Wednesday, February 5, 2014

ഉച്ചക്കള്ളം

"ടിം...ഠിം..."
മണി മുഴങ്ങിയത് കേട്ടപ്പോള്‍ വീട്ടില്‍ നിന്ന് കൊണ്ട് വന്നത് വേണേല്‍ വിഴുങ്ങിക്കോ എന്ന് ഹെഡ്മാഷ് പറഞ്ഞത് പോലെ തോന്നി..!! വിളി മുട്ടിയവന്‍ കക്കൂസിലേക്കെന്നപോല്‍ സകല പിള്ളേരും പൈപ്പിന്‍റെ ചുവട്ടിലേക്ക്‌ കൈ കഴുകാന്‍ ഓടി... ക്ലാസ്സിന്റെ അരമതിലിനു താഴെ ഏതോ ഉമ്മച്ചിക്കുട്ടി വീട്ടില്‍ നിന്ന് കൊണ്ട് വന്ന ചുക്കുവെള്ളത്തില്‍ ഞാന്‍ കൈ കഴുകി, കുപ്പി ഭദ്രമായി അടച്ചു തിരിച്ചു വച്ചു...!!

തോള്‍ സഞ്ചിയില്‍ നിന്നും ചോറുപാത്രം പുറത്തെടുത്തു... തുണികൊണ്ട് കെട്ടിയ അതിന്‍റെ വക്കിലൂടെ കറി ചോര്‍ന്നിരിക്കുന്നു...കറിയിലെ മഞ്ഞള്‍ക്കറ സഞ്ചിയില്‍ ഉണ്ടായിരുന്ന സാമൂഹ്യപാഠം ടെക്സ്റ്റ്‌ ബുക്കിന്റെ പേജുകളിലേക്കും പടര്‍ന്നിരിക്കുന്നു...!! ഇപ്പൊ പുസ്തകത്തിന്‌ സാമ്പാറിന്റെ മണം...!! തുണിക്കെട്ടഴിച്ചു പാത്രം ഡസ്ക്കിന്റെ വക്കില്‍ രണ്ടുതവണ മേടി, എന്‍റെ വായില്‍ വരിതെറ്റി വളര്‍ന്ന പല്ലുകൊണ്ട് കടിച്ചു അത് തുറന്നു...!! സാമ്പാറില്‍ കുതിര്‍ന്ന കുത്തരി ചോറും, അതിനു മീതെ ചീര തോരനും, ഒരു മൂലയില്‍ കടുമാങ്ങാ ഉപ്പിലിട്ടതും...!! ഒരു പ്ലാസ്റ്റിക്‌ കവറില്‍ പപ്പടവും അമ്മ തന്നു വിട്ടിട്ടുണ്ട്, പക്ഷെ അതിപ്പോ തണുത്ത് ചപ്പാത്തി പോലെ ആയിട്ടുണ്ട്‌...!!

വിശപ്പ്‌ നല്ലതുപോലെ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു, രുചിയോ മണമോ ഇഷ്ടമോ കാര്യമാക്കാതെ അതെല്ലാം വടിച്ചു തുടച്ചു ശാപ്പിട്ടു....!! ആരും കാണാതെ ഒരു ഏമ്പക്കവും പാസ്സാക്കി..!! കഴുകാത്ത ചോറ്റു പാത്രം തിരിച്ചടച്ചു കൊണ്ടുവന്ന അതെ തുണിയില്‍ കെട്ടി തിരിച്ചു വച്ചു... ഇനി കുറച്ചു കുടിവെള്ളം വേണം, പൈപ്പില്‍ നിന്നും കുടിക്കാന്‍ വയ്യ, ഇടത് വശത്തെ ഡെസ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മുകുല്‍സുവിന്‍റെ അടുത്തു ചെന്ന് ഞാന്‍ ചോദിച്ചു,

"കുറച്ചു വെള്ളം തരുമോ, കുടിക്കാന്‍...??"
മടിയൊന്നും കൂടാതെ വെള്ളക്കുപ്പി എടുത്തു എനിക്ക് നേരെ നീട്ടി അവള്‍ പറഞ്ഞു  "ദാ, കുറച്ചേ എടുക്കാവൂ... എനിക്കും വേണം, ഇതിനു മുന്‍പേ ഞാന്‍ അറിയാതെ ഇതിലെ കുറെ വെള്ളം വേറെ ആരോ എടുത്തു..."
ആ കുപ്പിയുടെ നിറവും വലിപ്പവും ആകൃതിയും കണ്ടു ഞാന്‍, വരണ്ടു പോയ എന്‍റെ കണ്ഠത്തിലൂടെ രണ്ട് മുറുക്ക് ചുക്ക് വെള്ളം കുടിച്ചു നന്ദി പറഞ്ഞു കുറ്റബോധത്തോടെ പൈപ്പിന് അടുത്തേക്ക്‌ നടന്നു...വിരലുകള്‍ക്കിടയില്‍ ഒട്ടി നിന്നിരുന്ന വറ്റുകളെ ഞരടി മാറ്റി കഴുകി വൃത്തിയാകി, വായും കഴുകിയെന്നു വരുത്തി...ഇനി സ്കൂളിന്റെ ഗയിറ്റിന്റെ പുറത്തേക്ക്....

അവിടെ ഒരു പെട്ടിക്കടയില്‍ കുട്ടികളുടെ തിരക്കാണ്... ഒരതി ഐസ് കഴിക്കുന്നതിനാണ് ഈ തിരക്ക്...പാന്റിന്റെ പോക്കെറ്റില്‍ കൈ പരാതി...ഭാഗ്യം രണ്ട് രൂപയുണ്ട്, രാവിലെ അമ്മയുടെ ബാഗില്‍ കയ്യിട്ടപ്പോള്‍ കിട്ടിയതാണ്..രണ്ട് രൂപക്ക് ഒരതി കിട്ടും... നേരെ പോയി തിരക്കിനിടയില്‍ തിക്കി കയറി സര്‍ബത്തൊഴിച്ച ഒരതി ഐസ് വാങ്ങി...തൊട്ടടുത്ത്‌ ബഞ്ചില്‍ ഇരുന്നു ഒരതി ഐസ് സ്പൂണില്‍ എടുത്തു നാവില്‍ വച്ചു വലിച്ചു കുടിക്കുമ്പോള്‍, ഹാ...!! എന്തൊരു നിര്‍വൃതി...!!

സ്പൂണിനും ഗ്ലാസിലെ ഐസിനും ഇടയില്‍ ഉടക്കിയിരുന്ന കണ്ണ്, അറിയാത്ത ആ വഴി നടന്നു പോയ ചില കോളേജ് വിദ്യാര്‍ത്ഥികളിലേക്ക് പോയി...
"അയ്യോ, ചിണ്ടുവേട്ടന്‍....പെട്ടു!!" തല്‍ക്കാലം കണ്ടില്ല എന്ന് നടിച്ചു...
വീടിനടുത്തുള്ള ചേട്ടനാണ്, ഒരതി ഐസ് കഴിച്ച വിവരം വീട്ടില്‍ എത്തും ഉറപ്പ്... എന്നാല്‍ തീര്‍ന്നു, പണത്തിന്റെ സ്രോതസ്സ് അന്വേഷണ പരിധിയില്‍ വരും... എനിക്ക് മേല്‍ മോഷണകുറ്റം ചുമത്തും, ക്രൂശിക്കും...!! പിന്നെ ഒന്നും ശുഭമാവില്ല..!! എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി...!!

വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലെത്തി, പതിവിനപ്പുറം വലിയ മാറ്റമൊന്നും അന്തരീക്ഷത്തില്‍ ഇല്ല... അപ്പൊ തല്‍ക്കാലം എസ്കേപ്...!! വൈകുന്നേരങ്ങളില്‍ ചിണ്ടുവേട്ടന്റെ വീട്ടില്‍ കളിക്കാന്‍ പോവുന്ന പതിവുണ്ട്, അവിടെ ഇന്ന് പോയില്ലെങ്കില്‍ പിന്നെ കള്ളി വെളിച്ചത്താവും... അതുകൊണ്ട് മാത്രം അന്നും അവിടെ പോയി...അര്‍ത്ഥം വച്ചുള്ള പല ചോദ്യങ്ങളില്‍ നിന്നും ഞാന്‍ അവിടെ നിന്നും വഴുതി മാറി, ഒടുവില്‍ നേരിട്ടായി ചോദ്യം... മുന്‍പേ തീരുമാനിച്ചുറപ്പിച്ച പോലെ ഞാന്‍ അതിനെ ശക്തിയായി നിഷേധിച്ചു... മ്മളോടാ കളി, ഒന്നും ഇല്ലെങ്കിലും എന്‍റെ അച്ഛന്‍ പഴയ കോണ്‍ഗ്രസ്‌കാരന്‍ അല്ലെ..!! ചിണ്ടുവേട്ടന്‍ കണ്ടത് എന്നെ ആയിരിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു ഞാന്‍ അവിടെ നിന്നും തിരിച്ചു വരുമ്പോള്‍, എന്‍റെ മനസ്സില്‍ കള്ളത്തരത്തിന് മുകളില്‍ ആശങ്കയുടെ ഭീമന്‍ തിരകള്‍ അടിക്കുകയായിരുന്നു...

അതേസമയം, "ഇനി ഞാന്‍ കണ്ടത് വേറെ ആരെങ്കിലും ആയിരുന്നോ...??" ചിണ്ടുവേട്ടന്‍ ഒന്നൂടെ ചിന്തിക്കാന്‍ തുടങ്ങി...!! കുഴപ്പിക്കുന്ന ചിന്തകളാല്‍ വശംകെട്ടവന്‍ ചിണ്ടുവേട്ടന്‍...!! എനിക്കൊന്നേ പറയാനുള്ളൂ, അന്നും ഇന്നും,  "ചിണ്ടുവേട്ടാ, സോറി...!!"

No comments: