Saturday, August 5, 2017

ഉണ്ണി ചെറിയച്ഛന്‍... ഭാഗം ഒന്ന്

ഡിഗ്രി രണ്ടാം സെമസ്റ്റര്‍ കഴിഞ്ഞ സമയം.. അവധിക്കാലമാണ്‌.. ഒരുയാത്രയാകാം എന്ന കുടുംബ തീരുമാനം വല്ലാതെ സന്തോഷിപ്പിച്ചു. ബംഗ്ലൂരിലേക്ക് പോവാം എന്ന തീരുമാനം ആ സന്തോഷത്തീയിലേക്ക് ഒഴിച്ച നല്ലെണ്ണയായി.. എനിക്ക് ഏറ്റവും പ്രിയമായ കസിന്‍സ് ഉള്ള ബാംഗ്ലൂരിലേക്ക്.. എസ്കെഎസിലെ മൂട്ടകടിക്കുന്ന ബസ്സില്‍ അന്നത്തെ എന്‍റെ സ്വപ്നയാത്ര തുടങ്ങി.. കലാസിപാളയാത്തെ മടുപ്പിക്കുന്ന നാറ്റത്തെ മറികടന്ന് തുംകൂര്‍ റോഡിലെ മാധനായകഹള്ളിയിലെ അച്ഛന്‍പെങ്ങളുടെ വാടക വീട്ടിലെത്തി.. അന്ന് അവിടം ഇന്നത്തെ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പൊലിമയിലേക്ക് എത്തിയിട്ടില്ല. തികച്ചും ഒരു കുഗ്രാമം..!!
വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ആ വീട്ടില്‍ അവധിക്കാലം തുടങ്ങി.. തികച്ചൊരു മീറ്റര്‍ പോലും വീതി സൗകര്യമില്ലാത്ത ശോച്യാലയവും അടുക്കളയിലെ പാത്രം കഴുകുന്ന ഇടത്തിലെ കുളിമുറി സൗകര്യങ്ങളും ബാംഗ്ലൂര്‍ അവധിക്കാല സ്വപ്നങ്ങള്‍ക്ക് കടുത്ത ആഘാതമേല്‍പ്പിച്ചു..!! ദിനമൊന്നുരണ്ടു കഴിഞ്ഞപ്പോള്‍ ആവാസമേഘല നഗര പരിധിക്കുള്ളിലെ അച്ഛമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു മാറി.. ജെപി നഗറിലെ ആ വീട്ടില്‍ താരതമ്യേന ഭേദപെട്ട സൗകര്യങ്ങള്‍ കിട്ടി... വിഷുക്കാലമായിരുന്നു അത്.. ആ വീട്ടില്‍ വച്ചു കണി കണ്ടു, അവിടെ ഉള്ളവരില്‍ പലരില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി ആഘോഷസന്തോഷം നുകരുന്നതിന് മുന്‍പ് നാട്ടില്‍ നിന്ന് ഒരു ഫോണ്‍കാള്‍ വന്നു.. !!!
അച്ഛന്റെ ചേച്ചിയാണ്, അച്ഛന്റെ അനിയന്‍ നാട്ടില്‍ വന്നിട്ടുണ്ട്.. ശാരിരികമായി അത്ര സുഖമില്ല...!! കണി കണ്ടു തുടങ്ങിയ ആ വര്‍ഷത്തെ സന്തോഷം അവിടെ അവസാനിച്ചു. അടുത്ത ബസില്‍ അവധിയാത്ര  നിര്‍ത്തി തിരിച്ച് എത്രയും പെട്ടന്ന് മഞ്ചേരിയിലേക്ക് പോവണം..!! ബാംഗ്ലൂര്‍ നഗരത്തിലെ എന്നും എന്നെ ത്രസിപ്പിച്ച മായക്കാഴ്ചകള്‍ മതിയാക്കി അന്ന് രാത്രി തന്നെ തിരിച്ച്, ഞാന്‍ കണ്ടു മടുത്ത മഞ്ചേരിയുടെ മണ്ണിലേക്ക് തന്നെ..!!

മഞ്ചേരിയിലെ ഞങ്ങളുടെ വാടക വീട്ടില്‍ തിരിച്ചെത്തി അധികമാകും മുന്‍പ് അച്ഛന്‍ പെങ്ങളും ചെറിയച്ഛനും വീട്ടില്‍ എത്തി..!! അച്ഛന്റെ അനിയന്‍ ചെറു പ്രായത്തില്‍ നാടുവിട്ടു പോയതാണ്.. എന്തിനാണ് പോയതെന്ന് എനിക്കറിയില്ല.. പക്ഷെ ചെറുപ്രായം മുതല്‍ ഞാന്‍ കേട്ട് വളര്‍ന്ന ഒരു പ്രയോഗമുണ്ട്.. "പഠിക്കാതെ നടന്നാല്‍ അവസാനം ഉണ്ണി ചെറിയച്ഛനെ പോലെ ആവും" എന്ന്.. ആ ഉണ്ണി ചെറിച്ഛന്‍ ആണ് ഇന്ന് വരാന്തയില്‍ നില്‍ക്കുന്ന എല്ലുന്തിയ ശരീരം...!!
വീടിനകത്ത് നിന്നും വിതുമ്പലില്‍ ചാലിച്ച ചില ശബ്ദങ്ങള്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി.. കുറച്ച് കൂടി മെച്ചപ്പെട്ട ചികിത്സ എന്ന ഉദ്ദേശത്തില്‍ ആണ് ചെറിയച്ഛന്‍ വന്നിരിക്കുന്നത്.. അച്ചമ്മയുടെ (അച്ഛമ്മ ഒരു ലേഡിസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആയിരുന്നു) കൂടെ ലേഡിസ് ഹോസ്റ്റലില്‍ കഴിഞ്ഞ സമയത്ത് ചെറിയച്ഛന്‍റെ തെളിമയില്ലാത്ത ചില രൂപങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്... കടം കയറി അച്ഛന്‍ ഗള്‍ഫില്‍ അഭയം പ്രാപിക്കും മുന്‍പ് വിറ്റ മുത്തച്ഛന്റെ സ്വത്തില്‍ അവകാശം പറഞ്ഞ്,  അച്ഛനെ ഒരുപാട് പ്രാകി, അച്ഛമ്മയുടെ കയ്യില്‍ നിന്നും ഉള്ളത് പിടുങ്ങി വണ്ടി പോവുന്ന  ക്രൂരനായ മനുഷ്യനായിരുന്നു എന്‍റെ ഓര്‍മ്മയിലെ ചെറിയച്ഛന്‍..
എന്‍റെ ഓര്‍മ്മകളുടെ പിന്‍പറ്റി ചെറിയച്ഛന് പല രൂപങ്ങള്‍ ഉണ്ട്..പണ്ട് കടം കയറി വിറ്റ്‌ കളഞ്ഞ ഞങ്ങളുടെ പഴയ വീട്ടില്‍ പനി പിടിച്ചു റെസ്ക് കഴിച്ചു കിടന്ന രൂപം ഒന്ന്.. പലപ്പോഴായി ഉള്ള വരവില്‍ കള്ളം പറഞ്ഞ് അമ്മയില്‍ നിന്നും അച്ഛന്‍ പെങ്ങളില്‍ നിന്നും പൊന്നും പണവും കട്ട് മുങ്ങുന്ന മുഴുത്ത കള്ളന്‍റെ രൂപം മറ്റൊന്ന്..!!ഇന്ന് ഇറയത്ത്‌ ചുമച്ച് കഫം തുപ്പുന്ന മറ്റൊരു രൂപം...
വയപ്പാറപ്പടി അങ്ങാടിയിലേക്ക് ഇറങ്ങാന്‍ പോയ ചെറിയച്ഛന്‍റെ കൂടെ എന്നോട് കൂട്ടിനു പോവാന്‍ അകത്തു നിന്നും നിര്‍ദ്ദേശം വന്നു. അങ്ങാടിയില്‍ ചെന്ന്ഹോട്ടലില്‍ നിന്നും ചായ വാങ്ങി കൂടെ ഒരു ബീഡിയും.. ബീഡിയുടെ ഓരോ പുകയും ചെറിയച്ഛന്  അസഹനീയമായ ചുമ സമ്മാനിച്ചു..
പിറ്റേന്ന് യാത്ര മെഡിക്കല്‍ കോളേജിലേക്ക്.. അന്ന് ഉച്ചക്ക് മുന്‍പ് ചെറിയച്ഛന് എന്തോ oru ഓപറേഷന്‍ കഴിഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് ശബ്ദമില്ലാത്ത ചെറിയച്ഛനെ ആയിരുന്നു. കഴുത്തില്‍ ഒരു ഉപകരണവും വച്ചു കൊണ്ട് ചെറിയച്ഛന്‍ റൂമിലേക്ക് വന്നു... അന്ന് ഞാന്‍ അറിഞ്ഞു ചെറിയച്ഛന് തൊണ്ടയില്‍ കാന്‍സര്‍ ആയിരുന്നു എന്ന്..!!

No comments: