങി. ചിലരെങ്കിലും, എഴുതാതെ എഴുതി വച്ച വ്യവസ്ഥാപിത സാമുഹിക പഥത്തില്‍ നിന്നും വ്യതിചലിച്ചു പോയ ജീവിതത്തോടുള്ള പുച്ഛവും അവിടെ വരി വിതറി.
ചെറിയച്ഛന്‍റെ കഴുത്തിലെ ആ ഉപകരണം ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാന്‍ എല്ലാവര്‍ക്കും അറപ്പായിരുന്നു. കഫം കയറി കടുത്ത ദുര്‍ഘന്ധം വമിചിരുന്ന ആ ഉപകരണത്തിലെ കുഴല്‍ എടുത്ത് അതിനുള്ളില്‍ ഈളിക്കിലോ മറ്റോ ഇട്ടു നന്നായി വെള്ളത്തില്‍ കഴുകി എടുക്കാന്‍ ഉള്ള കര്‍ത്തവ്യം ഞാന്‍ സ്വമേധയാ ഏറ്റെടുത്തു.
ഉയരം കുറഞ്ഞ ആ മുറിയുടെ തട്ടില്‍ നോക്കി ഒരക്ഷരം പോലും ഉരിയാടാതെ ചെറിയച്ഛന്‍ കിടന്നു. പലര്‍ക്കും കാഴ്ച്ചവസ്തുവായി. മുന്‍പ് പലപ്പോഴും അച്ഛമ്മയുടെ മുന്‍പില്‍ കോപം പൂണ്ട് ജ്വലിച്ചു നിന്ന മനുഷ്യന്‍ പെട്ടന്ന് എന്‍റെ പോലും വാക്കുകള്‍ക്ക് വിധേയനായി.
അവധിക്കാലം കഴിഞ്ഞു, എനിക്കും ക്ലാസ്സ്‌ തുടങ്ങി. പകല്‍ വീട്ടില്‍ ആളില്ലാത്ത അവസ്ഥയായി. ഒരു ഹോം നേഴ്സിനെ താങ്ങാന്‍ പറ്റുന്ന സാമ്പത്തിക സ്ഥിതി ഇതുവരെ കൈവരിച്ചിട്ടില്ല. ഒരിക്കലും സ്നേഹമോ സഹതാപമോ തോന്നാന്‍ പാകത്തിന് ചെറിയച്ഛനോട് അച്ഛനും അച്ഛമ്മക്കും ഒഴികെ ഞങ്ങള്‍ക്കാര്‍ക്കും ഒരു ബന്ധം തോന്നിയില്ല എന്നതും സത്യം. തല്‍ക്കാലം താമരശ്ശേരിയില്‍ ഉള്ള ഒരു  ക്രൈസ്തവ ആതുര ഭവനത്തിലേക്ക്‌ ചെറിയച്ഛനെ മാറ്റാം എന്ന് തീരുമാനിച്ചു. അങ്ങോട്ടുള്ള യാത്രക്ക് മുന്‍പ് ഏതോ ബന്ധുക്കളുടെ അന്വേഷണത്തില്‍ ചെറിയച്ഛന് തമിഴ്നാട്ടില്‍ എവിടെയോ ഒരു കുടുംബം ഉണ്ട് എന്നറിഞ്ഞു. ഭാര്യയും മക്കളും ഉണ്ടത്രെ. അന്വേഷിക്കാന്‍ ഞങ്ങളാരും മെനക്കെട്ടില്ല. ഒരുപക്ഷെ കൂടുതല്‍ മെനക്കേടായാലോ..!!
അധികം വൈകാതെ ചെറിയച്ഛനെ കൊണ്ട് ഞങ്ങള്‍ താമരശ്ശേരിയിലേക്ക് പോയി. പത്തു മുപ്പതു കാന്‍സര്‍ രോഗികള്‍ പാര്‍ക്കുന്ന സ്ഥലം. എല്ലാവര്‍ക്കും നല്ല പരിചരണം കിട്ടുന്നു. ചികിത്സയും പ്രാര്‍ത്ഥനയും സേവനവും നിറഞ്ഞ അന്തരീക്ഷം. കര്‍ത്താവിന്‍റെ മണവാട്ടിമാര്‍ ശരിക്കും മാലാഖമാര്‍ ആയി കുടികൊള്ളുന്ന ഇടം. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് സ്വയം രോഗിയാണെന്ന ചിന്തകള്‍ക്ക് കതകു പൂട്ടി സേവങ്ങളില്‍ മനസര്‍പ്പിക്കുന്ന മറ്റു അന്തേവാസികള്‍.
സുരക്ഷിതമായ, ഒരുപക്ഷെ ഈ കേരള ഭൂപടത്തില്‍ ചെറിയച്ഛന് ഏറ്റവും ചേരുന്ന ഇടത്തില്‍ ചെറിയച്ഛനെ എത്തിച്ച സമാധാനത്തില്‍ ഞങ്ങള്‍ പടിയിറങ്ങി. ഞങ്ങളുടെ തിരിഞ്ഞു നടത്തത്തിനിടയില്‍ ചെറിയച്ഛന്‍റെ കണ്ണില്‍ നനവ്‌ പടര്‍ന്നിരുന്നോ?? അറിയില്ല, ഞാന്‍ അന്ന് തിരിഞ്ഞു നോക്കിയതേ ഇല്ല...!!
(തുടരും)

No comments: